തയ്‌വാന് ചുറ്റും 17 ചൈനീസ് യുദ്ധവിമാനങ്ങൾ, സംഘർഷം തുടരുന്നു
Mail This Article
തയ്‌വാന് സമീപം സൈനികാഭ്യാസം നടത്തിയെന്ന് ചൈന പറഞ്ഞതിനു തൊട്ടുപിന്നാലെ ഓഗസ്റ്റ് 16ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുടെ പോർവിമാനങ്ങൾ തങ്ങളുടെ പരിധിയിലേക്ക് അതിക്രമിച്ച് കയറിയെന്ന് തയ്‌വാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ചൈനയുടെ സൈനിക നീക്കം നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കിയ തയ്‌വാൻ പ്രതിരോധ മന്ത്രാലയം നിയന്ത്രിത എയർ പട്രോളിങ്, പടക്കപ്പലുകൾ, ലാൻഡ്-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ വഴി തിരിച്ചടിച്ചതായി അറിയിച്ചു.
തയ്‌വാന് ചുറ്റുമുള്ള പ്രദേശത്ത് 5 പിഎൽഎഎൻ കപ്പലുകളും 17 പിഎൽഎ വിമാനങ്ങളും ഓഗസ്റ്റ് 16ന് കണ്ടെത്തി. ഇതോടെ സൈനികർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പോർ വിമാനങ്ങൾ ഉപയോഗിച്ച് ചൈനീസ് നീക്കങ്ങളോട് പ്രതികരിക്കുകയും ചെയ്തു എന്നാണ് തയ്‌വാൻ പ്രതിരോധ മന്ത്രാലയം ട്വിറ്റ് ചെയ്തത്.
ചൈനീസ് പോർവിമാനങ്ങൾ നുഴഞ്ഞുകയറിയ സ്ഥലത്തിന്റെ ഗ്രാഫിക്സ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 17 പിഎൽഎ പോർവിമാനങ്ങളും അഞ്ച് പിഎൽഎ കപ്പലുകളുമാണ് തയ്‌വാൻ പ്രദേശത്തേക്ക് വന്നത്. ഇതിൽ 10 പോർവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ കിഴക്ക് ഭാഗം കടന്നതായും ആരോപിക്കുന്നുണ്ട്.
അമേരിക്കൻ നിയമനിർമാതാക്കളുടെ തയ്‌വാൻ സന്ദർശനം തങ്ങളുടെ പ്രദേശത്തും ആഭ്യന്തര കാര്യങ്ങളിലും ഇടപെട്ട് രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുകയാണെന്ന് ചൈന ആരോപിച്ചു. യുഎസ് നിയമനിർമാതാക്കൾ തിങ്കളാഴ്ച പുലർച്ചെ തയ്‌വാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ പെലോസിയുടെ സന്ദർശനത്തെത്തുടർന്ന് സമുദ്ര സുരക്ഷ മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളിൽ യുഎസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ചൈന പ്രസ്താവന ഇറക്കി. ഓഗസ്റ്റ് 13നും 13 ചൈനീസ് വിമാനങ്ങൾ തായ്‌വാന് സമീപം സൈനിക അഭ്യാസം നടത്തിയിരുന്നു.
English Summary: 17 Chinese warplanes enter Taiwan's air defence zone as Beijing amps attack