ഇറാനും കിം ജോങ് ഉന്നും രഹസ്യ ബന്ധം, ദീർഘദൂര മിസൈൽ സഹകരണം പുനരാരംഭിക്കുന്നു!
Mail This Article
അമേരിക്കയുടെ മുഖ്യ ശത്രുക്കളാണ് ഇറാനും ഉത്തര കൊറിയയും. എന്നാൽ, ഈ രണ്ടു രാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ചില രാജ്യാന്തര മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട്. ലോകത്തിനു ഭീഷണിയായ നിരവധി ആയുധങ്ങൾ ഇറാനും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയും ചേർന്ന് നിർമിക്കാൻ വീണ്ടും നീക്കം തുടങ്ങിയിട്ടുണ്ടെന്ന് കൊറിയഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഉത്തര കൊറിയയും ഇറാനും ദീർഘദൂര മിസൈൽ സഹകരണം പുനരാരംഭിച്ചു. മിസൈൽ നിർമാണത്തിന്റെ നിർണായക വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറ്റം നടത്തിയെന്നാണ് അമേരിക്കയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ഉത്തര കൊറിയയും ഇറാനും അമേരിക്കയ്‌ക്കെതിരെ നീങ്ങുന്നതില്‍ അടുത്ത ബന്ധം സ്ഥാപിക്കുകയും ബാലിസ്റ്റിക് മിസൈലുകളും അണ്വായുധങ്ങളും നിർമിക്കാൻ സഹകരിക്കുന്നതായി നേരത്തെ ആരോപണമുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തര കൊറിയയും ഇറാനും മിസൈൽ, അണ്വായുധ പദ്ധതികളിൽ സഹകരിക്കുന്നുണ്ടെന്ന് യുഎസ് കോൺഗ്രസ് റിസേർച്ച് സർവീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ടെഹ്‌റാനുമായി സൈനിക കൈമാറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും രാജ്യങ്ങളിൽ ഒന്ന് മാത്രമാണ് ഉത്തര കൊറിയ എന്നാണ് കോൺഗ്രസ് റിസേർച്ച് സർവീസ് പറഞ്ഞിരുന്നത്.
ഇതിനിടെ, ഒക്ടോബർ 10 ന് ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയ മിസൈൽ വിക്ഷേപിക്കാനുള്ള സാധ്യതയെക്കുറിച്ച് ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്. വാർഷിക ദിനത്തിലെ സൈനിക പരേഡിൽ പ്രധാന മിസൈലുകൾ പ്രദർശിപ്പിക്കുമെന്നാണ് ചില വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
2017 മേയിൽ ഇറാൻ പരീക്ഷിച്ച ക്രൂസ് മിസൈലും മുങ്ങിക്കപ്പലും ഉത്തരകൊറിയയുടേതിന് ഏറെ സാമ്യമുണ്ടെന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അന്ന് ‘മിഡ്ജെറ്റ്’ മുങ്ങിക്കപ്പലിൽ നിന്നാണ് ഇറാന്റെ ക്രൂസ് മിസൈൽ പരീക്ഷിച്ചത്. ഈ മുങ്ങിക്കപ്പൽ ഉത്തരകൊറിയയുടെ ഡിസൈൽ ആണെന്നാണ് ആരോപിക്കുന്നത്.
മിസൈൽ, മുങ്ങിക്കപ്പൽ, ആണവപദ്ധതികൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അമേരിക്കൻ മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്. ശത്രുക്കളെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക മിഡ്ജെറ്റ് മുങ്ങിക്കപ്പലുകൾ ഈ രണ്ടു രാജ്യങ്ങളുടെ കൈവശം മാത്രമാണുള്ളത്.
English Summary: NK resumes long-range missile cooperation with Iran: report