ADVERTISEMENT

വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമി. റഷ്യയിലെ വാഗ്നർ ഗ്രൂപ്പിനെ ഇങ്ങനെയാണു പാശ്ചാത്യ യുദ്ധനിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും പതിനായിരക്കണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചെന്നാണു പുതിയ ആരോപണം. ഇതോടെ വാഗ്നർ ഗ്രൂപ്പ് രാജ്യാന്തര വേദികളിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. ഇവരുടെ മൂവായിരത്തോളം പടയാളികളെ വധിച്ചെന്ന് യുക്രെയ്ൻ ഇന്നലെ പറഞ്ഞതും ശ്രദ്ധേയമായി.

 

കഴിഞ്ഞ എട്ടുവർഷമായി യുക്രെയ്ൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇവരുണ്ട്. 

ബ്രിട്ടിഷ് മാധ്യമമായ ബിബിസി വാഗ്നർ ഗ്രൂപ്പിനെപ്പറ്റി ഒരിക്കൽ ഒരു അന്വേഷണാത്മക ഡോക്യുമെന്ററി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ ഉത്ഭവം അടക്കമുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു. ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിനു തുടക്കമിട്ടതെന്നായിരുന്നു അതിൽ തെളിഞ്ഞത്. വാഗ്നർ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരു തന്നെ ഗ്രൂപ്പിനു വന്നു.

 

സ്പെറ്റ്സ്നാസ് എന്ന റഷ്യൻ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിൻ. റഷ്യൻ ചാര, ഇന്റലിജൻസ് വൃത്തവും മഹാശക്തരുമായ ജിആർയുവിന്റെ മുൻ ലഫ്.കേണലും. ഇക്കാരണങ്ങളാൽ തന്നെ വാഗ്‌നർ ഗ്രൂപ്പ് ഒരു സ്വകാര്യ സൃഷ്ടിയല്ല. മറിച്ച് സ്വകാര്യതയുടെ മറപിടിച്ചുള്ള പുട്ടിന്റെ സ്വന്തം പടയാണെന്ന ആരോപണം ശക്തമാണ്. പുട്ടിനോട് രക്തത്തിന്റെ കട്ടിയുള്ള കൂർ പുലർത്തുന്ന കൂലിപ്പട്ടാളം.

 

2014ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നർ ഗ്രൂപ്പിന്റെയും ജനനമെന്ന് വിലയിരുത്തപ്പെടുന്നു. ആയിരത്തോളം പേർ ഈ ഗ്രൂപ്പി‍ൽ ചേർന്നു. തുടർന്ന് ഇവർ ലുഹാൻസ്കിലെയും ഡോനെറ്റ്സ്കിലെയും റഷ്യൻ വിമതരെ പിന്തുണയ്ക്കാൻ തുടങ്ങി.

 

റഷ്യൻ ഭരണകൂടത്തിനു വലിയൊരു ആയുധമാണ് വാ‌ഗ്നർ പടയാളികളെന്ന് നിരീക്ഷകർ പറയുന്നു. ഭരണഘടന പ്രകാരം റഷ്യയ്ക്ക് സ്വകാര്യ സേനകളെയൊന്നും പിന്തുണയ്ക്കാൻ സാധിക്കില്ല. വാഗ്നർ പടയാളികൾ എന്തെങ്കിലും യുദ്ധക്കുറ്റം ചെയ്താലും റഷ്യയ്ക്ക് ഒഴിയാൻ സാധിക്കും.

 

മുൻ സൈനികരെയാണു വാ‌ഗ്‌നർ ഗ്രൂപ്പ് പൊതുവെ ലക്ഷ്യമിടുന്നത്. സിറിയയിലും ലിബിയയിലും ക്രൈമിയയിലുമൊക്കെ കടക്കെണിയിലായ പല മുൻ സൈനികരും ഈ മിലിഷ്യയിൽ ചേർന്നിരുന്നു. വാഗ്നർ ഗ്രൂപ്പിനുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നൽകുന്നത് റഷ്യൻ ഇന്റലിജൻസ് വൃത്തമായ ജിആർയുവാണെന്നുള്ള ആരോപണം ശക്തമാണ്. ദക്ഷിണ റഷ്യൻ മേഖലയിലെ മോൽക്കിനോയിലാണ് ഈ മിലിഷ്യയുടെ ട്രെയിനിങ് ബേസ്. റഷ്യൻ സേനാകേന്ദ്രത്തിനു വളരെ അടുത്താണ് ഇതെന്നുള്ളതും സംശയത്തിനു വഴി വയ്ക്കുന്നു. റഷ്യൻ സേന തന്നെയാണ് ഇവർക്കു പരിശീലനം നൽകുന്നതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഈ സംഗതി. എന്നാൽ റഷ്യ ഈ ആരോപണത്തെ എന്നും നിഷേധിച്ചിട്ടേയുള്ളൂ.

 

യെവ്ഗെനി പ്രിഗോസിൻ എന്ന റഷ്യൻ ധനികനെയും വാഗ്‌നർ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. പുട്ടിന്റെ ഷെഫ് എന്നായിരുന്നു ഇദ്ദേഹം മുൻപ് അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെയാണു പ്രിഗോസിൻ ധനികനായി ഉയർന്നത്.

 

ലിബിയയിൽ റഷ്യൻ പിന്തുണയുള്ള ജനറൽ ഹഫ്താറിനെ വാഗ്നർ ഗ്രൂപ്പ് സൈനികമായി സഹായിക്കുന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും സുഡാനിലും ഈ സേനയുണ്ട്. എന്നാൽ ഇവിടങ്ങളിൽ പ്രിഗോസിന്റെ ഖനന കമ്പനികൾക്ക് അനധികൃത ഖനനം നടത്താൻ സഹായമൊരുക്കുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു.പ്രിഗോസിൻ ഇപ്പോൾ അമേരിക്കൻ ഉപരോധങ്ങളുടെ നടുവിലാണ്.

 

English Summary: What is Russia's Wagner Group of mercenaries in Ukraine?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT