മുങ്ങിക്കപ്പലുകളുടെ അന്തകനായി ഇന്ത്യയുടെ ‘സ്മാർട്’ ആയുധം, ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പ്
Mail This Article
കരയിലും കടലിലും വർധിച്ചുവരുന്ന ചൈന, പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഓരോ ദിവസവും പുതിയ ആയുധ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഏറ്റവും അവസാനമായി മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള സ്മാർട് ആയുധമാണ് പരീക്ഷിച്ചത്. സൂപ്പർസോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോയുടെ ( സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപ്പിഡോ –സ്മാർട് ) പരീക്ഷണമാണ് ഡിആർഡിഒ വിജയകരമായി നടത്തിയത്.
ഒഡീഷ തീരത്ത് വീലർ ദ്വീപിൽ നിന്നാണ് സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപിഡോ (സ്മാർട്) പരീക്ഷിച്ചത്. സ്മാർട്ടിന്റെ പരീക്ഷണം വിജയിച്ച വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സ്മാർട്ടിന്റെ പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. മുങ്ങിക്കപ്പലുകൾക്കെതിരായ ആക്രമണ തന്ത്രത്തിൽ ഇന്ത്യയുടെ മികച്ച സാങ്കേതിക മുന്നേറ്റമാണിതെന്നും രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
മുങ്ങിക്കപ്പലുകളെ നേരിടാൻ ശേഷിയുള്ള സൂപ്പർ സോണിക് ആന്റി ഷിപ്പ് മിസൈലിൽ മീഡിയം ഭാരമുള്ള ടോർപ്പിഡോ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഏകദേശം 650 കിലോമീറ്റർ ദൂരെയുള്ള ടാർഗെറ്റിലേക്കാണ് പരീക്ഷണം നടത്തിയത്. രണ്ട് ആയുധങ്ങളുടെ ശേഷിയെ ഒന്നിച്ച് ചേർത്തുളളതാണ് സ്മാർട്. ഡിആർഡിഎൽ, ആർസിഐ ഹൈദരാബാദ്, എഡിആർഡിഇ ആഗ്ര, എൻഎസ്‌ടിഎൽ വിശാഖപട്ടണം എന്നിവയുൾപ്പെടെ നിരവധി ഡിആർഡിഒ ലബോറട്ടറികൾ സ്മാർട്ടിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ മാസം ആദ്യം, ഡിആർഡിഒ ലേസർ-ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. സെപ്റ്റംബർ 22 ന് നടത്തിയ വിജയകരമായ പരീക്ഷണങ്ങളുടെ തുടർച്ചയായി കെകെ റേഞ്ചിലെ (എസിസി & എസ്) അഹമ്മദ്‌നഗറിലെ എംബിടി അർജുനിൽ നിന്ന് പരീക്ഷണം നടത്തി.
English Summary: DRDO successfully flight tests supersonic missile assisted release of torpedo