ചൈനയുടെ രണ്ടാം വിമാനവാഹിനി കപ്പൽ തുറമുഖം വിട്ടു, ചിത്രങ്ങളും വിഡിയോയും പുറത്ത്
Mail This Article
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷത്തിനിടെ ചൈനയുടെ രണ്ടാം വിമാനവാഹിനി കപ്പൽ തുറമുഖം വിട്ടു. ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡുചെയ്‌ത നിരവധി ഫോട്ടോകളും വിഡിയോകളുമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ചൈനീസ് സോഷ്യൽമീഡിയ ഏറെ ആകാംക്ഷയോടെയാണ് കപ്പലിന്റെ നീക്കങ്ങൾ വീക്ഷിക്കുന്നത്.
ഡിസംബറിൽ കമ്മീഷൻ ചെയ്തതിനുശേഷം അഞ്ച് മാസത്തിനുള്ളിൽ ഷാൻഡോങിന്റെ ആദ്യത്തെ യാത്രയാണിത്. ഈ ദൗത്യത്തിനു ശേഷം അറ്റകുറ്റപ്പണികൾക്കായി കപ്പൽശാലയിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ തീവ്രമായ, ശേഷി വർധിപ്പിക്കുന്ന പരിശീലനവും പുതിയ പരിഷ്കാരങ്ങളും പരീക്ഷിക്കാൻ ഈ യാത്രയിൽ കഴിയുമെന്ന് ചൈനീസ് വിദഗ്ധർ പറഞ്ഞു.
ചൈനീസ് സോഷ്യൽ മീഡിയയിൽ നിരവധി നെറ്റിസൺമാർ പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത ഫോട്ടോകളും വിഡിയോകളും അനുസരിച്ച്, ഷാൻഡോങ് കപ്പൽ തിങ്കളാഴ്ച വടക്കുകിഴക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ഡാലിയൻ കപ്പൽശാലയിൽ നിന്ന് യാത്ര ആരംഭിച്ചു എന്നാണ്.
ചൈനയുടെ രണ്ടാമത്തേയും തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തേയും വിമാനവാഹിനി കപ്പലാണിത്. എട്ടാമത്തെ സമുദ്ര പരീക്ഷണയോട്ടം കഴിഞ്ഞതിനു പിന്നാലെയാണ് വിമാനവാഹിനി കപ്പൽ കമ്മീഷന്‍ ചെയ്തത്. പടക്കപ്പലിലെ ഔദ്യോഗിക പരിശോധന പരേഡ് ഒക്ടോബര്‍ 24ന് തന്നെ പൂര്‍ത്തിയായിരുന്നു. അമേരിക്ക, ജപ്പാൻ, ഇന്ത്യ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടാണ് ചൈന പുതിയ വിമാനവാഹിനി കപ്പലുകൾ അതിവേഗം നീറ്റിലിറക്കുന്നത്.
ചൈനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ലിയോനിങ് 2012ലാണ് കമ്മീഷന്‍ ചെയ്തത്. സോവിയറ്റ് കാലഘട്ടത്തിലെ ഈ കപ്പല്‍ വലിയ തോതില്‍ അഴിച്ചു പണിതാണ് ചൈന നീറ്റിലിറക്കിയത്. പ്രധാനമായും പരിശീലനത്തിനും ജെ 15 പോര്‍വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കുമായാണ് ലിയോനിങ് എന്ന വിമാനവാഹിനി കപ്പലിനെ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 15നാണ് രണ്ടാം വിമാനവാഹിനി കപ്പല്‍ എട്ടാം സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ഈ പടക്കപ്പലിനെ ചൈന ഡള്ളയനിലെ കപ്പല്‍ശാലയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, വിമാനവാഹിനി കപ്പലിൽ നിന്നുള്ള പരീക്ഷണങ്ങളും മറ്റു സൈനികാഭ്യാസങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്.
2013 മുതലാണ് ചൈനീസ് നാവികസേനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ക്കായി ശ്രമം തുടങ്ങുന്നത്. രണ്ടാം വിമാനവാഹിനി കപ്പല്‍ സേനയുടെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേതിന്റെ നിര്‍മാണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം ഷാങ്ഹായ് പ്രവിശ്യയില്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ കപ്പല്‍ശാല ചൈന നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ വിമാനവാഹിനി കപ്പലുകളുടെ എണ്ണം അഞ്ചോ ആറോ ആയി ഉയര്‍ത്താനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം.
English Summary: Netizens Identify China's 2nd Carrier Leaving Port From Online Images