അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകൾ ദക്ഷിണ ചൈനാ കടലിൽ, തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്
Mail This Article
അമേരിക്കൻ നാവികസേനയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചു സൈനികാഭ്യാസം തുടങ്ങി. ചൈനീസ് നിയന്ത്രണത്തിലുള്ള ദ്വീപുകൾക്ക് സമീപം യുഎസ് യുദ്ധക്കപ്പൽ പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ കൂടി ദക്ഷിണ ചൈനാക്കടലിൽ സംയുക്ത അഭ്യാസങ്ങൾ നടത്തിയത്. രണ്ട് യുദ്ധക്കപ്പലുകളിലുമായി ആയുധങ്ങൾ ഘടിപ്പിച്ച 120 യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
തിയോഡോർ റൂസ്‌വെൽറ്റ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പും നിമിറ്റ്സ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പുംമാണ് സംയുക്ത അഭ്യാസപ്രകടനം നടത്തിയത്. വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം അനുബന്ധ സന്നാഹങ്ങളുമുണ്ട്. ദക്ഷിണ ചൈനാ കടലിൽ നിന്നും യുഎസ് കപ്പലുകൾ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
ചൈനീസ് നിയന്ത്രണത്തിലുള്ള പാരസെൽ ദ്വീപുകൾക്ക് സമീപം യുഎസ്എസ് ജോൺ എസ്. മക്കെയ്ൻ യുദ്ധക്കപ്പൽ പ്രവേശിച്ചിരുന്നു. അമേരിക്കയിൽ ജോ ബൈഡൻ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് ചൈനയെ പ്രകോപിപ്പിക്കുന്ന നീക്കവുമായി നാവികസേന വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്.
ദക്ഷിണ ചൈനാ കടലിനെ ചൈന സൈനികവൽക്കരിക്കുകയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വിഭവ സമൃദ്ധമായ പ്രദേശത്തിനു വേണ്ടി അവകാശമുന്നയിക്കുന്ന മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ അയൽ രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായും അമേരിക്ക ആരോപിക്കുന്നു.
രാജ്യാന്തര നിയമപ്രകാരം എല്ലാ രാജ്യങ്ങളും ആസ്വദിക്കുന്ന കടലിന്റെ നിയമാനുസൃത ഉപയോഗം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നിമിറ്റ്സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ കമാൻഡർ റിയർ അഡ്മിറൽ ജിം കിർക്ക് പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ചൈനാ കടലിൽ നിയന്ത്രണവുമുള്ള ദ്വീപുകൾക്ക് സമീപം ആവർത്തിച്ചുള്ള യുഎസ് കപ്പലുകളുടെ സാന്നിധ്യം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
English Summary: Two US Navy carrier groups conduct joint operations in South China sea