ADVERTISEMENT

അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനെതിരെ അവ്യക്തമായ ഒരു വര്‍ഷാവസാന ഭീഷണി മുഴക്കിയിരിക്കുകയാണ് ഉത്തര കൊറിയ. അമേരിക്ക തങ്ങളുടെ രാജ്യവുമായി നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങള്‍ക്കെതിരെയുള്ള ഉപരോധത്തില്‍ കാര്യമായ ഇളവു വരുത്തുന്നില്ലെങ്കില്‍ ഒരു ക്രിസ്മസ് സമ്മാനം തരുമെന്നാണ് ഉത്തര കൊറിയ പറഞ്ഞിരിക്കുന്നത്. ഇതിനായി ഒരു വര്‍ഷമായിരുന്നു അവര്‍ നീക്കി വച്ചിരുന്നത്. ആ സമയം അവസാനിക്കാതിരിക്കെയാണ് സമ്മാനം നല്‍കാന്‍ തീരുമാനിച്ച കാര്യം കിം അറിയിച്ചത്.

 

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചകളില്‍ ഉത്തരകൊറിയ ആകെ ഒരു കാര്യത്തില്‍ മാത്രമായിരുന്നു വഴങ്ങിക്കൊടുത്തത്. അണ്വായുധങ്ങള്‍ ഉപേക്ഷിക്കാമെന്നും അണ്വായുധ വാഹിയായ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നിർത്തിവയ്ക്കാമെന്നും. എന്നാല്‍ കഴിഞ്ഞ മാസം കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അമേരിക്കയ്ക്കു നല്‍കിയ സമയം അതിവേഗം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. 

അമേരിക്കയും ഉത്തര കൊറിയയുമായുള്ള സമ്പൂര്‍ണ്ണ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് ജൂണില്‍ അറിയിച്ചിരുന്നുവെങ്കിലും അത്തരത്തിലൊരു നീക്കവും പിന്നീട് ഉണ്ടായില്ല എന്നതാണ് കൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞമാസം സ്റ്റോക്‌ഹോമില്‍ വച്ചു നടത്തുകയുണ്ടായി. ഇതു വിജയകരമായിരുന്നു എന്നാണ് അമേരിക്കന്‍ പ്രതിനിധികള്‍ അന്ന് അവകാശപ്പെട്ടത്. അല്ല എന്നതിന്റെ സൂചനയാണ് ക്രിസ്മസ് സമ്മനാവുമായി കൊറിയ ഇറങ്ങിയിക്കുന്നതിന്റെ കാരണമെന്നാണ് ചില വിശകലന വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

 

തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് അണുവിട പിന്നോട്ടു പോകാതിരിക്കാന്‍ തങ്ങള്‍ അതീവ ശ്രാദ്ധാപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്നാണ് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രി റീ തെയ് സോങ് പറഞ്ഞത്. എന്നാല്‍, അമേിക്ക മുന്‍കൈ എടുത്ത കാര്യങ്ങള്‍ അവര്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയില്ല എന്നാല്‍ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ അമേരിക്ക ഇളവു പ്രഖ്യാപിച്ചില്ല എന്നാണ് മന്ത്രിയുടെ പ്രസ്താവനയുടെ വ്യാഖ്യാനം.

 

