ഇന്ത്യ ലോകത്തിന്റെ സ്പിരിച്വൽ ഹബ്ബ് ആകുമോ?

Mail This Article
ഹോളിവുഡ് നടി ജൂലിയ റോബർട്സ് നായികയായി എത്തിയ ചിത്രമാണ് 'ഈറ്റ് പ്രേ ലവ്'. അമേരിക്കൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ എലിസബത്ത് ഗിൽബർട്ടിന്റെ ഈറ്റ് പ്രേ ലവ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സംവിധായകനായ റയാൻ മർഫി ചിത്രമൊരുക്കിയത്. ചിത്രത്തിൽ എലിസബത്ത് ഗിൽബേർട് ആയാണ് ജൂലിയ റോബർട്സ് എത്തിയത്. വിവാഹമോചനം നേടിയ എലിസബത്ത് സ്വയം കണ്ടെത്തലിനു വേണ്ടി നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റലി, ഇന്ത്യ, ബാലി എന്നിവിടങ്ങളിലേക്കാണ് അവർ യാത്ര ചെയ്യുന്നത്. ഇന്ത്യയെ ആത്മീയതയുടെ കേന്ദ്രമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എലിസബത്ത് ഒരു ആശ്രമത്തിൽ എത്തിച്ചേരുന്നതും അവിടെ വച്ച് പ്രാർഥനയുടെ ശക്തി തിരിച്ചറിയുന്നതുമെല്ലാം ചിത്രത്തിൽ കാണിക്കുന്നു. സിനിമയിലെ എലിസബത്തിനെ പോലെ നിരവധി പേരാണ് ഓരോ വർഷവും ഇന്ത്യയിലെ വിവിധ ആശ്രമങ്ങളിലേക്ക് ആത്മീയത നൽകുന്ന ശാന്തത തേടി വിദേശരാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്നത്. ധ്യാനം, യോഗ എന്നിവയാണ് ഇത്തരം സഞ്ചാരികളെ ഇന്ത്യയിലേക്ക് പ്രധാനമായും ആകർഷിക്കുന്ന ഘടകങ്ങൾ.
മുനിവര്യന്മാരുടെയും സന്യാസശ്രേഷ്ഠരുടെയും മഹത്തായ പാരമ്പര്യം പേറുന്ന നാട് കൂടിയാണ് ഇന്ത്യ. ബുദ്ധ, ഹിന്ദു, ജൈന മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന തത്വചിന്തകൾ കൊണ്ട് ലോകത്തെ സ്വാധീനിച്ച ഒരു നാട് ആത്മീയതയുടെ കേന്ദ്രമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ രാജ്യത്തിന്റെ വിനോദസഞ്ചാരവികസനത്തിന് പ്രത്യേകിച്ച് ആത്മീയ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നു പ്രഖ്യാപിച്ചതും ഇതിനാലാകാം. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഒപ്പം സ്പിരിച്വൽ ടൂറിസവും ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമിയിലേക്ക് ദിനംപ്രതി എത്തുന്ന തീർത്ഥാടകരുടെ എണ്ണം ആത്മീയ വിനോദസഞ്ചാരത്തിന് ഇന്ത്യയ്ക്ക് വൻ സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്.

ലക്ഷദ്വീപ് ടൂറിസം അടിപൊളിയാകും
ലക്ഷദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. മാലദ്വീപുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതോടെ ഇന്ത്യൻ വിനോദസഞ്ചാരികളും ലക്ഷദ്വീപിനാണ് മുൻഗണന നൽകുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികളെ കൂടി ലക്ഷദ്വീപിലേക്ക് എത്തിച്ചാൽ അത് ലക്ഷദ്വീപിന്റെ ടൂറിസം ഭൂപടത്തിൽ തന്നെ വലിയ മാറ്റമുണ്ടാക്കും. ടൂറിസം വികസനത്തിന് പലിശരഹിത വായ്പ നൽകാനും ബജറ്റിൽ ലക്ഷ്യം വെച്ചിട്ടുണ്ട്. മാത്രമല്ല, ടൂറിസം രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ തയാറാകുന്നതോടെ മുമ്പെങ്ങുമില്ലാത്ത വിധം വിനോദസഞ്ചാരമേഖലയിൽ ലക്ഷദ്വീപും രാജ്യത്തെ മറ്റിടങ്ങളും ഉയരങ്ങളിലേക്ക് കുതിക്കും.
സംസ്ഥാന സർക്കാരുകൾക്ക് ഒരു കൈ സഹായം
സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി സർക്കാരുകൾക്കു പൂർണ പിന്തുണ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളുടെ ഗുണനിലവാരം അനുസരിച്ച് അതിനെ റേറ്റ് ചെയ്യും. ഇത്തരം വികസനപ്രവർത്തനങ്ങൾക്കായി പലിശരഹിത ദീർഘകാല വായ്പകൾ സർക്കാരുകൾക്ക് നൽകുകയും ചെയ്യും. പ്രാദേശിക ടൂറിസം കൂടുതൽ ഫലപ്രദമാക്കാൻ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ടൂറിസം മേഖലയിലെ ഈ വികസനപ്രവർത്തനങ്ങൾ നിരവധി തൊഴിലവസരങ്ങളും ഉണ്ടാക്കും.

തലവര മാറ്റിയ ജി 20
കഴിഞ്ഞവർഷം രാജ്യത്ത് നടന്ന ജി 20 ഉച്ചകോടി വിജയകരമായത് ടൂറിസം മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. ബിസിനസ് - കോൺഫറൻസ് ടൂറിസത്തിന്റെ പ്രധാന സെന്ററാക്കി ഇന്ത്യയെ മാറ്റി സാമ്പത്തികമേഖലയിൽ രാജ്യത്തെ കൂടുതൽ ശക്തമാക്കാനാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.