ട്രംപിനു കൊറോണ സ്ഥിരീകരിക്കും മുൻപ് യുദ്ധവിമാനങ്ങള്‍ പറന്നതെന്തിന്? പരിഭ്രാന്തരായി ജനം
Mail This Article
തനിക്കും അമേരിക്കയുടെ പ്രഥമ വനിതയായ മെലേന ട്രംപിനും കൊറോണവൈറസ് പോസിറ്റീവായി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റു ചെയ്യുന്നതിനു മിനിറ്റുകള്‍ മുൻപ് രണ്ട് ബോയിങ് ഇ-6ബി മെര്‍ക്കുറി വിമാനങ്ങള്‍ പറന്നുയര്‍ന്നതായി ഡേറ്റ കാണിച്ചു. ഒന്ന് അമേരിക്കയുടെ കിഴക്കന്‍ തീരദേശത്തേക്കും ഒന്ന് വടക്കന്‍ തീരദേശത്തേക്കുമാണ് നീങ്ങിയത്. മഹാമാരിയുടെ സമയത്തും വിമാനങ്ങള്‍ പറക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷേ, ഈ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല-അവ ബാലിസ്റ്റിക് മിസൈല്‍ കമാന്‍ഡുകള്‍ അയയ്ക്കുന്ന യുദ്ധ വിമാനങ്ങളാണ്. ട്രംപിന്റെ ഉപദേശകന്‍ ഹോപ് ഹിക്‌സിന് കോവിഡ്-19 ഉണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനങ്ങൾ കണ്ടവരും, സമൂഹ മാധ്യമങ്ങളും ഇവ തമ്മിലൊരു ബന്ധം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ട്രംപും രോഗബാധിതനാണ് എന്നതിന്റെ സൂചനയാകാം ഇതെന്നായിരുന്നു അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളിലൊന്ന്. തങ്ങളുടെ എതിരാളികള്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചായിരിക്കാം വിമാനങ്ങള്‍ പറപ്പിച്ചതെന്നായിരുന്നു ഒരു കണ്ടെത്തല്‍. ഈ ആശയം വൈറലായി. ആകാംക്ഷയും, സംഭ്രമവും, ഭീതിയും ഒരേ സമയം പരന്നു.
പറന്നുയര്‍ന്ന ഇ6 ബിഎസ് വിമാനങ്ങള്‍ ഗംഭീര യുദ്ധ വിമാനങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, അവ പതിവായി ഇങ്ങനെ മിസൈല്‍ പ്രതിരോധ സേനയ്ക്കു വേണ്ടി ഇങ്ങനെ പറക്കാറുമുണ്ട്. അവ നിർദേശം കിട്ടിയാല്‍ തല്‍ക്ഷണം റെഡിയാകേണ്ട വിമാനങ്ങളാണ്. വിമാനങ്ങള്‍ പറന്നു പൊങ്ങിയതില്‍ അസാധാരണമായി ഒന്നുമില്ലെന്നും, അവ നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ട വിധത്തില്‍ തന്നെയാണ് പറന്നുയര്‍ന്നതെന്നും തനിക്കു സ്ഥിരീകരിക്കാനാകുമെന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് കമാന്‍ഡ് മീഡിയ ഓപ്പറേഷന്‍ മേധാവി കാരന്‍ സിംഗര്‍ പറഞ്ഞു. പ്രസിഡന്റിനു കോവിഡ്-19 പോസിറ്റീവായതുമായി യാതൊരു ബന്ധവുമില്ല. അതൊരു യാദൃശ്ചികതയാണെന്നാണ് കാരന്‍ സിംഗര്‍ പറയുന്നത്.
ഇ-6ബിഎസ് വിമാനങ്ങള്‍ ബോയിങ് 707എസ് വിമാനങ്ങളുടെ രൂപകല്‍പ്പനയില്‍ തന്നെ തീര്‍ത്ത വിമാനങ്ങളാണ്. അവ പ്രധാനമായും കമ്യൂണിക്കേഷന്‍ റിലേ സ്റ്റേഷനുകളായാണ് പ്രവർത്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെയും, പ്രിതിരോധ സെക്രട്ടറിയുടെയും സൈനിക നിര്‍ദ്ദേശങ്ങള്‍ അമേരിക്കയുടെ മിസൈല്‍ വാഹികളായ അന്തര്‍വാഹിനികള്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കൂടാതെ അവയ്ക്ക് എയര്‍ബോണ്‍ ലോഞ്ച് കണ്ട്രോള്‍ സിസ്റ്റം എന്ന പ്ലാറ്റ്‌ഫോമിലൂടെ റിമോട്ടായി മൈന്യൂട്ടേമാന്‍ ഭൂഖണ്ഡാത്തര മിസൈലുകളെ (Minuteman intercontinental ballistic missiles) നിയന്ത്രിക്കാനുള്ള ശേഷിയുമുണ്ട്. ഇവയുടെ പ്രവര്‍ത്തനം കര കേന്ദ്രമായ സന്ദേശമെത്തിക്കല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് തകരാറുവന്നാല്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ലൈന്‍-ഓഫ്-സൈറ്റ് കമ്യൂണിക്കേഷന്‍ കണക്ഷനുകളുടെ കാര്യത്തിലും ഇവയുടെ സേവനം ആവശ്യമാണ്. ഇ-6ബി ദൗത്യങ്ങളെക്കുറിച്ച് പൊതുവെ പറയുന്നത് ടാകമോ (TACAMO) - ടെയ്ക് ചാര്‍ജ് ആന്‍ഡ് മൂവ് ഔട്ട് - നേതൃത്വമേറ്റെടുത്ത ശേഷം മാറിക്കൊടുക്കുക. ഈ വിമാനങ്ങള്‍ സദാസമയവും ടെയ്ക് ഓഫ് ചെയ്യാറുണ്ട്. അക്കാര്യത്തില്‍ വേറെന്തെങ്കിലും വായിച്ചെടുക്കാന്‍ താന്‍ തയാറല്ല, എന്നാണ് ഈസ്റ്റ് ഏഷ്യാ നോണ്‍പ്രൊലിഫറേഷന്‍ പ്രോഗ്രാമിന്റെ മേധാവിയായ ജെഫ്രി ലൂയിസ് പറഞ്ഞത്. ഈ വിമാനങ്ങള്‍ക്ക് ചില നാടകീയമായ ശേഷികളുണ്ട്. ഒന്ന് അവയുടെ വെരി ലോ ഫ്രീക്വന്‍സി കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ്.
