ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് 2.5 മിനിറ്റ്! ശബ്ദത്തിന്റെ 35 ഇരട്ടി വേഗമുള്ള യുദ്ധ വിമാനം വെല്ലുവിളി?
Mail This Article
ചൈന എട്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ, ലോകപ്രശസ്ത വിൻഡ് ടണൽ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. ഗ്ലോബൽ ടൈംസിലെ റിപ്പോർട്ട് പ്രകാരം പുതിയ അതിവേഗ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാൻ വിൻഡ് ടണൽ സഹായിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ സഹായത്തോടെ പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ വികസിപ്പിക്കാനും മികച്ച പ്രകടനം നടത്താനും കഴിയുമെന്നാണ് വിദഗ്ധർ പറഞ്ഞത്. ശബ്ദത്തിന്റെ 35 ഇരട്ടി വേഗമുള്ള ടണലാണിത്. ഈ വിൻഡ് ടണൽ ഉപയോഗിച്ച് യുദ്ധവിമാനങ്ങൾ പരീക്ഷിക്കാം. അതായത് ചൈനയിൽ നിന്ന് കേവലം രണ്ടര മിനിറ്റിനുള്ളിൽ ഇന്ത്യയിലെത്താൻ സാധിക്കുന്ന യുദ്ധവിമാനങ്ങൾ വിൻഡ് ടണലിൽ പരീക്ഷിക്കാമെന്ന് ചുരുക്കം.
പേര് വെളിപ്പെടുത്താത്ത പുതിയ യുദ്ധ വിമാനത്തിനായി എഫ്എൽ -62 എന്ന വിൻഡ് ടണൽ ആദ്യത്തെ പരീക്ഷണത്തിനു ഉപയോഗിച്ചു. വിൻഡ് ടണൽ സൃഷ്ടിക്കുന്ന ഫ്ലോ ഫീൽഡ് സുസ്ഥിരവും വിമാനത്തിന്റെ പരീക്ഷണ ഡേറ്റയും ആദ്യമായി ശേഖരിച്ചതിനാൽ പ്രവർത്തനം സുഗമമായി നടന്നുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന(എവിഐസി)യുടെ കീഴിലുള്ള എയറോഡൈനാമിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഈ വിജയകരമായ പരീക്ഷണത്തിൽ എല്ലാത്തരം വിമാനങ്ങളും പരീക്ഷിക്കാനും അവയുടെ വികസനത്തിനു സംഭാവന നൽകാനും FL-62 വിൻഡ് ടണലിന് ശേഷിയുണ്ടെന്നാണ് കാണിക്കുന്നത്. 2012 ലാണ് ഇതിന് അംഗീകാരം നൽകിയത്. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ഷെൻയാങ് ആസ്ഥാനമാക്കി 6,620 ടൺ ഭാരമുള്ളതും 17,000 ക്യുബിക് മീറ്റർ വ്യാസമുള്ളതുമായ യന്ത്രം ആദ്യത്തെ വലിയ തുടർച്ചയായ ട്രാൻസോണിക് വിൻഡ് ടണലാണ്. ചൈനയുടെ വ്യോമയാന വ്യവസായത്തെ സംബന്ധിച്ചിടത്തോളം നിർണായകവും അടിസ്ഥാനപരവുമായ ഒരു സൗകര്യമാണിത്. കാരണം ചൈനയുടെ ഭാവി യുദ്ധവിമാനങ്ങളുടെ ആകൃതി തീരുമാനിക്കുന്നതും ഇതായിരിക്കും.
എന്താണ് വിൻഡ് ടണൽ?
ലോകത്ത് ഏറ്റവും വേഗമുള്ള ഹൈപ്പര്‍ സോണിക് വിമാനങ്ങളെ പരീക്ഷിക്കാന്‍ സാധിക്കുന്നതാണ് വിന്‍ഡ് ടണല്‍. ചൈനയുടെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ 2020 ഓടെ നിര്‍മിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സെക്കന്റില്‍ 12 കിലോമീറ്റര്‍ വരെ (മാക് 35) വേഗത്തില്‍ പറക്കുന്ന വിമാനങ്ങളുടെ പരീക്ഷണ ഓട്ടം വരെ നടത്താന്‍ ശേഷിയുള്ളതാണ് ഈ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍. അതായത് ചൈനയിൽ നിന്ന് അമേരിക്കയില്‍ എത്താൻ വേണ്ട സമയം കേവലം 14 മിനിറ്റ്!
അതിവേഗതയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളും റോക്കറ്റുകളും മറ്റും ഭൂമിയില്‍ നിന്നും പറന്നുയരുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ഭൗമാന്തരീക്ഷത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിന്‍ഡ് ടണലുകള്‍. അടുത്തിടെ തിരുവനന്തപുരത്തെ വിഎസ്എസ്‌സിയില്‍ ബഹിരാകാശ യാനങ്ങളുടെ പരീക്ഷണത്തിനായി ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വരെ ഇവിടെ പരീക്ഷിക്കാനാകും. ശബ്ദത്തിന്റെ 35 ഇരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ വരെ പരീക്ഷിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് വിന്‍ഡ് ടണലാണ് ചൈനയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
അത്യാധുനികമായ ഈ വിന്‍ഡ്ടണല്‍ യാഥാര്‍ഥ്യമാകുന്നതോടെ നിര്‍മിക്കുന്ന ബഹിരാകാശ യാനങ്ങളുടേയും അതിവേഗ വിമാനങ്ങളുടേയും പരീക്ഷണങ്ങള്‍ ഭൂമിയില്‍ വച്ചുതന്നെ നടത്താന്‍ ചൈനക്കാകും. ഇതോടെ ഇവയുടെ അപകടസാധ്യത ഗണ്യമായി കുറക്കാനാകും. നിലവില്‍ ചൈനയ്ക്കുള്ള ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ നിര്‍മിച്ച ജെഎഫ് 12 എന്ന സംഘം തന്നെയാണ് പുതിയ ടണലിന്റെ നിര്‍മാണത്തിന് പിന്നിലും. ജെഎഫ് 12 ടണലില്‍ മാക് 5 മുതല്‍ മാക് 9 വരെ വേഗമുള്ളവയെയാണ് പരീക്ഷിക്കാനാകുക. നിലവില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള LENX-X എന്ന വിന്‍ഡ് ടണലിനാണ് ലോകത്തിലെ ഏറ്റവും ശേഷിയുള്ള വിന്‍ഡ് ടണലെന്ന ഖ്യാതിയുള്ളത്. നാസയുടെ ഓറിയോണ്‍ ബഹിരാകാശ വാഹനം വരെ ന്യൂയോര്‍ക്കിലെ വിന്‍ഡ് ടണലിലാണ് പരീക്ഷിച്ചിട്ടുള്ളത്.
ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുകയാണ് ഇത്തരം വിന്‍ഡ് ടണലുകള്‍ ചെയ്യുന്നത്. ഇതിനായി ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ വാതകങ്ങള്‍ ഉപയോഗിച്ച് സ്‌ഫോടന പരമ്പര തന്നെ സൃഷ്ടിക്കുന്നു. ഒരു ജിഗാവാട്ട് ഊര്‍ജ്ജത്തിന് തുല്യമായിരിക്കും ഈ സ്‌ഫോടനങ്ങള്‍. ചൈനീസ് വിന്‍ഡ് ടണലിലെ താപനില പരീക്ഷണത്തിനിടെ 7000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. സൂര്യന്റെ ഉപരിതല ഊഷ്മാവിനേക്കാള്‍ കൂടുതലാണിത്.
പ്രതിരോധ രംഗത്ത് മറ്റു രാജ്യങ്ങളെ മറികടക്കാനായാണ് ചൈന ഹൈപ്പര്‍സോണിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സൂചനയുണ്ട്. 2016 ഏപ്രിലില്‍ തന്നെ അണ്വായുധ ശേഷിയുള്ള ഹൈപ്പര്‍സോണിക് ഗ്ലൈഡറായ DZ-ZF ചൈന പരീക്ഷിച്ചിരുന്നു. മറുവശത്ത് അമേരിക്കയാകട്ടെ 2030 ആകുമ്പോഴേക്കും പൈലറ്റില്ലാത്ത ഹൈപ്പര്‍സോണിക് നിരീക്ഷണ വിമാനം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വിമാനം യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തിന്റെ മുക്കും മൂലയും കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയുടെ പുതിയ വിന്‍ഡ് ടണല്‍ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഹൈപ്പര്‍സോണിക് മത്സരത്തിന്റെ ആക്കം കൂട്ടുമെന്നാണ് കരുതുന്നത്.