ADVERTISEMENT

മലയും പുഴയും കണ്ടൊരു യാത്ര. കോട്ടയം ജില്ലയിലെ മനോഹരമായ മൺസൂൺ കാഴ്ചകളിലൂടെ ഒരു ദിവസം. കിഴക്കൻ നാടിന്റെ പച്ചപ്പും കുളിർമയും ആവോളം ആസ്വദിക്കാം. ഇല്ലിക്കൽക്കല്ല്, മാർമല വെള്ളച്ചാട്ടം, തങ്ങൾപാറയൊക്കെ കണ്ട് മലകയറി മഴനനഞ്ഞൊരു യാത്ര. നല്ല കാഴ്ചകൾ കാണാൻ അതിരാവിലെ യാത്ര ആരംഭിക്കണം എന്നാണല്ലോ. രാവിലെ 5 മണിക്ക് കോട്ടയത്തുനിന്ന് പാലാ– ഈരാറ്റുപേട്ട വഴി ഇല്ലിക്കൽക്കല്ലിലേക്ക്. തിരക്കില്ലാത്തതുകൊണ്ട് 6.30 നു മുൻപേ ആദ്യ ഡെസ്റ്റിനേഷൻ ഇല്ലിക്കൽക്കല്ലിന്റെ പ്രവേശന കവാടത്തിലെത്തി. മഴക്കാലം തുടങ്ങിയതുകൊണ്ടു സൂര്യൻ ഉണരാൻ വൈകും എന്ന കണക്കു കൂട്ടൽ തെറ്റി. കൊച്ചുവെളുപ്പാൻ കാലത്ത് കൊച്ചുങ്ങളേയും കൂട്ടി എന്താ ഇവിടെ എന്നു ചോദിക്കാൻ ആരുമില്ല അവിടെ ! ജീപ്പിൽ ഇല്ലിക്കൽക്കല്ലിനടുത്തേക്ക് എത്തിക്കുന്ന സഫാരി 8 മണിക്കു മാത്രമേ ആരംഭിക്കൂ. ഒരേയൊരു ഓപ്ഷൻ, നടക്കാൻ പറ്റുന്നത്ര നടക്കുക.  പ്രവേശന കവാടത്തിന് അടുത്തുള്ള ഭക്ഷണശാലയിൽ ഒരു ഗ്ലാസ് ചായ കിട്ടുമോ എന്ന് അന്വേഷിച്ചപ്പോൾ ഒരു മണിക്കൂർ താമസമുണ്ടെന്നറിഞ്ഞു. കയ്യിലുള്ള വെള്ളവും ബിസ്കറ്റും ധാരാളം. കുട്ടികള്‍ കൂടെയുള്ളതു കൊണ്ട് അവർ എവിടെ വരെ നടക്കുമോ അവിടെ വരെ ചുറ്റി നടക്കാം.

ഇല്ലിക്കൽ കല്ല്. ചിത്രം : ജിമ്മി കമ്പല്ലൂർ
ഇല്ലിക്കൽ കല്ലിൽ നിന്നുള്ള കാഴ്ച. ചിത്രം : ജിമ്മി കമ്പല്ലൂർ.

ഇല്ലിക്കൽക്കല്ലിൽ ശ്രദ്ധിക്കാൻ

പ്രവർത്ത സമയം : 8 AM - 6 PM
അടുത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ

∙ കട്ടിക്കയം – 3 കി.മീ
∙ ഇലവീഴാപ്പൂഞ്ചിറ – 11 കി.മീ
∙ കണ്ണാടിപ്പാറ – 5 കി.മീ
∙ മാർമല വെള്ളച്ചാട്ടം – 15 കി.മീ
∙ അയ്യമ്പാറ – 15 കി.മീ
∙ വാഗമണ്‍ – 28 കി. മീ.

