ADVERTISEMENT

ഒരേ ആഘോഷം തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്തമായി ആഘോഷിക്കുന്നത്രയും സാംസ്‌കാരിക വൈവിധ്യമുള്ള നാടാണ് ഇന്ത്യ. പലനാടുകളില്‍ പല രൂപത്തില്‍ ആഘോഷിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ദസറ അഥവാ നവരാത്രി. ഒമ്പതു രാത്രിയും പത്തു പകലും നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തെ തിന്മക്കെതിരെ നന്മ നേടിയ വിജയമെന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് ഇക്കുറി നവരാത്രി ആഘോഷങ്ങള്‍. ഇതില്‍ അവസാന ദിവസങ്ങളിലെ സരസ്വതി പൂജയും വിദ്യാരംഭവുമാണ് കേരളത്തില്‍ പ്രധാനം. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി രഥോത്സവം പ്രസിദ്ധമാണ്. തമിഴ്‌നാട്ടിലെ ബൊമ്മക്കൊലുവും ഇതേ സമയത്താണ് നടക്കുക. ഹിന്ദുക്കള്‍ക്കു പുറമേ ജൈന, സിഖ് മതക്കാരും നവരാത്രി ആഘോഷിക്കാറുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലെ നവരാത്രി ആഘോഷങ്ങള്‍ അറിയാം. 

Image Credit: Naturecreator/istockphoto.com
Image Credit: Naturecreator/istockphoto.com

മൈസൂര്‍

മൈസൂരില്‍ തനതായ ആഘോഷമായി ദസറ മാറിയിട്ടുണ്ട്. ആഘോഷം നടക്കുന്ന പത്തു ദിവസങ്ങളിലും മൈസൂര്‍ കൊട്ടാരം എന്നറിയപ്പെടുന്ന അംബ വിലാസ് പാലസ് ദീപാലങ്കാരങ്ങളാല്‍ കൂടുതല്‍ സുന്ദരമാവും. പാട്ടും നൃത്തവും പരമ്പരാഗത ആചാരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. നാലു നൂറ്റാണ്ട് മുൻപുള്ള വിജയനഗര സാമ്രാജ്യത്തിന്റെ കാലം വരെ നീണ്ടു കിടക്കുന്നു മൈസൂരിലെ ദസറ ആഘോഷങ്ങളുടെ തുടക്കം. ആനകളും നിശ്ചല ദൃശ്യങ്ങളും വാദ്യാഘോഷങ്ങളുമെല്ലാം അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് വിജയദശമി നാളില്‍ ഈ ആഘോഷം അവസാനിക്കുക. 

വഡോദര 

ഗുജറാത്തിലേയും വഡോദരയിലേയും ദസറ ആഘോഷങ്ങളില്‍ പ്രധാനം നൃത്തമാണ്. രാത്രികള്‍ മനോഹര നൃത്തങ്ങളുടെ സമയം കൂടിയായി മാറും. ആയിരക്കണക്കിനു നര്‍ത്തകര്‍ ഒരുമിക്കുന്ന വഡോദരയിലെ ദസറ നൃത്തങ്ങള്‍ ഓരോ സഞ്ചാരിക്കും മനോഹര കാഴ്ച്ചയായിരിക്കും. വര്‍ണാഭമായ വടികള്‍ ഉപയോഗിച്ചാണ് പാട്ടിനൊപ്പിച്ച് ചുവടുവയ്ക്കുക. വിജയദശമി ദിനത്തില്‍ ഇവിടെ വലിയ തോതില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും. 

Image Credit: ABHISHEK KUMAR SAH/istockphoto.com
Image Credit: ABHISHEK KUMAR SAH/istockphoto.com

കൊല്‍ക്കത്ത

കൊല്‍ക്കത്തയേയും ബംഗാളിനേയും ഒന്നിപ്പിക്കുന്ന വാക്കുകളാണ് രസഗുള, ഫുട്‌ബോള്‍ പിന്നെ ദസറയുടെ പൂജയും. നവരാത്രിയുടെ അവസാനത്തെ അഞ്ച്-ആറു ദിവസങ്ങളിലാണ് കൊല്‍ക്കത്തയില്‍ ആഘോഷം പൊടിപൊടിക്കുക. ദുര്‍ഗാ ദേവിയായിരിക്കും കൊല്‍ക്കത്തയിലെ എല്ലാ ആഘോഷത്തിന്റേയും കേന്ദ്രബിന്ദു. നവരാത്രി ആഘോഷം അവസാനിക്കുക ഹൂബ്ലി നദിയില്‍ പ്രതിമകള്‍ ഒഴുക്കികൊണ്ടാണ്. 

Read Also : ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം; അറിയാം വാരാണസി യാത്രാ വിശേഷങ്ങൾ...

വാരാണസി

വാരാണസിയിലേക്കു വന്നാല്‍ രാമനായിരിക്കും ആഘോഷങ്ങളില്‍ പ്രമുഖ സ്ഥാനം. പൗരാണിക നഗരമായ വാരാണസിയിലേക്കുള്ള യാത്രകള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. എന്നാല്‍ ദസറയുടെ സമയത്ത് വാരാസിയിലേക്കെത്താനായാല്‍ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും. ഒരു മാസത്തോളം നീളും വാരാണസിയിലെ നവരാത്രി ആഘോഷങ്ങള്‍. ഗംഗയോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ രാംനഗറില്‍ രാംലീല ഈ ദിവസങ്ങളിലാണ് അവതരിപ്പിക്കുക. 

കോട്ട

ചംബല്‍ നദിയുടെ തീരത്താണ് രാജസ്ഥാനിലെ കോട്ടയിലെ നവരാത്രി ആഘോഷങ്ങള്‍ പ്രധാനമായും നടക്കുക. രാജസ്ഥാന്റെ തനതു നൃത്തവും സംഗീതവും നാടോടി കലാരൂപങ്ങളും പരിചയപ്പെടാന്‍ പറ്റിയ നാളുകളാണിത്. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും നെയ്തുകാരുമെല്ലാം തങ്ങളുടെ ഉത്പന്നങ്ങളുമായി ആഘോഷത്തിന്റെ ഭാഗമായി കോട്ടയില്‍ എത്താറുണ്ട്. പരമ്പരാഗതമായ വര്‍ണശബളമായ വസ്ത്രങ്ങളിലാണ് നാട്ടുകാരില്‍ പലരും ആഘോഷങ്ങളുടെ ഭാഗമാവുക. അലങ്കരിച്ച ഒട്ടകങ്ങളും കുതിരകളും ആനകളുമെല്ലാം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായെത്തും. കരിമരുന്ന് ഒളിപ്പിച്ചിട്ടുള്ള രാവണന്റെ വലിയ രൂപം കത്തിക്കുന്ന പതിവും കോട്ടയിലെ ദസറ ആഘോഷത്തിന്റെ ഭാഗമായുണ്ട്. 

കുളു

Kullu Dushehra. Image Credit: Anurag Anand/ istockphoto.com
Kullu Dushehra. Image Credit: Anurag Anand/ istockphoto.com

മണാലിയിലേക്കും തുടര്‍ന്ന് ഹിമാലയത്തിലേക്കുമുള്ള പാതയിലെ ഇടത്താവളത്തിന്റെ വേഷമാണ് വര്‍ഷത്തില്‍ ഭൂരിഭാഗം ദിനങ്ങളിലും കുളുവിന്. എന്നാല്‍ ദസറയുടെ ദിനങ്ങളില്‍ കുളു ആഘോഷത്തിന്റെ കേന്ദ്രമായി മാറും. നവരാത്രിയുടെ അവസാന ദിവസത്തിലാണ് കുളുവിലെ ആഘോഷം തുടങ്ങുക. രഥയാത്രയാണ് പ്രധാനം. പല ക്ഷേത്രങ്ങളില്‍ നിന്നുമുള്ള രഥയാത്രകള്‍ കുളുവില്‍ സംഗമിക്കുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്യും. ഈ ആഘോഷങ്ങളുടെ ഭാഗമായി രാംലീല അവതരിപ്പിക്കുകയും കോലങ്ങളെ കത്തിക്കുകയും ചെയ്യാറുണ്ട്. 

English Summary:

6 places in India to see the best Dussehra celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com