എസ്–400 എത്തും വരെ ചൈനയെ നേരിടാൻ ആകാശ് മിസൈലുകൾ വിന്യസിച്ച് ഇന്ത്യ
Mail This Article
റഷ്യയില്‍ നിന്ന് വാങ്ങുന്ന വ്യോമ പ്രതിരോധ സിസ്റ്റം എസ്–400 എത്തുന്നത് വരെ പാക്ക്, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ആകാശ് മിസൈലുകൾ ഉപയോഗിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല -വ്യോമ മിസൈലാണ് ആകാശ്.
സൂപ്പർസോണിക് ആകാശ് മിസൈലിന്റെ പരിധി ഏകദേശം 30 കിലോമീറ്ററാണ്. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. നാഗ്, അഗ്നി, തൃശൂൽ, പൃഥ്വി എന്നിവയാണ് മറ്റു മിസൈലുകൾ.
ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. 2.5 മാക് (ശബ്ദത്തിന്റെ ഇരട്ടി വേഗം) ആണ് ആകാശിന്റെ വേഗം. ചൈനയുടെ ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾ തരംതാണതെന്നാണ് നേരത്തെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. മിസൈലിൽ മൂന്നിലൊന്നും പരീക്ഷണത്തിൽ പരാജയപ്പെട്ടവയാണെന്നും അവ ഉപയോഗശൂന്യമോ പരീക്ഷിക്കാത്തതോ യുദ്ധകാലത്ത് ആശ്രയിക്കാനാവാത്തതോ ആണെന്നും സിഎജി റിപ്പോർട്ട് ആരോപിച്ചിരുന്നു.
ആകാശ് എംകെ1, ആകാശ് എംകെ2 എന്നീ വേരിയന്റുകൾ സേനകൾ ഉപയോഗിക്കുന്നുണ്ട്. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് ഇന്ത്യൻ ആര്‍മിയുടെയും ഭാഗമായി. അടിയന്തര സാഹചര്യങ്ങളിൽ പോർവിമാനം, ഹെലികോപ്റ്റർ, ഡ്രോൺ എന്നിവയിൽ നിന്നു പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.