ചൈനയ്ക്കെതിരെ പുതിയ അണ്വായുധ മിസൈൽ വിന്യസിക്കാൻ മോദിയുടെ അനുമതി
Mail This Article
ദിവസങ്ങൾക്ക് മുൻപ് പരീക്ഷിച്ച് വിജയിച്ച പുതിയ അണ്വായുധ മിസൈൽ ചൈനയ്ക്കെതിരെ അതിർത്തിപ്രദേശങ്ങളിൽ വിന്യസിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി ലഭിച്ചു. ഈ മാസം ആദ്യം ഡിആർഡിഒ പരീക്ഷിച്ച ‘ശൗര്യ’ ഹൈപ്പർസോണിക് ആണവ ശേഷിയുള്ള മിസൈൽ ആണ് വിന്യസിക്കുക. ബ്രഹ്മോസ്, ആകാശ് എന്നീ മിസൈലുകൾക്ക് പുറമെയാണ് ശൗര്യയും വിന്യസിക്കുന്നത്.
സൂപ്പര്‍ സോണിക് വേഗം
ശനിയാഴ്ച ഒഡീഷ തീരത്തായിരുന്നു അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. സര്‍ഫസ് - ടു - സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. 800 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ശൗര്യ. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാർഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കുമെന്നത് വലിയ നേട്ടമാണ്. നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണെന്ന് ഡിആർഡിഒ വക്താവ് പറഞ്ഞു.
തന്ത്രപരമായ മിസൈലുകളുടെ നിര്‍മാണ മേഖലയിൽ സമ്പൂർണ സ്വാശ്രയത്വം പൂർത്തീകരിക്കുന്നതിനായാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) പ്രവർത്തിക്കുന്നത്. ഈ വർഷം ആദ്യം പ്രതിരോധമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്‌മീർഭർ ഭാരത് ആഹ്വാനം ചെയ്തിരുന്നു. ഈ പദ്ധതി സജീവമാക്കാൻ തന്നെയാണ് ഡിആര്‍ഡിഒയുടെ നീക്കം.
ശൗര്യ മിസൈലിന് 160 കിലോഗ്രാം ഭാരമുള്ള ഒരു പോർമുന വഹിക്കാൻ ശേഷിയുണ്ടെന്നും 800 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്. അവസാന ഘട്ടങ്ങളിൽ മിസൈലിന്റെ ഹൈപ്പർസോണിക് വേഗം ഏത് വായു പ്രതിരോധ സംവിധാനങ്ങളെയും ഒഴിവാക്കാൻ ഇതിന്റെ ടെക്നോളജിക്ക് സാധിക്കും.
English Summary: India To Deploy Its Newly Tested, Nuclear-Capable Hypersonic Missile Against China