വെള്ളത്തിൽ ഇറങ്ങരുത്, പക്ഷേ കാണാം

ഇല്ലിക്കൽ മല കണ്ടു. ഇനി വെളളച്ചാട്ടം കാണാൻ പോയാലോ? ഈ വെള്ളച്ചാട്ടം ‘കാണാൻ’ മാത്രം പോകാം. വെള്ളത്തിൽ  ഇറങ്ങുന്നതിനെ കുറിച്ച് ഈ മഴക്കാലത്തു കുട്ടികൾ ചിന്തിക്കുകയേ വേണ്ട. ഇല്ലിക്കൽ മലയിറങ്ങി വാഗമൺ പോകുന്ന വഴിയിൽ തലനാടുനിന്ന് ഇടത്തേക്കുള്ള സൈൻബോർഡ് നോക്കി തിരിയാം. സമയം 8 മണി, മാര്‍മല വെളളച്ചാട്ടത്തിനു അര കിലോമീറ്റർ മുൻപ് റോഡ് പണി നടക്കുന്നു. മണ്ണ് കൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് കാർ പോകില്ല. അങ്ങു ദൂെര നിന്നും വെള്ളച്ചാട്ടത്തിന്റെ മുഴക്കം കേൾക്കാം. മണ്ണു നിറയ്ക്കുന്ന ടിപ്പർലോറി തൊട്ടുമുൻപിലുണ്ട്. ഇനിയെന്തു ചെയ്യും എന്ന് ആലോചിച്ചു വണ്ടി തിരിക്കുമ്പോൾ, മനസ്സില്ലാമനസ്സോടെ തിരിക്കുന്ന വണ്ടി നോക്കി ലോറിക്കാരൻ: ‘‘വെള്ളച്ചാട്ടം തൊട്ടടുത്താണ്. 8.30 ആകുമ്പോൾ താഴെനിന്ന് ഓട്ടോ വരും. അല്ലെങ്കിൽ നടന്നു പോകാനുള്ള ദൂരമേയുള്ളൂ. കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിട്ടു പോകാം.’’

marmala-waterfall-road
മാർമലയിലേക്കുള്ള വഴിയിൽ റോഡ് പണി നടക്കുന്നു.

‘‘യാത്രയെന്നു പറഞ്ഞ് ആദ്യം ഒരു മലയുടെ ചുവട്ടിൽ കുറെ നടത്തിച്ചു. ഇനി വെള്ളച്ചാട്ടത്തിലേക്കും നടക്കണോ?’’ കൂട്ടത്തിൽ ഒരു കുട്ടിയുടെ ആത്മഗതം. പക്ഷേ ഭൂരിപക്ഷം വെള്ളച്ചാട്ടത്തിനൊപ്പം തന്നെ. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം ബാഗിലാക്കി കുടയും (ഉറപ്പായും വേണം) തൊപ്പിയുമൊക്കെ എടുത്ത് നടന്നു. മാർമല വെള്ളച്ചാട്ടത്തിലേക്ക് അധിക ദൂരമൊന്നുമില്ല. ഒരു ‘S’ വളവു ദൂരം. ഇവിടെനിന്നു നോക്കുമ്പോൾ ഇല്ലിക്കൽക്കല്ല് കാണാം. വെള്ളച്ചാട്ടത്തിലേക്കു നടന്നു വരുന്ന വഴിക്ക് ഒരു കാർ പാർക്കു ചെയ്തിരിക്കുന്നു. ഇത് എവിടെനിന്നു വന്നു? ഇന്നലെ വന്നതാണോ? എങ്ങനെ തിരിച്ചു പോകും! വെള്ളച്ചാട്ടത്തിന്റെ വമ്പൻ മുഴക്കം കേൾക്കുന്നത് കുട്ടികളെ സന്തോഷിപ്പിച്ചു. ആടിപ്പാടി ഒരു 8 മിനിറ്റ് ദൂരം. തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല വെള്ളച്ചാട്ടം സന്ദർശനത്തിന് എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്കുള്ള മുന്നറിയിപ്പു കാണാം. 

ശ്രദ്ധിക്കാൻ

അരുവിയിൽ മഴ ഇല്ലെങ്കിലും നദിയുടെ ഉത്ഭവപ്രദേശങ്ങളായ വാഗമൺ, വഴിക്കടവ് മലനിരകളിൽ മഴ പെയ്താൽ അപ്രതീക്ഷിതമായി അരുവിയിൽ കനത്ത വെള്ളച്ചാട്ടത്തിന് ഏതു നിമിഷവും സാധ്യതയുണ്ട്. അരുവിയിലെ കയം ആഴമേറിയതും അടിഭാഗം ചുഴിനിറഞ്ഞതുമാണ്. പാറക്കെട്ടുകൾ വഴുക്കൽ ഉള്ളതാണ്. 

നടക്കാൻ മടിയുളള കുട്ടി ഇതെല്ലാം വായിച്ച്, പരിഭവത്തിൽ: ‘‘വെള്ളത്തിൽ ഇറങ്ങാൻ മേല, പാറയിൽ ഇരിക്കാൻ മേല, പിന്നെ എന്തിനാാാ... എന്തിനാ പോകുന്നത്...?’’

60 മീറ്റർ ഉയരത്തിൽനിന്നാണ് ഈ വെള്ളച്ചാട്ടം. വമ്പൻ കാഴ്ച തന്നെ. 10 മിനിറ്റ് മതി, റബർ തോട്ടത്തിലൂടെ കുത്തുകല്ലുകൾ കയറി പാറക്കെട്ടുകൾക്ക് അടുത്തെത്താം. ഇടിമുഴക്കം പോലെ വെള്ളം പാറക്കെട്ടുകളിലേക്കു ആർത്ത് അലച്ചു വീഴുന്ന ശബ്ദം കേൾക്കാം. മരങ്ങൾ കൂട്ടംകൂടി നിൽക്കുന്നതിന്റെ ഇരുട്ടും ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും കൊടും കാടിനുള്ളിലെത്തിപ്പെട്ട ഫീൽ നൽകും. ശരിക്കും വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കുന്ന ആ യാത്രയാണ് മനോഹരം. മഴ തുടർച്ചയായി െപയ്തു തുടങ്ങിയില്ലാത്ത കാരണം പാറക്കെട്ടുകളിൽ വഴുക്കൽ കുറവാണ്. മടിപിടിച്ച കുട്ടികൾക്കു പാറക്കെട്ടുകളിലൂടെ ചാടിച്ചാടി, അരുവിയിലെ വെള്ളത്തിൽ ചവിട്ടിയുള്ള യാത്ര ഇഷ്ടപ്പെട്ടു തുടങ്ങി. 

വെള്ളച്ചാട്ടത്തിന്റെ തൊട്ടുതാഴെ പാറക്കെട്ടുകളിൽ ചവിട്ടിക്കയറിയാൽ കുറച്ചും കൂടി മുന്നിലേക്ക് എത്താം. ഒരു നിമിഷം പെരുമഴ ചെയ്യുകയാണോ എന്നു തോന്നി. വെള്ളച്ചാട്ടം പാറക്കൂട്ടത്തിൽ തട്ടി തെറിച്ചു വീഴുന്നതു കൂടാതെ ചെറുമഴയും... മഴ നനയാൻ കിട്ടിയ അവസരം കുട്ടികൾ വെറുതെ വിട്ടില്ല. അരമണിക്കൂറോളം അവിടെ ചെലവിട്ടു തിരിച്ചു നടക്കുമ്പോൾ വെള്ളച്ചാട്ടം കാണാൻ ആൾക്കാര്‍ ഓട്ടോയിൽ എത്തിത്തുടങ്ങിയിരുന്നു. തിരിച്ചു പോകാൻ ഓട്ടോ കിട്ടിയതു കൊണ്ടു കുട്ടികൾക്കും സന്തോഷം.

കുട്ടികളുടെ നനഞ്ഞ കുപ്പായങ്ങളൊക്കെ മാറ്റി, ‘ബിസ്ക്റ്റ് ബ്രേക്കി’നു ശേഷം വീണ്ടും വാഗമണ്‍ റൂട്ടിൽ. രാവിലത്തെ ഭക്ഷണം കഴിച്ച ശേഷമാണ് പുതിയ വാഗമൺ റോഡിലൂടെ യാത്ര തുടർന്നത്. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കേൾക്കാം ഫോഡ് മസ്താങ് പോലുള്ള വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദം, സൂപ്പർ കാറുകൾ ഒന്നിനു പുറകെ ഒന്നായി. 

തങ്ങൾപാറ, പച്ചപ്പിനിടയിലെ പാറക്കൂട്ടം

തങ്ങൾപാറ. ചിത്രം : ജിമ്മി കമ്പല്ലൂർ
തങ്ങൾപാറ. ചിത്രം : ജിമ്മി കമ്പല്ലൂർ

നല്ല സൂപ്പർ റോഡും സൂപ്പർ കാഴ്ചകളും. സഞ്ചാരികൾ വ്യൂപോയിന്റുകളിൽ കാഴ്ചകൾ കാണുന്നതിന്റെയും ചിത്രങ്ങൾ പകർത്തുന്നതിന്റെയും തിരക്കിലാണ്. വാഗമണ്ണിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും തങ്ങൾപാറയിൽ ഇതുവരെ പോയിട്ടില്ലായിരുന്നു. 11.30 ന് അവിടെ എത്തി. ധാരാളം സഞ്ചാരികളുണ്ട്. നല്ല തെളിഞ്ഞ അന്തരീക്ഷം. ചുറ്റും പച്ചപിടിച്ച മൊട്ടക്കുന്നുകൾ, അതിന്റെ മധ്യത്തിൽ പാറക്കെട്ടുകൾ മാത്രം. ഇത് എങ്ങനെ കയറും എന്നൊരു ആശങ്ക ഇല്ലാതില്ല. വാഹനം പാർക്ക് ചെയ്തപ്പോൾ അവിടെയുള്ളവർ പറഞ്ഞു: കുട എടുക്കാൻ മറക്കണ്ട, എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. 

ആരാദ്യം മലമുകളിൽ എത്തുമെന്നായി കുട്ടികൾ. വെയിലുണ്ട്, കാറ്റുണ്ട്, കോടയുണ്ട്.... നല്ല സുഖകരമായ കാലാവസ്ഥ. പാറകളുടെ ഇരുവശത്തുമായി വലിയ ഗർത്തങ്ങളുണ്ട്. മുകളിലേക്കുള്ള യാത്രയിൽ പാറയിൽ വെള്ള പെയിന്റു കൊണ്ട് ആരോമാർക്കുകൾ നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞിൽ വഴി തെറ്റാതിരിക്കാനാണിത്. പാറയുടെ ഏറ്റവും മുകളിലാണ് ഫരീദുദ്ദീൻ ഔലിയയുടെ മഖാം (പ്രാർഥനയ്ക്കായി ചെലവഴിച്ച ഇടം).

വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, വാഗമൺ ടൗൺ, പൈൻ ഫോറസ്റ്റ്, വ്യൂപോയിന്റ്സ് എന്നിവയെല്ലാം പൊട്ടുപൊട്ടായി ദൂരെ കാണാം. മഞ്ഞും ഇടിമിന്നലും ഇടുങ്ങിയ വഴികളും കാരണം മഴക്കാലത്ത് ഇവിടെ പ്രവേശനമില്ല. 5 മണിക്കു ശേഷവും ഇവിടെ സന്ദർശകരെ അനുവദിക്കില്ല. നട്ടുച്ചയ്ക്കും കോടമഞ്ഞു മൂടുന്ന സ്ഥലമാണ്. നിന്ന നിൽപിൽ കലാവസ്ഥ മാറും. ചെറിയ മഴ, മഞ്ഞ്, കാറ്റ്... ഇതെല്ലാം നിമിഷ നേരം കൊണ്ടു വന്നും പോയും ഇരിക്കുന്ന സ്ഥലം. ഇവിടുത്തെ കാറ്റാണ് കാറ്റ്. കുടയൊക്കെ പറത്തിയെടുക്കുന്ന കാറ്റ്. 

thangalpara
തങ്ങൾ പാറയിലിൽ.

വാഗമണ്ണിൽനിന്നു തിരിച്ചു കോട്ടയത്തേക്കു വന്നത് പുള്ളിക്കാനം – കാഞ്ഞാർ റോഡിലൂടെയാണ്. ഈ റൂട്ടിലും പല വ്യൂപോയിന്റുകളിലും അങ്ങകലെ ഇല്ലിക്കൽക്കല്ല് കാണാം. കിഴക്കൻ മലയിറങ്ങുമ്പോൾ ജൂണിലെ കാറ്റും മഴയും ഇടയ്ക്ക് പേടിപ്പിക്കും. തിങ്ങി നിറഞ്ഞ മരങ്ങൾ ഉള്ളതുകൊണ്ടു തന്നെ മഴയും കാറ്റുമുള്ളപ്പോൾ ഈ വഴി സാഹസമാണ്. പ്രത്യേകിച്ചു രാത്രിയിൽ. യാത്രയിൽ പലഹാരങ്ങൾ കൊറിച്ച് ഉച്ചഭക്ഷണത്തിന്റെ കാര്യം മറന്നിരുന്നു. ഇങ്ങ് പ്രവിത്താനത്തെത്തിയായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. അവിടെനിന്നു നാലുമണിയോടെ കോട്ടയത്ത് എത്തി. 

യാത്ര എങ്ങനെയുണ്ടായിരുന്നു?

ഇല്ലിക്കൽ മലമുകളിലേക്കുള്ള ട്രെക്കിങ് കുട്ടികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മാർമല വെള്ളച്ചാട്ടത്തിലേക്കും തങ്ങൾപാറയിലേക്കുമുള്ള ചെറിയ ട്രെക്കിങ് വ്യത്യസ്ത അനുഭവമായിരുന്നു. മടുപ്പിക്കാത്ത, കണ്ണും മനസ്സും നിറയ്ക്കുന്ന പ്രീ– മൺസൂൺ യാത്ര. 

ശ്രദ്ധിക്കാൻ

∙ കിഴക്കൻ റൂട്ടിലെ പകൽ/രാത്രി യാത്രകൾക്ക് സുരക്ഷിതമായ പാത തിരഞ്ഞെടുക്കുക.
∙ ടൂറിസ്റ്റ് സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്.
∙ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ, പ്രത്യേകിച്ച് വെള്ളച്ചാട്ടം ഉള്ള സ്ഥലങ്ങളിലെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
∙ കുട്ടികൾക്ക് ആവശ്യമായ ബിസ്കറ്റും വെള്ളവും കരുതുക.

Content Summary : The monsoon brings lush greenery and waterfalls to the area, making it a beautiful place to visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com