ADVERTISEMENT

കുറച്ചു ദിവസം മുൻപാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടത്. അതിലെ ചില രംഗങ്ങൾ കണ്ടപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം ഓർക്കാനിടയായി. ഓർമ ശരിയാണെങ്കിൽ 2016 മാർച്ച്‌ അവസാനത്തിലാണ് സംഭവം. ഞാൻ അന്ന് പ്ലസ്ടുവിൽ പഠിക്കുന്നു. പ്രകൃതിയിലെ ചൂടിനൊപ്പം പരീക്ഷാച്ചൂടും കത്തി നിൽക്കുന്ന സമയം. ഫിസിക്സ്‌ മെയിൻ എക്സാമിന്റെ തലേന്ന് സുഹൃത്തുക്കളുമൊത്ത് വൈകിട്ട് ഭാരതപ്പുഴയിൽ കുളിക്കാൻ പോയി. ഞങ്ങൾ 5 പേരാണ് ഉണ്ടായിരുന്നത്. മുട്ടിനൊപ്പം മാത്രം വെള്ളമുണ്ടായിരുന്ന പുഴയിൽ ചിലയിടങ്ങളിൽ മണലെടുത്ത കുഴികളുണ്ടായിരുന്നു. ഒരുപാട് നേരം നീന്തിക്കുളിച്ച ശേഷം തല തോർത്തോനായി കരയിലേക്ക് കയറി. തല തുടയ്ക്കുന്നതിനിടയ്ക്കാണ് മനസിലായത് കൂടെയുള്ള ഒരു സുഹൃത്തിനെ കാണാനില്ലെന്ന്. ഞങ്ങൾ അപ്പോൾ കരുതി അവൻ എവിടെയെങ്കിലും ഒളിച്ചിരിക്കുവായിരിക്കുമെന്ന്. ഒരുപാട് നേരം അവനെ അലറി വിളിച്ചു നോക്കി. കാണാനില്ല. ഒരു തമാശയ്ക്കു ‘നമുക്കു വെറുതെ വെള്ളത്തിനടിയിൽ തപ്പിനോക്കാമെടാ’ എന്ന് പറഞ്ഞു ഞാനും അരുണും വിനീതും നരനിലെ പാട്ടുപാടി പുഴയിലേക്ക് ഇറങ്ങി. അപ്പോഴും ഞങ്ങളുടെ മനസ്സിൽ അവൻ എവിടെയെങ്കിലും ഞങ്ങളെ പറ്റിക്കാൻ ഒളിച്ചിരിക്കുവായിരിക്കും എന്ന് തന്നെയായിരുന്നു.

അഭിജിത്ത് മുരളി, അരുൺ, വിനീത്, വൈശാഖ് (പഴയ ചിത്രം)
അരുൺ, അഭിജിത്ത് മുരളി, വിനീത്, വൈശാഖ് (അപകടത്തിൽപ്പെട്ടയാൾ). 2016 ൽ എടുത്ത ചിത്രം.

അങ്ങനെ തപ്പി തപ്പി കുറച്ച് ആമ്പൽ ഉള്ള ഒരു ഭാഗത്തേക്ക് പോയി നോക്കി. അവിടെ ഏകദേശം എന്റെ തലയ്ക്കു മുകളിൽ വെള്ളമുണ്ടായിരുന്നു. മണലെടുത്ത കുഴിയായിരുന്നു. താഴ്ന്നു ചെളിയിൽ ചവിട്ടി നോക്കുമ്പോൾ ഒരാൾ വെള്ളത്തിൽ കിടക്കുന്നുണ്ടെന്നും അയാളുടെ തുടയിലാണ് ചവിട്ടുന്നതെന്നും എനിക്കു തോന്നി. ഈ വിവരം കൂടെ ഉള്ളവരോടു പറഞ്ഞു. അവർ പറഞ്ഞു ‘പൊക്കി എടുക്കെടാ, അവൻ ആവില്ല എന്തായാലും’ എന്ന്. അവനല്ല വേറെ ആരെങ്കിലുമാവും എന്ന ചിന്തയിൽ വെള്ളത്തിനടിയിൽ പോയി പൊക്കിയെടുത്തപ്പോൾ അത് ഞങ്ങളുടെ സുഹൃത്ത് തന്നെയായിരുന്നു. അവന്റെ കാൽപിടിച്ചാണ് ഞാൻ പൊക്കിയത്. വായിൽനിന്നും മൂക്കിൽനിന്നും ചോരയും പതയും വന്ന് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു അവൻ. ഒരു നിമിഷം ഇതു കണ്ടു ഞങ്ങൾ എല്ലാരും തരിച്ചു നിന്നുപോയി. 5 പേരിൽ അവനു മാത്രം നീന്തൽ അറിയില്ലായിരുന്നു. അങ്ങനെ അവനെയും തോളിലിട്ടു പുഴയിൽനിന്നു കരയിലേക്ക് ഒരു തരം മരവിപ്പോടെ ഞാൻ നടന്നു നീങ്ങി. അവന്റെ അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല. ആ വീട്ടിലേക്ക് അവന്റെ ജീവനില്ലാത്ത ശരീരവുമായി അമ്മയുടെയും പെങ്ങളുടെയും മുന്നിലേക്ക് എങ്ങനെ പോകും എന്നതായിരുന്നു ആ സമയം മനസ്സിൽ വന്നത്. സമയം ഏകദേശം 4 മണി കഴിഞ്ഞു. ഞങ്ങളല്ലാതെ ഒരു മനുഷ്യക്കുഞ്ഞിനെ അവിടെ കാണാനില്ല. മൊത്തം നിശബ്ദത. ഒരുവിധത്തിൽ അവനെ എടുത്തു കരയിൽ കിടത്തി. അനക്കമോ ബോധമോ ഇല്ല.

ഒരുപാട് വിളിച്ചു. ഒന്നും മിണ്ടുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു. അപ്പോ പ്രായമായ രണ്ടുപേർ വന്ന് കാര്യങ്ങൾ ചോദിച്ചു. അവരോട് ഞങ്ങൾ സഹായം അഭ്യർഥിച്ചു കരഞ്ഞു. അവർ ആദ്യമേ ഞങ്ങളെ കുറ്റപ്പെടുത്താനാണ് തുനിഞ്ഞത്. അപ്പോഴാണ് എനിക്ക് അച്ഛൻ പറഞ്ഞ കാര്യം ഓർമ വന്നത്. ഒരാൾ വെള്ളത്തിൽ വീണാൽ അയാളെ കരയ്ക്കെത്തിച്ച് ഫസ്റ്റ് എയ്ഡ് ആയി എന്തൊക്കെ ചെയ്യണമെന്നു അച്ഛൻ പറഞ്ഞു തന്നിരുന്നു. അവിടെ വന്നവർ പറഞ്ഞു വയർ അമർത്തി കൊടുക്കാൻ. ഞാൻ അത് ചെയ്തില്ല. അച്ഛൻ പറഞ്ഞത് ഓർത്തെടുത്ത് അവനെ എന്റെ തുടയ്ക്ക് മുകളിൽ അവന്റെ വയർ അമരുന്ന വിധത്തിൽ കമഴ്ത്തി കിടത്തി. എന്നിട്ട് പുറത്ത് പതുക്കെ ഒരുപാട് നേരം അടിച്ചു കൊടുത്തു. പെട്ടെന്ന് ഒരു വലിയ ശബ്ദത്തിൽ അവൻ ഛർദിച്ചു. മരിച്ചെന്നു കരുതിയ അവനു ജീവനുണ്ടെന്ന് മനസ്സിലായി. പെട്ടെന്നു തന്നെ വിനീതിനോട് ഓട്ടോ വിളിക്കാൻ പറഞ്ഞു. അവനെ മലർത്തി കിടത്തി വായിൽ തങ്ങിനിന്ന ഭക്ഷണം ഞാൻ വലിച്ചെടുത്തു. അപ്പോൾ അവനു ശ്വാസം എടുക്കാൻ എളുപ്പമായി. ഈസമയം കൃതിമ ശ്വാസം കൊടുത്തുകൊണ്ടിരുന്നു. അപ്പോഴും അവനു വലിയ അനക്കമില്ല.

