ADVERTISEMENT

കഴിഞ്ഞയാഴ്ചയാണ് ബോളിവുഡ് നടി രവീണ ടണ്ടന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍, സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വിഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. കാട്ടിനുള്ളില്‍ സഫാരിക്കിടെ എടുത്തവയായിരുന്നു ഇവ. കൂട്ടത്തില്‍ പുല്‍മേട്ടില്‍, മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു കടുവയുടെ വിഡിയോയുമുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ അതിനു ശേഷം ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി.

ഈ വിഡിയോ എടുത്തിരിക്കുന്നത് കടുവയുടെ വളരെ അടുത്തുചെന്നാണ്. ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ട്, ക്യാമറയ്ക്ക് നേരെ അലറുന്ന കടുവയെ വിഡിയോയില്‍ കാണാം. പരാതികളെ തുടര്‍ന്ന്, ഇത്രയും അടുത്തു ചെന്ന് വിഡിയോ എടുത്ത വിഷയത്തില്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍. രവീണ എത്തിയ നവംബർ 22 ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹന ഡ്രൈവർക്കും ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും.

എന്നാല്‍, നടി സഞ്ചരിച്ച വാഹനം സഫാരി ട്രാക്കില്‍ തന്നെയായിരുന്നു എന്നാണ് അനൗദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. മൃഗങ്ങള്‍ ഇങ്ങനെ അടുത്തുകൂടി കടന്നുപോകുന്നത് സാധാരണമാണ്. ലൈസന്‍സുള്ള സഫാരി ജീപ്പില്‍ വനംവകുപ്പ് അനുവദിച്ച ഗൈഡും ഡ്രൈവറും ഉള്ളപ്പോഴാണ് വിഡിയോയും ചിത്രങ്ങളും എടുത്തെന്ന് നടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പശ്ചിമഘട്ടത്തിന്‍റെ വടക്കേ അറ്റം

മധ്യപ്രദേശ് സംസ്ഥാനത്തിലെ, നർമ്മദാപുരം ജില്ലയില്‍ പച്ച്മടി എന്ന സ്ഥലത്താണ് സത്പുര കടുവാ സങ്കേതം സ്ഥിതിചെയ്യുന്നത്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും210 കിലോമീറ്റർ അകലെയാണ് ഇത്. സത്പുര പർവതനിരയുടെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്, 587 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഇവിടെയുള്ള വനപ്രദേശം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. പുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ, വംശനാശഭീഷണി നേരിടുന്ന സ്ലോത്ത് ബിയർ തുടങ്ങി ഒട്ടേറെ മൃഗങ്ങള്‍ ഇവിടെയുണ്ട്.

നർമദ നദിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സത്പുര കടുവാ സങ്കേതം, 1999- ൽ മധ്യപ്രദേശിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ടു. പച്മറി പീഠഭൂമിയിലെ ഉയർന്ന ഭാഗങ്ങളില്‍, സാൽ വനങ്ങളും താഴ്ന്ന മലനിരകളിൽ ഇടതൂർന്ന തേക്ക് വനങ്ങളും വ്യാപിച്ചുകിടക്കുന്നു. പശ്ചിമഘട്ടത്തിന്‍റെ വടക്കേ അറ്റം എന്നും സത്പുര കടുവാ സങ്കേതം അറിയപ്പെടുന്നു.

സോണുകളും വിനോദങ്ങളും

സഞ്ചാരികള്‍ക്ക് ദേശീയോദ്യാനത്തിനുള്ളില്‍ സഫാരി നടത്താനുള്ള അവസരമുണ്ട്. രാവിലെയും വൈകുന്നേരവും ഉള്ള ഡ്രൈവുകൾ ഉൾപ്പെടെ പ്രതിദിനം 30 വാഹനങ്ങൾക്ക് മാത്രമേ മധായി കോർ സോണിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. വാഹന സഫാരി കൂടാതെ, ആന സവാരി, ബോട്ട് സവാരി, കനോയിംഗ്, ട്രെക്കിംഗ് എന്നിവയും ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ ഉൾപ്പെടുന്നു.

ചൂർണ സോണിൽ, വിനോദസഞ്ചാരികൾക്ക് അവരുടെ സ്വന്തം നാല് ചക്ര വാഹനത്തില്‍ സഞ്ചരിക്കാനാവും.

മധായിക്ക് സമീപമുള്ള ജമനിദേവ്, പർസപാനി ബഫർ സോണുകളിലും സ്വകാര്യ വാഹനങ്ങളിൽ സഫാരി നടത്താം. രാവിലെ 14 വാഹനങ്ങൾക്കും ഉച്ചകഴിഞ്ഞ് 14 വാഹനങ്ങൾക്കും ഈ മേഖലകളിൽ പ്രവേശിക്കാൻ അനുമതിയുണ്ട്.

മനോഹരമായ വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളുമുള്ള പച്മറി ഹിൽ സ്റ്റേഷന്‍ മേഖലയിലും സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ എത്തിച്ചേരാം.

താമസസൗകര്യം

താമസത്തിനായി, പച്മറിയിൽ 3 ഉം ചൂർണയിൽ 2 ഉം മധായിയിൽ 1 വീതവും ഫോറസ്റ്റ് റെസ്റ്റ് ഹൗസുകളുണ്ട്. ഡബിൾ ബെഡ്‌റൂമുകളുള്ള ഈ മുറികൾ സത്പുര ടൈഗർ റിസർവ് ഓഫീസ് വഴി ബുക്ക് ചെയ്യാം.

പ്രത്യേക സാഹചര്യങ്ങളിൽ, വിനോദസഞ്ചാരികളുടെ താമസ റിസര്‍വേഷന്‍ റദ്ദാക്കേണ്ടി വന്നാല്‍, ആ വിവരം എത്രയും വേഗം ബന്ധപ്പെട്ട വ്യക്തിക്ക് ടെലിഫോണിൽ നൽകും. അത്തരം സന്ദർഭങ്ങളിൽ ഒന്നുകിൽ റിസർവേഷൻ മറ്റ് തീയതികളിൽ ക്രമീകരിക്കും അല്ലെങ്കിൽ മുൻകൂർ അടച്ച തുക റീഫണ്ട് ചെയ്യും. ബുക്ക് ചെയ്ത സഞ്ചാരികളാണ് റിസർവേഷൻ റദ്ദാക്കുന്നതെങ്കില്‍ തുക തിരികെ ലഭിക്കില്ല.

സന്ദർശിക്കാൻ പറ്റിയ സമയം

ഒക്ടോബർ 15 മുതൽ ജൂൺ 30 വരെയാണ് റിസർവ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Raveena Tandon reacts after probe over tiger reserve video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com