ADVERTISEMENT

ചെറുതും വലുതുമായ യാത്രകള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ലോക വിനോദ സഞ്ചാര ദിനം, 'വിനോദസഞ്ചാരവും വികസന ലക്ഷ്യങ്ങളും' എന്നതാണ് ഇക്കുറി വിനോദസഞ്ചാര ദിനത്തിന്റെ മുദ്രാവാക്യം. സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 2030 ആവുമ്പോഴേക്കും കൂടുതല്‍ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ഇതിന്റെ തുടര്‍ച്ചയായി ആരംഭിക്കുകയും ചെയ്യും. 

കോവിഡിനെ തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവ് വേഗത്തിലാക്കുന്ന നടപടികളാണ് യു.എന്നിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്. യു.എന്‍.ഡബ്ല്യു.ടി.ഒയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. റിയാദില്‍ വെച്ചാണ് ലോക വിനോദ സഞ്ചാര ദിനവുമായി ബന്ധപ്പെട്ട പ്രധാന പരിപാടികള്‍ നടക്കുക. ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഏതൊക്കെ മേഖലയിലാണ് വേണ്ടതെന്നത് അടക്കമുള്ള കാര്യങ്ങള്‍ റിയാദില്‍ വെച്ചു നടക്കുന്ന സംഗമം ചര്‍ച്ച ചെയ്യും. നൂറിലേറെ വരുന്ന യുഎന്‍ അംഗരാജ്യ പ്രതിനിധികളും അമ്പതിലേറെ വിനോദ സഞ്ചാര വകുപ്പ് മന്ത്രിമാരും സ്വകാര്യ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള പ്രതിനിധികളും ഇതിന്റെ ഭാഗമായി റിയാദിലെത്തിയിട്ടുണ്ട്. 

Read Also : ചൈനീസ് ടൂറിസ്റ്റുകൾക്കായി പ്രത്യേക മാര്‍ക്കറ്റിങ് സ്ട്രാറ്റജി; ഡെസ്റ്റിനേഷൻ ചലഞ്ചിനായി പ്രത്യേക ഫണ്ട് : മന്ത്രി റിയാസ്
 

1980 മുതല്‍ ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നുണ്ട്. പ്രധാനമായും മൂന്നു മേഖലകളിലായിരിക്കും വിനോദസഞ്ചാര മേഖല വരും വര്‍ഷങ്ങളില്‍ ഊന്നല്‍ നല്‍കുകയെന്ന് ഐക്യരാഷ്ട്ര സഭ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. 

 

1. മനുഷ്യന്‍

 

പ്രതിവര്‍ഷം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2030 വരെയുള്ള കാലയളവില്‍ മാത്രം പ്രതിവര്‍ഷം പ്രത്യേകം പരിശീലനം ആവശ്യമായ എട്ടു വര്‍ഷത്തോളം തൊഴിലവസരങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അവസരങ്ങളെ കാര്യക്ഷമമായി വിനിയോഗിക്കാന്‍ മനുഷ്യ വിഭവ ശേഷിയില്‍ നിക്ഷേപം നടത്തണമെന്ന് യു.എന്‍ നിര്‍ദേശിക്കുന്നു. വിവിധ പ്രാദേശിക സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന സംരംഭങ്ങളായിരിക്കണം വിനോദ സഞ്ചാര മേഖലയില്‍ നടക്കേണ്ടത്. 

 

2. ഭൂമി

 

സുസ്ഥിരമായ വികസന മാതൃകകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടും. പ്രകൃതിയോടു ചേര്‍ന്നു കൊണ്ടുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് പ്രചാരം വര്‍ധിപ്പിക്കണം. 2030 ആകുമ്പോഴേക്കും ഏതാണ്ട് 24.7 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ഈ മേഖലയിലുണ്ടാകും. ഹോട്ടലുകളും റിസോര്‍ട്ടുകളും റസ്റ്ററന്റുകളുമായിരിക്കും ഇതില്‍ 1.5 ട്രില്യണ്‍ ഡോളര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ചുകൊണ്ടുള്ള നിര്‍മാണങ്ങളാണ് മേഖലയില്‍ വേണ്ടത്. 

 

3. അഭിവൃദ്ധി

പുതിയ കണ്ടെത്തലുകളും സാങ്കേതികവിദ്യകളുമെല്ലാം വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തും. ഇതിനു വേണ്ട നിക്ഷപങ്ങളും നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും പുതിയ തലമുറയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും യു.എന്‍ നിര്‍ദേശിക്കുന്നു. 'നമ്മുടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥക്കും വിനോദ സഞ്ചാരത്തിനുള്ള പ്രാധാന്യം ഇപ്പോള്‍ എക്കാലത്തേക്കാളും കൂടുതലാണ്. വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്. വികസനത്തിന് വലിയ പങ്ക് വിനോദ സഞ്ചാര മേഖലക്ക് നല്‍കാനാവും. സുസ്ഥിരമായതും പരമാവധി പേരെ ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിനു വേണ്ടിയുള്ള നിക്ഷേപങ്ങളാണ് നടത്തേണ്ടത്' യു.എന്‍.ഡബ്ല്യു.ഡി.ഒ സെക്രട്ടറി ജനറല്‍ സുറാപ് പൊളോലികാഷ്വിലി പറഞ്ഞു.

 

Content Summary : Tourism and green investment are two interconnected concepts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com