ADVERTISEMENT

ഇസ്രയേലിനു നേരെ സിറിയൻ മിസൈൽ ആക്രമണം. വ്യാഴാഴ്ച രാവിലെയാണ് വ്യോമപ്രതിരോധ മിസൈൽ ഉപയോഗിച്ച് ഇസ്രയേൽ നഗരത്തിനു നേരെ സിറിയ ആക്രമണം നടത്തിയത്. ഇതോടെ ആണവനിലയത്തിന്റെ സമീപപ്രദേശങ്ങളിൽ ഇസ്രയേൽ സേന സൈറൻ മുഴക്കിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനം കേട്ട ജനം ഭയന്നുവെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണാം.

നേരത്തെ, ഇസ്രയേൽ പട്ടണമായ റാംലെയ്ക്ക് സമീപം അപ്രതീക്ഷിത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനമായ ടോമർ നടത്തുന്ന ‘നിയന്ത്രിത’ പരീക്ഷണത്തിന്റെ ഭാഗമായാണ് സ്ഫോടനം സംഭവിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, സിറിയ ഇസ്രയേലിനു നേരെ കരയിൽ നിന്ന് വായുവിലേക്ക് മിസൈൽ വിക്ഷേപിച്ചതിനാലാണ് വ്യാഴാഴ്ച പുലർച്ചെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ റോക്കറ്റ് സൈറനുകൾ മുഴക്കിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വെളിപ്പെടുത്തി. ഇസ്രയേലിലെ ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന ഡിമോണയ്ക്കടുത്തുള്ള പ്രദേശത്താണ് സൈറണുകൾ മുഴങ്ങിയത്. മിസൈൽ ആക്രമണത്തിൽ ന്യൂക്ലിയർ റിസർച്ച് സെന്ററിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഐഡിഎഫ് പറഞ്ഞു. നാശനഷ്ടങ്ങളെക്കുറിച്ചോ പരുക്കേറ്റവരെക്കുറിച്ചോ റിപ്പോർട്ടുകളൊന്നുമില്ലെന്നും ഐഡിഎഫ് പ്രസ് സർവീസ് അറിയിച്ചു.

ഉച്ചത്തിലുള്ള സ്‌ഫോടനം കേട്ടതായും പ്രദേശത്തെ വീടുകൾ പ്രകമ്പനത്തിൽ കുലുങ്ങിയതായുമുള്ള റിപ്പോർട്ടുകൾ പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജെറുസലേമിലും മധ്യ ഇസ്രയേലിലുടനീളം സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.

സിറിയൻ വ്യോമാക്രമണത്തോട് ഇസ്രയേൽ സൈന്യം പ്രതികരിച്ചതായും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലി ആക്രമണത്തെ പ്രതിരോധിക്കാൻ സിറിയയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി സിറിയൻ അറബ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിറിയൻ ആക്രമണത്തിൽ ഇസ്രയേലിൽ പരുക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഐഡിഎഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സിറിയക്കു നേരെയുള്ള പ്രത്യാക്രമണത്തിൽ എത്ര പേർ മരിച്ചുവെന്ന് അറിവായിട്ടില്ല. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രയേലിന്റെ ആക്രമണത്തിൽ നാല് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്.

സിറിയൻ വ്യോമപ്രതിരോധ മിസൈലാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇസ്രയേൽ ആർമി റേഡിയോയും അറിയിച്ചു. ഇസ്രയേലും ഇറാനും തമ്മിലുള്ള അടുത്തിടെയുണ്ടായ സംഘർഷങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് സംഭവമെന്നും ശ്രദ്ധേയമാണ്. ടെഹ്‌റാനിലെ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതിനു ശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിരുന്നു.

 

English Summary: Israeli Sirens Sound Off Near Dimona Nuclear Site as Syrian Missile Reportedly Overshoots Target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT