എയർ ഇന്ത്യ വൺ പറന്നെത്തി, പാക്കിസ്ഥാനു മുകളിലൂടെ, തുടർച്ചയായി പറന്നത് 15 മണിക്കൂർ
Mail This Article
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ വിമാനം ഇന്ന് ഉച്ച കഴിഞ്ഞ് ഡൽഹി രാജ്യാന്തര വിമാനതാവളത്തിൽ ലാന്‍ഡ് ചെയ്തു. കഴിഞ്ഞ തുടങ്ങിയ യാത്ര ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര തന്നെ പാക്കിസ്ഥാന്റെ വ്യോമപരിധിക്ക് മുകളിലൂടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബർ 30ന് ഫോർട്ട് വർത്തിൽ നിന്ന് ഉച്ചയ്ക്ക് 1 ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 3.12 നാണ് ഇന്ത്യയിൽ ലാൻഡ് ചെയ്തത്.
എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ വൺ വിമാനവും നിർമിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യ ഓര്‍ഡർ നൽകിയിരുന്നത്. ഇതിൽ ആദ്യത്തേതാണ് ഇപ്പോൾ ലാൻഡ് ചെയ്തത്.
വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ നിലവില്‍ ബി 747 വിമാനത്തിലാണു യാത്ര ചെയ്യുന്നത്.
മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും. വിമാനത്തിലേക്ക് വേണ്ട പ്രതിരോധ സംവിധാനങ്ങൾ 1350 കോടി രൂപയ്ക്കാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്. വിമാനങ്ങൾക്ക് നേരെ മിസൈൽ ഭീഷണിയുണ്ടാവുന്നപക്ഷം നേരത്തെ അപകടമുന്നറിയിപ്പ് ലഭ്യമാക്കുകയും ശത്രുമിസൈലുകളെ തകർക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുകയും ചെയ്യാൻ ഈ സംവിധാനത്തിന് സാധിക്കും.
English Summary: Air India one has landed in Delhi