വിമാനത്തിനു നേരെ ചൈനീസ് യുദ്ധക്കപ്പൽ സൈനിക ലേസർ പ്രയോഗിച്ചതായി യുഎസ്
Mail This Article
കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിനു മുകളിലൂടെ പറന്ന യുഎസ് നേവി പി -8 നിരീക്ഷണ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിൽ നിന്ന് മിലിട്ടറി ഗ്രേഡ് ലേസർ പ്രയോഗിച്ചതായി യുഎസ് നാവികസേന അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായത് സുരക്ഷിതമല്ലാത്തതും പ്രൊഫഷണലല്ലാത്തതുമാണെന്ന് യുഎസ് നാവികസേന ആരോപിച്ചു.
ആയുധ-ഗ്രേഡ് ലേസറുകൾ എയർക്രൂവിനും നാവികർക്കും ഗുരുതരമായ ദോഷം വരുത്താൻ സാധ്യതയുണ്ട്. കപ്പൽ, വിമാന സംവിധാനങ്ങൾ എന്നിവയ്ക്ക് ഏറെ ഭീഷണിയാണെന്നും യുഎസ് സൈനിക വക്താവ് പറഞ്ഞു. ‘ഡാസ്‌ലറുകൾ’ എന്നറിയപ്പെടുന്നു മിലിട്ടറി-ഗ്രേഡ് ലേസർ ബീമുകൾ ഏറെ ദൂരം സഞ്ചരിക്കാനും വിമാന കോക്ക്പിറ്റുകൾക്കു നേരെ ആക്രമണം നടത്താനും പൈലറ്റുമാരെ താൽക്കാലികമായി അന്ധരാക്കാനും കഴിയുന്ന ശക്തമായ ആയുധമാണ്.
യുഎസും ചൈനീസ് സൈനികരും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് കഴിഞ്ഞ ആഴ്ചയിലെ ലേസർ ആക്രമണം. പ്രാദേശിക സുരക്ഷയ്ക്ക് ചൈന കൂടുതൽ സൈനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പെന്റഗൺ ആവർത്തിച്ചു പറയുന്നുണ്ട്. ‘കാലക്രമേണ, അവർ ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകൾ പിടിച്ചെടുക്കുകയും സൈനികവൽക്കരിക്കുകയും അവരുടെ സായുധ സേനയെ അതിവേഗം നവീകരിക്കുകയും ചെയ്യുന്നത് കാണുന്നുണ്ട്. അതേസമയം ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭൂപ്രകൃതിയിൽ മാറ്റം വരുത്താനും ലോകത്തെ അവർക്ക് അനുകൂലമായി പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു.
യുഎസ് സി -130 ജെ വിമാനത്തിന് നേരെ നേരത്തെയും ലേസർ ഉപയോഗിച്ച് ചൈന ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് വിമാനത്തിലെ പൈലറ്റുമാർക്ക് പരിക്കേറ്റിരുന്നു.