ADVERTISEMENT

രാജ്യാന്തര സമ്മേളനം എങ്ങനെ നടത്തണമെന്നു മാത്രമല്ല, എത്രമാത്രം തയാറെടുപ്പോടെയാണു വിദേശ പ്രതിനിധികൾ എത്തുന്നതെന്നു മനസ്സിലാക്കാനും കുമരകത്തെ ജി20 നയതന്ത്ര പ്രതിനിധി (ഷെർപ്പ) സമ്മേളനം കേരളത്തെ സഹായിച്ചു. ‘‘താമസയിടങ്ങളും യോഗസ്ഥലങ്ങളും തമ്മിലുള്ള അകലം. അവിടേക്ക് എത്താനുള്ള സമയം, ഗതാഗതസൗകര്യം, റോഡിന്റെ അവസ്ഥ... ഇതെല്ലാം വിദേശപ്രതിനിധികൾ ആദ്യംതന്നെ കൃത്യമായി മനസ്സിലാക്കും. കൃത്യസമയത്ത് എത്താനാകുമോ എന്നറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. സമയനിഷ്ഠ, പ്ലാനിങ് ഇതിലെല്ലാം അവർ കിടുവാണ്. ഡിന്നറിന് ഒപ്പം ഇരിക്കുന്നവരുടെ പൂർണവിവരം വരെ അവർ തിരക്കിവയ്ക്കും’’- ജി20 ഷെർപ്പ സമ്മേളനത്തെക്കുറിച്ച് കെഎഎസ് (േകരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ഉദ്യോഗാർഥി പറഞ്ഞു. 

കെഎഎസ് ഉദ്യോഗസ്ഥ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നല്ല പഠനകാലമായിരുന്നു ഷെർപ്പ സമ്മേളനം. 104 അംഗ ബാച്ചിലെ 50 പേരാണ് ഷെർപ്പകളെ സഹായിക്കാൻ കുമരകത്തു നിയോഗിക്കപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് നടന്ന ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനത്തിലും ഇവരായിരുന്നു സഹായികൾ. ഷെർപ്പ സമ്മേളനത്തിനു മുൻപ് 19.19 കോടി രൂപ മുടക്കി കുമരകത്ത് 5 റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് നന്നാക്കിയത്. നാട്ടുകാർക്ക് ഏറ്റവും സന്തോഷമായതും അവർക്കു നേരിട്ടു പ്രയോജനം ചെയ്തതും ഇതാണ്. 

read more: എല്ലാ അർഥത്തിലും അതിഥികൾ കേരളത്തെ അറിഞ്ഞു; വാനോളം ഉയർന്ന് കുമരകം

എന്നാൽ ഇത് എത്രകാലം ഇങ്ങനെ വൃത്തിയായി കിടക്കുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ചിലയിടങ്ങൾ പൊളിഞ്ഞു തുടങ്ങി. ഒരു കോടി മുടക്കി വൈദ്യുതലൈനുകൾ ശരിയാക്കിയതോടെ മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നുണ്ട്. ‘‘തുടർപരിപാലനം കൃത്യമാകണം. അല്ലെങ്കിൽ എല്ലാം പഴയപടിയാകും’’- നാട്ടുകാരനായ തമ്പി പറഞ്ഞു.