ഫെബ്രുവരിക്കും സെപ്റ്റംബറിനുമിടയ്ക്ക് മിസൈല്‍ ടെസ്റ്റുകള്‍ നടത്തുക എന്നതാണ് ഉത്തര കൊറിയയുടെ പാരമ്പര്യമെന്ന് ഗവേഷകനായ ജോഷ്വാ പൊള്ളാക്ക് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ക്രിസ്മസ് സമ്മാന ഭീഷണിയിലൂടെ മനസ്സിലാകുന്നത് ഐസിബിഎം അഥവാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഇന്റര്‍കോണ്ടിനെന്റല്‍ ബലിസ്റ്റിക് മിസൈല്‍) പരീക്ഷണത്തിന് കൊറിയ താമസിയാതെ മുതിര്‍ന്നേക്കുമെന്നാണ്. പസിഫിക് സമുദ്രത്തിലേക്കായിരിക്കും മിസൈല്‍ പരീക്ഷണം നടത്തുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐസിബിഎം പരീക്ഷണത്തിലൂടെ ഉത്തര കൊറിയ അമേരിക്കയ്ക്കും ലോകത്തിനും ഒരു ക്രിസ്മസ് അല്ലെങ്കില്‍ പുതുവത്സര സമ്മാനം നല്‍കിയേക്കുമെന്നാണ് എംഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ വിപിന്‍ നരങ് പറയുന്നത്. ഇതെല്ലാം ട്രംപ് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവും ആകാം. പക്ഷേ, ഉത്തര കൊറിയ പറയുന്നതു പ്രവര്‍ത്തിക്കുന്ന ശീലമുള്ളവരാണ്.

 

വളരെ സൂക്ഷിച്ചു മാത്രം വാക്കുകള്‍ ഉപയോഗിക്കുക എന്നത് ഉത്തര കൊറിയയുടെ പ്രത്യേകതയാണ് എന്നാണ് ഗവേഷകയായ ഷിയ കോട്ടണ്‍ പറയുന്നത്. കൊറിയയില്‍ നിന്ന് അമേരിക്ക വാങ്ങിച്ചെടുത്ത ഏക വാഗ്ദാനവും ഇതൊടെ ഇല്ലാതായേക്കുമെന്നാണ് ലോകം ഭയക്കുന്നത്. ഇന്റര്‍കോണ്ടിനെന്റല്‍ മിസൈല്‍ അല്ലെങ്കില്‍ ഇന്റര്‍മീഡിയേറ്റ് റെയ്ഞ്ച് മിസൈലെങ്കിലും സമീപ ഭാവിയില്‍ അവര്‍ പരീക്ഷിച്ചേക്കുമെന്നാണ് പല വിദഗ്ധരും പറയുന്നത്. ക്രസ്മസ് സമ്മനാനം നല്‍കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍, 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ചര്‍ച്ചകള്‍ നിർത്തിവയ്ക്കുന്നുവെന്ന ആരോപണവും കൊറിയ ഉയര്‍ത്തുന്നുണ്ട്. ഉത്തര കൊറിയയെ സംബന്ധിച്ച് ട്രംപിനെ പോലെ ഒരാളുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സർക്കാരുമായി നടത്തുന്ന ചര്‍ച്ചയായിരിക്കാം കൂടുതല്‍ ഗുണകരമെന്ന ചിന്ത കണ്ടേക്കുമെന്നു കരുതുന്നവരും ഉണ്ട്. 

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയും കർക്കശക്കാരനായ ഒരു പ്രസിഡന്റ് അധികാരമേല്‍ക്കുകയും ചെയ്താല്‍ തങ്ങള്‍ക്കു ഗുണകരമായേക്കില്ലെന്ന ചിന്തയും എത്രയും വേഗം ചര്‍ച്ച തുടങ്ങിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളിലൊന്നാകാം. ഇത്രയും കാലത്തിനിടയില്‍ ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ 'മിസൈല്‍ മാന്‍' എന്ന മറന്നു കിടന്ന ഇരട്ടപ്പേര് ഒന്ന് ഊട്ടിയുറപ്പിക്കുക മാത്രമാണ് ട്രംപ് ചെയ്തതെന്ന് ആരോപിക്കുന്നവരും ഉണ്ട്. കിം ജോങ്-ഉന്നിന്റെ ക്രിസ്മസ് സമ്മാന ഭീഷണി സത്യമല്ലാതിരിക്കാന്‍ എത്ര ശതമാനം സാധ്യതയുണ്ട് എന്ന ചോദ്യത്തിന് കോട്ടണ്‍ നല്‍കിയ മറുപടി ഇതാണ്: (മിക്കവാറും) പൂജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT