ചന്ദ്രനിലെ ഹീലിയം നിക്ഷേപം ലക്ഷ്യമിട്ടു റഷ്യയും ചൈനയും; ആണവ നിലയം നിർമാണം 2035ൽ പൂർത്തിയാക്കും
Mail This Article
2035ൽ ചന്ദ്രനിൽ സംയുക്ത ആണവനിലയം സ്ഥാപിക്കാൻ റഷ്യയും ചൈനയും പദ്ധതിയിടുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി യൂറി ബോറിസോവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് ആണവോർജത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രായോഗികജ്ഞാനം ചൈനയുമായി പങ്കുവയ്ക്കുമെന്നും ബോറിസോവ് വെളിപ്പെടുത്തി.
അടുത്ത 6 വർഷത്തിനുള്ളിൽ ചന്ദ്രനിൽ ആണവ നിലയം പണിയാൻ നാസയും രണ്ടു വർഷത്തിനു മുൻപേ പദ്ധതിയിട്ടിട്ടുണ്ട്. 2030ൽ നിലയം പൂർത്തിയാക്കാനാണു പദ്ധതി. ഇതിനായി യുഎസ് ഊർജവകുപ്പിന്റെ ഇഡഹോ നാഷനൽ ലബോറട്ടറിയുമായി നാസ അണിചേർന്നിട്ടുണ്ട്.
ഭൂമിയിൽ നിന്നു വിഭിന്ന സാഹചര്യങ്ങളുള്ള ചന്ദ്രനിൽ ആണവനിലയം എങ്ങനെ രൂപീകരിക്കുമെന്നതു സംബന്ധിച്ച് ചർച്ചകൾ നാസയും ഇഡഹോ നാഷനൽ ലബോറട്ടറിയും നടത്തിയിരുന്നു. ഇതിനായുള്ള ആശയങ്ങൾ കൈയിലുണ്ടെങ്കിൽ തങ്ങൾക്കു നൽകാൻ നാസ പൊതുജനങ്ങളോടും സഹായമഭ്യർഥിച്ചിരുന്നു.സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ന്യൂക്ലിയർ ഫിഷൻ ആണവറിയാക്ടറാണ് നാസ ഉദ്ദേശിക്കുന്നത്
1969 ജൂലൈ 20ന് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുകയും പിന്നീട് അനേകം ദൗത്യങ്ങളിലായി 20 പേർ ചന്ദ്രനിലെത്തുകയും ചെയ്തു. എന്നാൽ ആ യാത്രകൾ സാങ്കേതിക ശക്തി പ്രകടനങ്ങളായിരുന്നു. തങ്ങളുടെ ജന്മവൈരികളായ സോവിയറ്റ് യൂണിയനു മുൻപിൽ മേൽക്കൈ നേടാനുള്ള അമേരിക്കൻ ശ്രമങ്ങൾ.ആ ശക്തിപ്രകടനങ്ങൾ എഴുപതുകളോടെ അവസാനിച്ചു. പിന്നീട് അമേരിക്കയെന്നല്ല, ഒരു രാജ്യവും ചന്ദ്രനിലേക്കു പോയിട്ടില്ല.
എന്നാൽ പിന്നീട് ചന്ദ്രനെ പ്രായോഗികപരമായി എങ്ങനെ വിനിയോഗിക്കാമെന്നായി ലോകബഹിരാകാശ മേഖലയുടെയും നാസയുടെയും ചിന്ത. ചന്ദ്രന്റെ പ്രതലം അനവധി ലോഹങ്ങളാലും അപൂർവ ധാതുക്കളാലും സമ്പന്നാണ്. ആണവ ഫ്യൂഷൻ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ഹീലിയം 3 നിക്ഷേപങ്ങളും ചന്ദ്രനിൽ സുലഭം. ചന്ദ്രഖനനം എന്നത് ഒരു വലിയ പഠനം നടക്കുന്ന മേഖലയാണ് ഇപ്പോൾ.
ഇതോടൊപ്പം തന്നെ മനുഷ്യന്റെ ഭാവി ഗ്രഹയാത്രകളിൽ, പ്രത്യേകിച്ച് ചൊവ്വയിലേക്കുള്ള യാത്രകളിൽ ചന്ദ്രൻ ഒരു ഇടത്താവളമായി മാറുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ചന്ദ്രനിൽ ഊർജ ഉത്പാദനം വേണം. ഇതിനായുള്ള ആദ്യ ശ്രമമാണ് ആണവനിലയം. നാസയ്ക്കൊപ്പം തന്നെ റഷ്യയും ചൈനയും ഈ ആശയം നടപ്പാക്കാൻ ശ്രമിക്കുന്നതോടെ ഭൂമിയിലെ കിടമത്സരം അങ്ങു ചന്ദ്രനിലേക്കും വ്യപിക്കുകയാണ്.