പഴത്തൊലി ഒരു പാഠമാണ്

ഷെർപ്പ സമ്മേളനത്തിന്റെ സാംസ്കാരിക പരിപാടി നടന്ന ഹോട്ടലിലെ പുൽത്തകിടിയിൽ ഒരു പഴത്തൊലി കിടന്നു. ജീവനക്കാരി എത്തിയപ്പോഴേക്കും ഒരു ഷെർപ്പ അതെടുത്തു മാലിന്യം കളയാനുള്ളതൊട്ടിയിലിട്ടു.‘‘അത് ആരും എടുത്തിടാതിരുന്നതു കൊണ്ടാണ് ചെയ്യുന്നത്’’-ഷെർപ്പ പറഞ്ഞു.  ഷെർപ്പ സമ്മേളനം നടന്ന കാലയളവിൽ കുമരകത്തെ നിരത്തുവക്കുകളിലൊന്നും മാലിന്യം ഉണ്ടായിരുന്നില്ല. പക്ഷേ ആ വൃത്തി എത്രകാലം തുടരുമെന്നു കാത്തിരുന്നു കാണണം. “ക്ലീൻ കേരള മിഷനുമായി സഹകരിച്ചാണു മാലിന്യനീക്കം ഉറപ്പുവരുത്തിയത്. പഞ്ചായത്തുകളാണ് ഇക്കാര്യം ചെയ്തത്’’ -കലക്ടർ പി.കെ ജയശ്രീ പറഞ്ഞു.

കൺവൻഷൻ സെന്റർ ഹിറ്റ്

ഷെർപ്പ സമ്മേളനത്തിനായി കെടിഡിസിയിൽ  നിർമിച്ച വലിയ കൺവൻഷൻ സെന്ററിന് ഇപ്പോൾത്തന്നെ ബുക്കിങ് ലഭിച്ചു തുടങ്ങി. മേയ് മുതൽ ഇവിടെ പരിപാടികൾ നടക്കും. ബാക്ക് വാട്ടർ റിപ്പിൾസിലും 10000 ചതുരശ്ര അടിയിലുള്ള കൺവൻഷൻ സെന്ററുണ്ട്. സർക്കാർ-സ്വകാര്യ മേഖലകൾ പരസ്പരം സഹകരിച്ചാൽ കുമരകം നല്ല ഡെസ്റ്റിനേഷനാക്കി ഉഗ്രൻ പരിപാടികൾ നടത്താം.

read more: ഇനി കുമരകം പറപറക്കും, ബ്രാൻഡ് വാല്യൂ കുതിച്ചുയരും

സാധ്യതകൾ ഏറെ

അതിഥികളെ ഹോട്ടലുകളിൽ എത്തിക്കുന്നതിനു ഹൗസ്ബോട്ടുകൾ അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥർ ശരിക്കും അമ്പരന്നു. പല ബോട്ടുകൾക്കും വേണ്ട രേഖകളില്ല. “പണം കിട്ടുമോ എന്നു ശങ്കിച്ചാണു പല ഹൗസ് ബോട്ടുകളും ടെൻഡറിൽ പങ്കെടുക്കാൻ ആദ്യം മടിച്ചത്. പിന്നീട് എത്തിയപ്പോഴാകട്ടെ അവർക്കു പലതിനും അത്യാവശ്യംവേണ്ട സർട്ടിഫിക്കറ്റുകൾ ഇല്ലായിരുന്നു ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ അവസ്ഥ മാറണം. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാളിച്ച ഉണ്ടായാൽ കഥ മാറും. 

നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് പത്രം ഈ വർഷം തിരഞ്ഞെടുത്ത സ്ഥലം കൂടിയാണു കുമരകം. കുതിക്കാൻ ഇനിയും സാധ്യതകൾ ഏറെ. ഉത്തരവാദടൂറിസം, സുസ്ഥിര വികസനം എന്നിവയെല്ലാം നല്ല അർഥമുള്ള വാക്കുകളാണ്. അവ പ്രവർത്തിയിലുമാകണം. നാടിനൊപ്പം നാട്ടുകാരും വളരും. സന്ദർശകർക്കൊപ്പം അവരും ഹാപ്പിയാകും. എന്നാൽ ചില കാര്യങ്ങളിൽ നമ്മളിപ്പോഴും പിന്നിലാണെന്ന് ഒരു ടൂറിസം വിദഗ്ധൻ ചൂണ്ടിക്കാട്ടി.

English Summary: Kottayam Kumarakom g20 Sherpa Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com