സമുദ്രത്തിന് 60 അടിയില്‍ കിടക്കുന്ന അന്തര്‍വാഹിനികള്‍ക്കു പോലും സന്ദേശങ്ങളെത്തിക്കാന്‍ ഇവയ്ക്കു സാധിക്കും. ഈ അന്തര്‍വാഹിനികള്‍ ഒരിക്കലും അവയുടെ സ്ഥാനം വെളിപ്പെടുത്താറില്ല. അവ അധികം ഉപരിതലത്തിലേക്കു വരാറുമില്ല. അവയുമായുള്ള സന്ദേശം സുഗമാക്കാനായി പോലും പൊങ്ങിക്കിടക്കുന്ന ഒന്നും അയയ്ക്കാറുമില്ല. മറിച്ച് അവയിലും, അവയ്ക്ക് സന്ദേശങ്ങളെത്തിക്കുന്ന വിമാനങ്ങളിലും കൂറ്റന്‍ ആന്റിനകള്‍ പിടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അവയില്‍ ഉപയോഗിച്ചിരിക്കുന്ന വെരി ലോ ഫ്രീക്വന്‍സി സിസ്റ്റങ്ങള്‍ക്കു കുറഞ്ഞ ലേറ്റന്‍സിയും ബാന്‍ഡ്‌വിഡ്തും, ത്രൂപുട്ടുമാണ് (throughput) കുറഞ്ഞ മാണ് ഉള്ളത്. എന്നു പറഞ്ഞാല്‍, ഇവയ്ക്കു സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ ചെറിയ അളവില്‍ മാത്രമെ ഡേറ്റാ കൈമാറപ്പെടുന്നുള്ളു.
ഏറ്റവും ചെറിയ സന്ദേശം പോലും ഈ അന്തര്‍വാഹിനികളിലേക്ക് എത്തിക്കാന്‍ ഇ-6ബിഎസ് വായുവില്‍ ചില പ്രത്യേക അഭ്യാസങ്ങളൊക്കെ കാണിക്കുന്നു. കുത്തനെയുള്ള ചില തിരിച്ചിലുകളും മറ്റുമാണ് നടത്തുക. ഇവയുടെ ആന്റിനകള്‍ ലംബമായ രീതിയില്‍ കൊണ്ടുവന്ന ശേഷമാണ് സന്ദേശം കടലിനടിയിലേക്ക് വിടുക. മറ്റു യുദ്ധവിമാനങ്ങള്‍ക്കും ഈ വെരി ലോ ഫ്രീക്വന്‍സി കമ്യൂണിക്കേഷന്‍ കഴിവുകളുണ്ടെങ്കിലും, അത് ഇ-6ബിഎസ്‌ന്റെ ചുമതലകളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്.
ഏതാനും മിനിറ്റുകള്‍ക്കുളളില്‍ അമേരിക്കയ്ക്ക് 1000 അണ്വായുധങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവുണ്ടെന്ന കാര്യം പലരും എപ്പോഴും ഓര്‍ക്കാറില്ലെന്നും ലൂയിസ് പറയുന്നു. അതൊരു അസാധാരണ കാര്യമായതിനാലാണ് ആരും അതിപ്പോഴും ഓര്‍ക്കാത്തത്. എന്നാല്‍, അസാധാരണമായ എന്തെങ്കിലും സംഭവിച്ചാല്‍ ആളുകള്‍ പെട്ടെന്ന് ഈ കാര്യവുമായി അതിനെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അമേരിക്കന്‍ സൈന്യം യുദ്ധ സജ്ജമാകുന്നതാണോ ഈ കാണുന്നത്, ദൈവമെ, എന്നായിരിക്കും അവരുടെ ചിന്ത എന്നും ലൂയിസ് പറയുന്നു. എന്നാല്‍, വിമാനങ്ങള്‍ പറന്നുയര്‍ന്ന കാര്യത്തില്‍ ട്രംപിന്റെ രോഗബാധയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്. എന്നാല്‍, എപ്പോഴും സംഭവിക്കുന്ന കാര്യമാണിത്. അങ്ങനെയല്ല നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതേക്കുറിച്ചൊരു ചര്‍ച്ച നടത്തുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
English Summary: Those ‘Doomsday Planes’ Have Nothing to Do With Trump's Covid-19 Test