യുദ്ധത്തിൽ പോർവിമാനങ്ങളുടെ യുഗം കഴിഞ്ഞു, ഇനി ആളില്ലാ വിമാനങ്ങളുടെ കാലം
Mail This Article
യുദ്ധമേഖലയില്‍ പോര്‍ വിമാനങ്ങളുടെ കാലം കഴിഞ്ഞെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഈ അടുത്താണ് പറഞ്ഞത്. പോര്‍വിമാനങ്ങളുടെ സ്ഥാനം കൊലയാളി ഡ്രോണുകൾ കൈക്കലാക്കുമെന്ന് തന്നെയാണ് മസ്‌ക് നിരീക്ഷിക്കുന്നത്. ഫ്‌ളോറിഡയില്‍ നടന്ന എയര്‍ വാര്‍ഫെയര്‍ സിംപോസിയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പോര്‍വിമാനങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഇലോണ്‍ മസ്‌ക് അഭിപ്രായം പറഞ്ഞത്.
'ഭാവിയിലെ യുദ്ധമുഖത്ത് ഡ്രോണുകളെ ഒഴിവാക്കാനാവില്ല. എന്റെ ആഗ്രഹമല്ല ഞാന്‍ പറയുന്നത് മറിച്ച് ഭാവിയെക്കുറിച്ചുള്ള വസ്തുതയാണ്' എന്നായിരുന്നു ഇലോണ്‍ മസ്‌ക് പറഞ്ഞത്. അമേരിക്കയുടെ ഏറ്റവും ആധുനിക പോര്‍വിമാനമായ എഫ്35 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളെക്കുറിച്ചും മസ്‌ക് പറഞ്ഞു. ഭാവിയില്‍ എഫ്35 ജെറ്റുകള്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി കൊലയാളി ഡ്രോണായിരിക്കും. ഭൂമിയിലിരുന്ന് മനുഷ്യന്‍ നിയന്ത്രിക്കുന്ന ഇത്തരം അത്യാധുനിക ഡ്രോണുകള്‍ക്കെതിരെ മനുഷ്യന്‍ നേരിട്ട് പറത്തുന്ന പോര്‍വിമാനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ഇതു തന്നെയാണ് കൊറോണ പോലുള്ള ജൈവായുധങ്ങളുടെ കാര്യത്തിലും സംഭവിക്കുക.
താന്‍ പറയുന്ന കാര്യങ്ങള്‍ ഭാവിയില്‍ നടന്നേക്കാന്‍ സാധ്യതയുള്ള എന്തോ ഒന്നായി കരുതരുതെന്നും ഇപ്പോള്‍ തന്നെ സംഭവിക്കുന്നതാണെന്നും മസ്‌ക് ഓര്‍മ്മിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയിലും കൊലയാളി ഡ്രോണുകളിലും അടക്കം കൂടുതല്‍ ശ്രദ്ധിക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അവര്‍ ചൈനക്ക് പുറകിലേക്ക് പോകുമെന്നും മസ്‌ക് പറഞ്ഞു. വൈകാതെ ചൈനയുടെ സമ്പദ് വ്യവസ്ഥ അമേരിക്കയുടെ രണ്ടോ മൂന്നോ ഇരട്ടി വലുപ്പത്തിലാകും. പ്രതിരോധ ശക്തിയുടെ അടിസ്ഥാനം തന്നെ സമ്പദ്‌വ്യവസ്ഥയാണ്. നിങ്ങളുടെ എതിരാളിക്ക് നിങ്ങളേക്കാള്‍ സമ്പത്തുണ്ടെങ്കില്‍ അതിനൂതന ആശയങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകൂ എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധി സംബന്ധിച്ച ഗവേഷണങ്ങളില്‍ ചൈനക്കുള്ള താത്പര്യം നേരത്തേ പ്രകടമാണ്. 2030ല്‍ നിര്‍മ്മിത ബുദ്ധിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്താന്‍ 150 ബില്യണ്‍ ഡോളറാണ് (11.05 ലക്ഷം കോടിരൂപ) ചിലവഴിക്കുന്നത്. പോര്‍വിമാനങ്ങളെ അപേക്ഷിച്ച് കൊലയാളി ഡ്രോണുകൾക്കും ജൈവായുധങ്ങൾക്കും നിരവധി മേന്മകളുണ്ട്. ഏറ്റവും പ്രധാനം പൈലറ്റില്ലാത്തതിനാല്‍ പൈലറ്റിന്റെ ജീവന്‍ അപകടത്തിലാകുന്നില്ല എന്നതാണ്. അതുപോെല തന്നെ ഒരു രാജ്യത്തെ പെട്ടെന്ന് തകർക്കാൻ ജൈവായുധങ്ങൾക്ക് സാധിക്കും.
ജി ഫോഴ്‌സ് പരിശീലനം തുടങ്ങി അതികഠിനമായ പരിശീലന മുറകളുടേയും സാമ്പത്തിക ചെലവുകളുടേയും ആവശ്യവും പൈലറ്റിനൊപ്പം ഇല്ലാതാകുന്നു. പൈലറ്റിന് വേണ്ട കോപ്കിറ്റ് സൗകര്യങ്ങള്‍, ഓക്‌സിജന്‍, അടിയന്തരഘട്ടങ്ങളില്‍ പുറത്തേക്ക് തെറിക്കാനുള്ള സംവിധാനം ഇവയൊന്നും കൊലയാളി ഡ്രോണുകള്‍ക്ക് വേണ്ട. അതുകൊണ്ടുതന്നെ ഭാവിയിലെ യുദ്ധഭൂമികളില്‍ കൊലയാളി ഡ്രോണുകളായിരിക്കും നിര്‍ണ്ണായകമാവുകയെന്നാണ് ഇലോണ്‍ മസ്‌ക് വ്യക്തമാക്കുന്നത്.