ADVERTISEMENT

അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കയാണ്. ഇതിനിടെ ഒരു ഭാഗത്ത് ഇസ്രയേലും ഇറാനെതിരായ നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമാൻ ഉൾക്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിൽ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ഇറാനാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

 

യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) റിപ്പോർട്ട് ചെയ്തതനുസരിച്ച് ഒമാൻ ഉൾക്കടലിൽ ഒരു ബ്രിട്ടിഷ് കപ്പൽ സ്ഫോടനത്തിന് ഇരയായി എന്നാണ്. എന്നാൽ സൗദി അറേബ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് ബഹാമിയൻ പതാകയ്ക്ക് കീഴിൽ പോയ ഇസ്രയേൽ കപ്പലിലാണ് സ്ഫോടനം നടന്നതെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു.

 

ഒമാൻ ഉൾക്കടലിൽ വ്യാഴാഴ്ചയുണ്ടായ സ്ഫോടനത്തിൽ തകർന്ന കപ്പൽ ഇസ്രയേൽ വ്യവസായി അബ്രഹാം ഉങ്കാറിന്റേതാണെന്നും അദ്ദേഹം മൊസാദ് മേധാവിയുടെ അടുത്ത സുഹൃത്താണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനാൽ സ്ഫോടനത്തിന് പിന്നിൽ ഇറാനായിരിക്കും എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഒമാനിൽ നിന്ന് ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. കപ്പലിനു കേടുപാടുകൾ സംഭവിച്ചു. ഒന്നര മീറ്ററോളം വ്യാസമുള്ള രണ്ട് ദ്വാരങ്ങൾ കാണാം. ആളപായമില്ല. പക്ഷേ ഇത് മിസൈൽ ഉപയോഗിച്ചാണോ അതോ ചെറിയ ബോംബുകൾ ഘടിപ്പിച്ചാണോ സ്ഫോടനമുണ്ടാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

 

സ്ഫോടനത്തെ തുടർന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് കപ്പൽ അടുപ്പിച്ചു. എംവി ഹേലിയസ് റേ എന്ന പേരിലുള്ള കപ്പലാണ് തകർന്നത്. സ്ഫോടനത്തിനു പിന്നിൽ ഇറാൻ ആണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് അമേരിക്കൻ നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

 

കപ്പലിൽ 28 ക്രൂ അംഗങ്ങളുണ്ട്. ആർക്കും പരുക്കില്ല. എൻജിൻ റൂമിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പ്രശ്നങ്ങളെല്ലാം ശരിയാക്കാൻ ദുബായ് തുറമുഖത്തേക്ക് പോകാനാണ് തീരുമാനമെന്ന് കപ്പൽ അധികൃതർ അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് നിരവധി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് തൊടുത്ത മിസൈലാണ് സ്ഫോടനത്തിന് കാരണമെന്ന് ചാനൽ 12 റിപ്പോര്‍ട്ട് ചെയ്തു.

 

English Summary: 'Iranian Revenge'? Owner of UK Ship Hit by Blast in Gulf of Oman Reportedly Close to Mossad Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT