ADVERTISEMENT

കേരളത്തിന്‍റെ ശാന്ത മനോഹരമായ പച്ചപ്പും കായലും കടലും മലയോരങ്ങളുമെല്ലാം ലോകമെങ്ങുമുള്ള സഞ്ചാരികളെ കാലങ്ങളായി ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടു പോകാന്‍ പറ്റാത്തത്ര മനോഹരമാണ് കേരളത്തിലെ പലയിടങ്ങളും. ഇപ്പോഴിതാ ബോളിവുഡ് നടി തപ്സി, കേരളത്തിലെ തന്‍റെ വെക്കേഷന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍.  നടിയുടെ സുഹൃത്തും ബാഡ്മിന്റൻ താരവുമായ മാത്യാസ് ബോ ഉൾപ്പെടുന്ന സംഘവും ഒപ്പമുണ്ട്. കൽവിളക്കു കത്തിച്ചും വള്ളത്തിൽ കയറിയും കൈത്തറി ശാലകൾ സന്ദർശിച്ചും കേരളത്തെ അടുത്തറിയുകയാണ് നടി. 

ന്യൂ ഇയര്‍ ആഘോഷിക്കാനാണ് തപ്സി കേരളത്തില്‍ എത്തിയത്. കേരളത്തോട് ഒരു മുൻജന്മ ബന്ധമാണെന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ ഒട്ടേറെ മലയാളികളാണ് സ്നേഹസന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ തപ്സി മലയാളത്തിൽ മമ്മൂട്ടി– നദിയ മൊയ്തു ചിത്രമായ ഡബിൾസിലും അഭിനയിച്ചിട്ടുണ്ട്. ഷാറുഖ് ഖാൻ നായകനായ ‍‍ഡങ്കിയാണ് തപ്സിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.

കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി ഗ്രാമം. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്
കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി ഗ്രാമം. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ്

കുമ്പളങ്ങിയിലെ അമ റിസോര്‍ട്ടിലായിരുന്നു തപ്സിയുടെ വെക്കേഷന്‍. ഇവിടെ കല്‍വിളക്കില്‍ തിരി തെളിയിക്കുന്നതും വാഴയിലയില്‍ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതും കായലില്‍ സന്ധ്യാസമയത്ത് ബോട്ടില്‍ പോകുന്നതും കൊതുമ്പുവള്ള യാത്രയും കരിക്ക് കുടിക്കുന്നതും കൈത്തറിയും കഥകളിക്കാഴ്ചയുമെല്ലാം തപ്സി പങ്കുവെച്ച വിഡിയോയിലുണ്ട്.

തെക്കുമുറിയിലുള്ള അമ റിസോര്‍ട്ടില്‍ പൂള്‍, ഗാര്‍ഡന്‍, ലോഞ്ച്, ബാല്‍ക്കണി, പിക്നിക് ഏരിയ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്‌. എയർകണ്ടീഷൻ ചെയ്ത ഹോംസ്റ്റേയിൽ 6 പ്രത്യേക കിടപ്പുമുറികൾ, ഫ്ലാറ്റ് സ്ക്രീൻ ടിവി, ഒരു സ്വീകരണമുറി, മിനിബാറോടുകൂടി പൂർണ്ണമായി സജ്ജീകരിച്ച അടുക്കള, 6 കുളിമുറി എന്നിവ അടങ്ങിയിരിക്കുന്നു. കൊച്ചി ബിനാലെ ഹോംസ്‌റ്റേയിൽ നിന്ന് 13 കിലോമീറ്ററും കൊച്ചിൻ ഷിപ്പ്‌യാർഡ് പ്രോപ്പർട്ടിയിൽ നിന്ന് 12 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പുകവലി പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഒരു രാത്രിക്ക് ഏകദേശം അന്‍പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് ഇവിടുത്തെ നിരക്ക്.

kumbalangi-kavaru

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ ഇറങ്ങിയതു മുതൽ, കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയെന്ന ചെറിയ തീരദേശ ഗ്രാമം കൂടുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറി.  കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി, കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ്. ഇവിടുത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും പേരുകേട്ടതാണ്. 

കുമ്പളങ്ങി എന്ന പേരിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. പണ്ട് ഈടുകാലത്ത്  പ്രദേശത്ത് കുമ്പളം എന്നൊരു ദ്വീപുണ്ടായിരുന്നത്രേ. കടലിൽ നിന്ന്‌ പൊന്തിവന്ന ഈ ദ്വീപില്‍ ഉപ്പ്‌ വിളയിച്ചിരുന്ന അളങ്ങൾ ഉണ്ടായിരുന്നു. കാലക്രമേണ, കിഴക്കുനിന്ന്‌ പടിഞ്ഞാറേക്ക്‌ കടൽ മാറിയ സമയത്ത് കുമ്പളത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തായി പുതിയൊരു ദ്വീപുണ്ടായി.  കുമ്പളത്തിന്‌ മുന്നിൽ ഒരു വിലങ്ങു പോലെ ഉണ്ടായിവന്ന ഈ ദ്വീപിനെ നാട്ടുകാര്‍ ‘കുമ്പളം വിലങ്ങി’ എന്ന് വിളിച്ചു. കാലക്രമേണ അത് ലോപിച്ച് കുമ്പളങ്ങിയായി മാറി. 

Photo: Manorama News
Photo: Manorama News

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടലിനോട് ചേർന്നുള്ള കായല്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന കവര് എന്ന് വിളിക്കുന്ന പ്രതിഭാസത്തിന്‌ പേരുകേട്ട ഇടമാണ് കുമ്പളങ്ങി. നിറയെ നീലനിറത്തില്‍ തിളങ്ങുന്ന കായലാണ് ഇതിന്‍റെ പ്രത്യേകത. സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നറിയപ്പെടുന്ന ഈ കാഴ്ച, കുമ്പളങ്ങി, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് സാധാരണയായി കാണുന്നത്. 

kumbalangi-travel1

കൃഷിക്ക് പുറമേ, കുമ്പളങ്ങിക്കാരുടെ പ്രധാന ജീവിതമാര്‍ഗ്ഗമാണ്‌ മത്സ്യബന്ധനം. എവിടെ നോക്കിയാലും ചീനവലകള്‍ കാണാമെന്നത് ഈ നാടിന്‍റെ ഒരു പ്രത്യേകതയാണ്. ഏകദേശം നൂറോളം ചീനവലകള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് കണക്ക്. ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ കൗതുകകരമാണ് ഇവയുടെ കാഴ്ച. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഹരമാണ്. 

kavaru-Bioluminescence-kumbalangi

പതിനാറു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപില്‍ ഇന്ന് ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ വസിക്കുന്നുണ്ട്. ടൂറിസം വികസിച്ചതോടെ ഗ്രാമത്തിലെ മിക്ക വീടുകളും ഈയിടെയായി ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്. ചുറ്റുമുള്ള കായൽഭംഗി കൺനിറയെ കണ്ട് രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന നിരവധി ‘ഹോം സ്റ്റേ’കളുണ്ട് കുമ്പളങ്ങിയില്‍. അപ്പപ്പോള്‍ പിടിച്ച് പാകംചെയ്യുന്ന മീന്‍ അടക്കമുള്ള ഫ്രഷ്‌ വിഭവങ്ങള്‍ ആസ്വദിക്കാം.

2003 ൽ കേരള സർക്കാർ കുമ്പളങ്ങിയെ മാതൃകാ ഗ്രാമമായി തിരഞ്ഞെടുത്തിരുന്നു. ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളിലെ പുരോഗതിക്കായി 'കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പദ്ധതി'യും ആവിഷ്കരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതോടൊപ്പം തന്നെ വിനോദസഞ്ചാരത്തിലൂടെ പ്രദേശവാസികളെയും സമ്പദ്‌വ്യവസ്ഥയെയും സഹായിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായാണ് നിരവധി വീടുകള്‍ ഹോംസ്റ്റേകളായി മാറിയത്. അറ്റാച്ചുചെയ്‌ത കുളിമുറികള്‍ ഉള്ള, രണ്ടോ അതിലധികമോ മുറികൾ ഉള്ള വീടുകളിലാണ് ഹോംസ്റ്റേ ഒരുക്കാനാവുക. സഞ്ചാരികൾക്ക് ആതിഥേയ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും ഗ്രാമത്തിലൂടെ നടക്കാനും മത്സ്യബന്ധനം കാണാനും ഒപ്പം തന്നെ മീന്‍ പിടിക്കാനും ബോട്ടിംഗിനും ഫാമുകൾ സന്ദർശിക്കാനുമൊക്കെ സൗകര്യമുണ്ട്.

English Summary:

Kerala.... We have some relations from previous birth : Taapsee Pannu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com