ADVERTISEMENT

അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ പുതിയ വിഡിയോ പുറത്തുവിട്ടു. ഇറാനിലെ റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തിറക്കിയ വിഡിയോയിൽ പുതിയ 'മിസൈൽ സിറ്റി' യാണ് കാണിക്കുന്നത്. മിസൈലുകളും ലോഞ്ചറുകളും ഉൾപ്പെടുന്ന ആയുധശേഖരം ഭൂമിക്കടിയിലാണെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

ഇത്തരത്തിൽ ആയുധങ്ങൾ സൂക്ഷിക്കുന്ന നിരവധി ഭൂഗർഭ താവളങ്ങൾ ഇറാനിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ താവളം ഏറ്റവും പുതിയതും വിന്യസിച്ചിരിക്കുന്നത് അത്യാധുനിക മിസൈലുകളാണെന്നും വിഡിയോയിൽ നിന്ന് മനസ്സിലാക്കാം. അതേസമയം, ഈ മിസൈൽ താവളം എവിടെയാണെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

 

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി (ഐആർസിജി)യുടെ കീഴിലുള്ള ഏറ്റവും പുതിയ ‘മിസൈൽ സിറ്റി’ കാണിക്കുന്ന വിഡിയോ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ താവളത്തിൽ വിവിധ ശ്രേണികളിലുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ കാണാം. ഇതെല്ലാം വിക്ഷേപിക്കുന്നതിനു വേണ്ട ലോ‍ഞ്ചറുകളും വിന്യസിച്ചിട്ടുണ്ട്. ഐ‌ആർ‌സി‌ജി കമാൻ‌ഡറുകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഭൂമിക്കടിയിലെ പുതിയ സൈനിക താവളം ഔദ്യോഗികമായി തുറന്നത്. ഈ മിസൈൽ താവളം ശത്രുക്കളുടെ സൈബർ, ഇലക്ട്രോണിക് ആക്രമണങ്ങളിൽ നിന്നും സുരക്ഷിതമാണെന്നും സൈന്യം അവകാശപ്പെട്ടു. മിസൈൽ സിറ്റിയിലെ ഉപകരണങ്ങളെല്ലാം ഇറാനിൽ നിർമിച്ചതാണെന്നും സൈന്യം അറിയിച്ചു.

 

മിസൈൽ താവളത്തിന്റെ വെളിപ്പെടുത്തൽ കൊണ്ട് ലക്ഷ്യമിടുന്നത് എന്താണെന്നോ ആർക്കെതിരെയാണ് ഈ നീക്കമെന്നോ ഐ‌ആർ‌ജി‌സി വക്താക്കൾ എവിടെയും പ്രതികരിച്ചിട്ടില്ല. ഇറാൻ നാവികസേനയുടെ മിസൈലുകൾ സൂക്ഷിക്കുന്ന നിരവധി താവളങ്ങളിലൊന്നാണ് ഇതെന്ന് ഐ‌ആർ‌ജി‌സി വക്താവ് പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രതിരോധം വർധിപ്പിക്കാൻ സഹായിക്കുമെന്ന് സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾക്ക് നൂറുകണക്കിന് കിലോമീറ്റർ പരിധിയിൽ ആക്രമിക്കാൻ ശേഷിയുളളതാണ്. ഐ‌ആർ‌ജി‌സിയുടെ നാവിക താവളത്തിൽ കരയിൽ നിന്ന് കരയിലേക്ക്, വായുവിൽ നിന്ന് കടലിലേക്ക്, കടലിൽ നിന്ന് വായുവിലേക്ക് തൊടുക്കാൻ ശേഷിയുള്ള മിസൈലുകളുണ്ടെന്നും ഇതെല്ലാം ലോകത്തിലെ ഏറ്റവും മികച്ചവയാണെന്നെന്നും സൈനിക വക്താവ് പറഞ്ഞു.

 

ഇറാന്റെ ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകൾ വലിയ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ മറച്ചിരിക്കുകയാണ്. ആയുധങ്ങളുടെ വലിയൊരു ശേഖരം ഇറാന്റെ മണ്ണിൽ ചിതറിക്കിടക്കുകയാണ്.

 

ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്. രഹസ്യാക്രമണത്തിനായി സജ്ജമാക്കിയിരിക്കുന്ന ഇത്തരത്തിലുള്ള അത്യാധുനിക ശേഷിയുള്ള മിസൈലുകൾ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി പെന്റഗൺ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

 

ഉറപ്പുള്ള കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചതും മിസൈലുകൾ നിറച്ചതുമായ ഭൂഗർഭ സൈനിക താവളങ്ങളുടെ ചിത്രങ്ങൾ ഇടക്കിടെ ഇറാൻ സൈന്യം തന്നെ പുറത്തുവിടാറുണ്ട്. ബങ്കറുകൾ തകർക്കും ബോംബുകളെ നേരിടാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ് കോഡ് 7500. ഇറാനിയൻ ടിവിയിൽ പ്രക്ഷേപണം ചെയ്ത വിഡിയോയിൽ 400 മൈൽ ദൂരപരിധിയുള്ള ക്വിയാം -1 ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടുന്ന നിരവധി മിസൈലുകൾ കോഡ് 7500 ൽ ദൃശ്യമായിരുന്നു. ഇറാന്റെ പുതിയ മിസൈലുകളുടെ നിർമാണവും ഇവിടെയാണ് നടക്കുന്നത്.

 

അതിർത്തിയിലെ സൈനിക നീക്കവും ആയുധങ്ങളുടെ ശേഖരണവും ശത്രുക്കളുടെ പ്രകോപനമുണ്ടായാൽ ടെഹ്റാനു മേൽക്കൈ നൽകുന്നതാണ്. യുഎസോ ഇസ്രായേലോ ഇറാനിൽ ബോംബ് വർഷിക്കാനുള്ള സാഹചര്യം ഉണ്ടായാൽ ഭൂഗർഭ മിസൈലുകൾ ഉപയോഗിച്ച് ഇസ്രായേലിനെയോ മറ്റു ഗൾഫ് രാജ്യങ്ങളെയോ നിഷ്പ്രയാസം ഇറാന് ആക്രമിക്കാൻ സാധിക്കും. ശത്രുക്കളുടെ ഏത് നീക്കവും മണത്തറിയാനും ഇത്തരം നീക്കം ഇറാനെ സഹായിച്ചേക്കും.

 

ഹ്രസ്വദൂര മിസൈലുകൾക്കു പരമാവധി പരിധി 600 മൈൽ ‍മാത്രം ആണെന്നിരിക്കെ എത്തരം ആയുധങ്ങളാകും ഇറാൻ കരുതി വച്ചിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. ഭൂഗർഭ അറകളിൽ ഒളിച്ചു കടത്തുന്ന ഇറാനിയൻ ‍മിസൈലുകളെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നേരത്തെ ഒരു ആക്രമണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

 

English Summary: Iran's Revolutionary Guard Corps Shows Off New 'Missile City' in Released Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT