ADVERTISEMENT

ഈ മാസം ആദ്യം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ബുർക്കിന ഫാസോയിൽ 160 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടത്തിയത് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികളാണെന്ന് യുഎൻ റിപ്പോർട്ട്. ബുർക്കിന ഫാസോ സർക്കാരും ഇതു ശരിവച്ചു.

 

ജൂൺ നാലിനാണു തോക്കുകളുമായി കുട്ടിക്കൊലയാളികൾ ബുർക്കിന ഫാസോയിലെ ഗ്രാമമായ സോൾഹനിലേക്ക് ഇരച്ചെത്തിയത്. രാത്രിയിലായിരുന്നു ഈ വരവ്. പിന്നീട് അവിടെ നടന്നത് ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളാണ്. കൊലയാളിസംഘത്തിനു മുന്നിൽ ചെന്നുപെട്ട ഗ്രാമീണർ വെടിയുണ്ടയേറ്റു മരിച്ചു. ഗ്രാമത്തിലെ ഒട്ടേറെ വീടുകളും കുട്ടികൾ തീവച്ചു നശിപ്പിച്ചു. സോൾഹനിലെ പ്രധാന വാണിജ്യകേന്ദ്രമായ ചന്തയും നശിപ്പിച്ചുകളഞ്ഞു. മൂന്നു കൂട്ടക്കുഴിമാടങ്ങളിൽ നിന്നായി 160 പേരുടെ മൃതശരീരങ്ങളാണു കണ്ടെടുത്തത്. അടുത്ത കാലത്തു രാജ്യത്തു നടന്ന ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നുള്ളതിന്റെ തെളിവായി കുഴിമാടങ്ങളിൽ തിങ്ങിനിറഞ്ഞ രീതിയിൽ കാണപ്പെട്ട ശവശരീരങ്ങൾ. ഏതു ഭീകരസംഘമാണ് ഈ ചെയ്തി ചെയ്തതെന്ന് തെളിയിക്കാൻ ബുർക്കിന ഫാസോയിലെ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

 

അയൽരാജ്യമായ നൈഗറുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണു സോൾഹൻ. ബുർക്കിന ഫാസോയിൽ അൽ ഖ്വയ്ദ, ഐഎസ് ഭീകരരുടെ സാന്നിധ്യം വർധിച്ചു വരുന്നുണ്ട്. ആയിരക്കണക്കിനു യുഎൻ രക്ഷാസേനാ പ്രവർത്തകർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. വളരെ താറുമാറായ നിലയിലാണു രാജ്യത്തിന്റെ സൈന്യം. ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ ഇവരെ സഹായിക്കാനായി പൗരൻമാർ വോളണ്ടിയേഴ്സ് ഫോർ ദ ഡിഫൻസ് ഓഫ് മദർലാൻഡ് എന്ന സംഘടന രൂപീകരിച്ചിരുന്നു. ഈ സന്നദ്ധ സേനാംഗങ്ങൾക്കും ജൂൺ നാലിന്റെ ആക്രമണത്തിൽ വലിയ രീതിയിൽ ആൾനാശവും പരുക്കുകളും സംഭവിച്ചു. 200 പേരോളം സന്നദ്ധ സൈനികർ മരിച്ചു.

 

തുടരുന്ന ഇത്തരം ഭീകരാക്രമണങ്ങൾ മൂലം ബുർക്കിന ഫാസോയിൽ നിന്നു 11 ലക്ഷത്തോളം ആളുകൾ അഭയാർഥികളായി പലായനം ചെയ്തെന്നാണു കണക്ക്. തൊട്ടടുത്ത രാജ്യമായ മാലിയിൽ നിന്നുള്ള പതിനായിരത്തിലധികം അഭയാർഥികളും ബുർക്കിന ഫാസോയിലുണ്ട്. ഈ വർഷം തുടക്കം മുതൽ ഇപ്പോൾ വരെ രാജ്യത്തു കൊല്ലപ്പെട്ടത് 500 ആളുകളാണ്.

 

ഭീകരർ കുട്ടികളെ തങ്ങളുടെ സംഘത്തിൽ ചേർക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം ഉള്ള സ്കൂളുകൾ അടയ്ക്കുക കൂടി ചെയ്തതോടെ വിദ്യാർഥികളായവരും ഇത്തരത്തിൽ ഭീകര, ക്രിമിനൽ സംഘങ്ങളിൽ ചെന്നുപെടുകയാണെന്നു സർക്കാ‍ർ വൃത്തങ്ങൾ പറയുന്നു.

മൂന്നുലക്ഷത്തോളം കുട്ടികളാണു സ്കൂൾ ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം മാത്രം മൂവായിരത്തിലേറെ കുട്ടികൾ വിധ്വംസക പ്രവൃത്തികളിൽ ചെയ്യുന്ന കൂട്ടങ്ങളിൽ റിക്രൂട്ട് ചെയ്യപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു.

ഈ കുട്ടികളിൽ പലരും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ടെന്നു യൂനിസെഫ് പ്രതിനിധി സാൻഡ്ര ലറ്റൂഫ് പറയുന്നു. ഇവരെ നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുന്നതായും പരാതികളുണ്ട്.

 

English Summary: Children aged 12 to 14 carried out the attack that killed over 120 in Burkina Faso

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT