ADVERTISEMENT

‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, എത്ര കണ്ടാലും മടുക്കില്ല. പല കാഴ്ചയിൽ പല ഭാവങ്ങളായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സഞ്ചാരികൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയ വിശേഷങ്ങൾ ഇതാ...

 

vazhachal-entrance
വാഴച്ചാൽ പ്രവേശന കവാടം

കോട്ടയത്തുനിന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യാത്ര തിരിച്ചത്. ഇടയ്ക്കിടെ ചന്നം പിന്നം മഴ പെയ്തു കൊണ്ടിരുന്നു. 4.45 ന് വെള്ളച്ചാട്ടത്തിനു സമീപമെത്തി പുറത്തു നല്ല സൂപ്പർ മഴ. ടിക്കറ്റ് കൗണ്ടറിലേക്കു മഴ നനഞ്ഞിറങ്ങാൻ മടി. വണ്ടി നേരെ മുന്നിലേക്ക്. അഞ്ചു കിലോമീറ്റർ അപ്പുറം വാഴച്ചാൽ വെള്ളച്ചാട്ടം, വാഴച്ചാൽ എത്തും മുൻപ് കലങ്ങി മറിഞ്ഞൊഴുകുന്ന ചാർപ്പ വെള്ളച്ചാട്ടം, ആളുകൾ ഒട്ടും പേടിയില്ലാതെ പാലത്തിനു മുൻപിൽ നിന്ന് ചിത്രങ്ങൾ എടുക്കുന്നു. കുറച്ചു വിഡിയോ എടുത്തു നേരെ വാഴച്ചാലിലേക്ക്, മഴയും വനത്തിന്റെ നിഗൂഢതയും ചേർന്നൊരു ഭീകരത. വാഴച്ചാലിൽനിന്നു പാസ് എടുത്ത് ( ഈ പാസ് മതി അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനും) അകത്തു കയറി, സഞ്ചാരിക്കൂട്ടത്തിലെ കുട്ടികളുടെ കണ്ണുകൾ നനഞ്ഞ ഊഞ്ഞാലുകളിലാണ്.

ചാർപ്പ വെള്ളച്ചാട്ടം
ചാർപ്പ വെള്ളച്ചാട്ടം മഴയിൽ



മഴ നനയാതെ കയറി നിൽക്കാനുള്ള സ്ഥലത്തു നിന്നാൽ വെള്ളച്ചാട്ടം കാണാം. അഞ്ചരയോടെ അതിരപ്പിള്ളിയിലേക്ക്, പാസ് കൈയിലുള്ളതു കൊണ്ട് കയറ്റിവിട്ടു, ആറു മണിയാകുമ്പോൾ തിരിച്ച് ഇറങ്ങണം. ചാർപ്പയിൽ കണ്ട അതേ മഴക്കലിപ്പ് ഇവിടെയും കാണാം. ഈ മഴയിലും കുടുംബസമേതം സഞ്ചാരികളുണ്ട്. എല്ലാവരും തിരക്കിലാണ്. വെള്ളച്ചാട്ടത്തെ പിന്നണിയിലാക്കി റീൽസ്, പ്രിയപ്പെട്ടവരെ വിഡിയോ കോളിൽ വിളിച്ച് ഇഷ്ട സ്ഥലം കാണിക്കുന്നു, സെൽഫികൊണ്ടു തൃപ്തരാകുന്ന സോളോ ട്രാവലേഴ്സ്, വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കു പോകുന്ന മക്കളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന അമ്മമാർ... ഓരോരുത്തർക്കും തിരക്കുണ്ട്, ഈ തിരക്കുകൾക്കിടയിൽ ചാലക്കുടിപ്പുഴയിലെത്താനുള്ള ധൃതിയിലാണ് പുഴ.

 

കൃത്യം 6 മണിക്കു വാച്ചർമാരുടെ വിസിൽ. സന്ദർശകർക്ക് പുറത്തിറങ്ങാനുള്ള മുന്നറിയിപ്പാണ്. വെള്ളച്ചാട്ടത്തിന്റെ ചുറ്റുവട്ടത്തു താമസസ്ഥലം കണ്ടുപിടിച്ചു, അതിരാവിലെ വെള്ളച്ചാട്ടം കാണാൻ വീണ്ടും എത്തണം. 

Read Also : ചൈനീസ് ടൂറിസ്റ്റുകൾക്കായി പ്രത്യേക മാര്‍ക്കറ്റിങ് സ്ട്രാറ്റജി; ഡെസ്റ്റിനേഷൻ ചലഞ്ചിനായി പ്രത്യേക ഫണ്ട് : മന്ത്രി റിയാസ്
 

അതിരപ്പിള്ളി വെള്ളച്ചാട്ടം
അതിരപ്പിള്ളി വെള്ളച്ചാട്ടം മഴപെയ്തിൽ കലങ്ങി മറിഞ്ഞ് ഒഴുകുന്നു.

രാവിലെ 6 മണിയായപ്പോൾ പ്രവേശന കവാടത്തിനടുത്ത്, വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാവുന്ന വ്യൂ പോയിന്റിൽ എത്തി, തലേ ദിവസത്തെ കാർമേഘങ്ങളെല്ലാം ഒഴിഞ്ഞു. പ്രഭാത കിരണങ്ങളിൽ വെള്ളച്ചാട്ടം അടുത്തു കാണാനുള്ള അനുവാദം ഇല്ല, ഇവിടേക്കുള്ള പ്രവേശന സമയം 8 മണിക്കാണ്. അവിടെ കാത്തിരുന്നപ്പോൾ ധാരാളം സഞ്ചാരികൾ ഈ വഴി കടന്നു പോകുന്നുണ്ട്. വാൽപ്പാറയ്ക്കുള്ള ചെക്ക്പോസ്റ്റ് 6 മണിക്കു തുറക്കുന്നതു കൊണ്ട് അങ്ങോട്ടുള്ള യാത്രയിൽ വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റ് കണ്ട് പലരും ഇറങ്ങുന്നു, ചിത്രങ്ങളെടുക്കുന്നു. ‘‘ഈ സമയത്ത് ഇവിടെ കയറാൻ സാധിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു, അധികം തിരക്കില്ലാതെ നല്ല ഭംഗിയിൽ വെള്ളച്ചാട്ടം കാണാമായിരുന്നു...’’ പിറവത്തു നിന്നെത്തിയ ആൽബർട്ട്, ജോൺ, അർജുൻ എന്നിവർ പറഞ്ഞു. ബൈക്ക് റൈഡേഴ്സാണ്. വാൽപ്പാറയിലേയ്ക്കുള്ള യാത്രയിലാണ്. ‘‘ഈ സമയത്ത് ഇവിടെ പ്രവേശനം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും കയറിയേനെ. മുൻപ് ഒരിക്കൽ കയറിയിട്ടുണ്ട്. 8 മണിവരെ നോക്കി നിൽക്കാൻ സമയം ഇല്ല...’’ എന്നു പറഞ്ഞ് അവർ അടുത്ത ഡെസ്റ്റിനേഷനിലേക്കു യാത്ര തിരിച്ചു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ അങ്ങനെ പല സ്ഥലങ്ങളിൽനിന്നും ഫാമിലിയായും സുഹൃത്തുക്കൾക്കൊപ്പവും ആളുകൾ വന്നു തുടങ്ങി. വ്യൂ പോയിന്റിനരികിലുള്ള ചായക്കടയിൽ തിരക്കു കൂടി. 

 

കേരളത്തിന്റെ ഭംഗി കേട്ടറിഞ്ഞെത്തിയ ഭുവനേശ്വർ സ്വദേശി മാർട്ടിനും ഭാര്യയും നെടുമ്പാശ്ശേരിയിൽനിന്നു മൂന്നാറിനു പോകുന്ന വഴിയിലാണ് അതിരപ്പിള്ളിയിലെത്തിയത്. സുഹൃത്തുക്കളിലൂടെ അറിഞ്ഞ കേരളം നേരിൽ കാണാൻ ഇറങ്ങിയവർ. അവരെ കൊണ്ടു വന്ന ഡ്രൈവർ റിയാസ് കൊച്ചി സ്വദേശിയാണ്, ടൂറിസ്റ്റുകളെ കൊണ്ടുള്ള യാത്രയുടെ കഷ്ടപ്പാടുകൾ റിയാസ് പങ്കുവച്ചു. ‘‘പല സ്ഥലങ്ങളിലും സഞ്ചാരികൾക്കൊപ്പമുള്ള ഡ്രൈവർമാർക്ക് താമസ സൗകര്യങ്ങൾ ഇല്ല, മൂന്നാർ പോലെ തണുപ്പുള്ള സ്ഥലങ്ങളിൽ കാറിനുള്ളിൽ കഴിയുന്നതു ദുരിതമാണ്. പാക്കേജ് യാത്രയിൽ ടൂറിസ്റ്റിനൊപ്പം ആറ് ദിവസമാണ് യാത്ര, അതിരപ്പിള്ളി, മൂന്നു ദിവസം മൂന്നാർ, തേക്കടി, വാഗമൺ, ആലപ്പുഴ അവിടെനിന്നു കൊച്ചിയിൽ ടൂറിസ്റ്റുകളെ തിരിച്ച് എത്തിക്കണം. ടൂറിസം പ്രൊമോഷനൊപ്പം ഈ അടിസ്ഥാന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു.’’ 

 

രാവിലെ സമയം പോകാൻ ചാർപ്പ വെള്ളച്ചാട്ടം വരെയൊന്നു പോയി, ഇന്നലെ കണ്ട ഭാവമേയല്ല, സൗമ്യതയോടെ നല്ല തൂവെള്ള നിറത്തിൽ പതഞ്ഞൊഴുകുന്നു. ‘‘ഒരേ പുഴയിൽ രണ്ടു തവണ ഇറങ്ങാൻ പറ്റില്ല’’ എന്നല്ലേ. ഓരോ ചായയും കുടിച്ച്  വ്യൂ പോയിന്റിലെ വെള്ളച്ചാട്ടത്തിലേക്കു നോക്കിയപ്പോൾ അതിനു മുകളിലൂടെ ഒരു വിമാനം. പ്രവേശനം വൈകിക്കുന്നതിലൂടെ സഞ്ചാരികൾക്കു നഷ്ടമാകുന്നത് നല്ല കാഴ്ചകളാണ്. ഞങ്ങൾ അവിടെ നിന്ന സമയം കൊണ്ട് 60 ൽ പരം ടൂറിസ്റ്റ് വാഹനങ്ങൾ അതുവഴി കടന്നു പോയി, ചിലർ വാഹനം നിർത്തി ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ കാഴ്ച പകർത്തിയ ശേഷം വാൽപ്പാറയ്ക്കു യാത്ര തുടർന്നു.

 

അങ്ങനെ വ്യൂ പോയിന്റിൽ ഇറങ്ങിയ സഞ്ചാരികളുടെ എണ്ണമെടുത്ത് ഒരു തരത്തിൽ 8 മണിയെത്തി. കൗണ്ടർ തുറന്നു ടിക്കറ്റ് കൊടുത്തു തുടങ്ങിയപ്പോൾ 8.20! കാത്തിരുന്ന സഞ്ചാരികൾ ആവേശത്തോടെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിലേക്ക്. 

 

പ്രവേശന സമയം

∙പ്രവേശന സമയം 6 മണിയാക്കിയാൽ രാവിലെ എത്തുന്ന സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാം.

∙വൈകിട്ട് 6.30 വരെയെങ്കിലും സഞ്ചാരികൾക്ക് ഇവിടെ ചെലവഴിക്കാൻ സാധിച്ചാൽ നന്നായിരുന്നു.

∙വിനോദ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.

∙പ്രവേശന കവാടത്തിൽ ഇരിപ്പിടമില്ലാത്തതും വേണ്ടത്ര ശുചിമുറികളുടെ കുറവും തിരക്കുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് ദുരിതമാകുന്നു.

 

Content Summary : Travelogue of Athirappilly Waterfalls,largest waterfall in Kerala, located on the Chalakudy River in Thrissur district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com