ഞായറാഴ്ച ആയതു കൊണ്ട് ഓട്ടോ കിട്ടാൻ വൈകി. അതുവരെ കൃതിമ ശ്വാസം കൊടുത്തുകൊണ്ടിരുന്നു. ഓട്ടോ വന്നു. എല്ലാവരും കൂടെ അവനെ വണ്ടിയിൽ കയറ്റി നേരെ ചമ്രവട്ടം കടവ് ആശുപത്രിയിലേക്കു പോയി. പോകുന്ന വഴി സുഹൃത്ത് നിഖിലിനെ വഴിയിൽ കണ്ടപ്പോൾ വണ്ടിക്കു പിന്നാലെ വരാൻ പറഞ്ഞു. ചമ്രവട്ടം എത്തുന്ന വരേ ഓട്ടോയിൽ മുട്ടുകുത്തിയിരുന്ന് അവനു ശ്വാസം കൊടുത്തുകൊണ്ടിരുന്നു. ചെറിയ രീതിയിൽ അവൻ പ്രതികരിക്കുന്നുണ്ടായിരുന്നു. ചമ്രവട്ടം ആശുപത്രിയിൽ എത്തി. അവിടെ ഒന്നും ചെയ്യാൻ പറ്റില്ല, വേറെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആയിരുന്നു ഡോക്ടർ പറഞ്ഞത്. അവിടെ ആംബുലൻസും ഇല്ല. വല്ലാത്ത ഒരു അവസ്ഥയിൽ ഞാനും അരുണും അവന്റെ ശരീരവുമായി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന സമയം. ഒരു നിവൃത്തിയുമില്ലാതെ അവിടെനിന്ന് കരഞ്ഞുകൊണ്ട് ‘ആരെങ്കിലും സഹായിക്കണം’ എന്ന് ഒരുപാട് പറഞ്ഞു. ഒരു പ്രായമായ ഉമ്മ വന്ന് ‘എനിക്ക് ടോക്കൺ വിളിക്കാൻ ഒരുപാട് സമയമുണ്ട്. എന്റെ മോൻ നിങ്ങളെ കൊണ്ടുവിടും എടപ്പാളിലേക്ക്’ എന്നു പറഞ്ഞു. പെട്ടെന്നു തന്നെ ആ ചേട്ടൻ കാറുമായി വന്ന് അവനെ കയറ്റി എടപ്പാളിലേക്കു പോയി. അപ്പോഴും കൃത്രിമ ശ്വാസം നൽകികൊണ്ടിരുന്നു. ഓരോ തവണ ശ്വാസം കൊടുക്കുമ്പോഴും അവൻ അത് വലിച്ചെടുക്കാനായി എന്റെ മടിയിൽ നിന്ന് പൊന്തി വരികയായിരുന്നു. മരണ വെപ്രാളം എന്താണെന്ന് അന്ന് ഞങ്ങൾ നേരിട്ടു കണ്ടു. 15 മിനിറ്റ് കൊണ്ടാണ് ആ ചേട്ടൻ ഞങ്ങളെ എടപ്പാൾ എത്തിച്ചത്. ചേട്ടനോട് ഒരു നന്ദി പറയാനോ പിന്നീട് കാണാനോ പറ്റിയിട്ടില്ല. ദൈവദൂതൻ ആയിരുന്നു അദ്ദേഹം. 

അവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഞാനും അരുണും ഡോക്ടറോട് സംസാരിച്ചു. അപ്പോഴും പ്രതീക്ഷയ്ക്ക് വക ഉണ്ടായിരുന്നില്ല. വെന്റിലേറ്ററിൽ ഇടണം എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഞങ്ങൾ 2 പേരും കരഞ്ഞു തളർന്നിരുന്നു. ഈ സമയംകൊണ്ട് അച്ഛനും ബാബു മാമയും ആശുപത്രിയിൽ എത്തി. അത് വലിയൊരു ആശ്വാസമായിരുന്നു ഞങ്ങൾക്ക്. പിന്നാലെ ഓരോരുത്തരായി നാട്ടിൽ നിന്നു ആശുപത്രിയിലേക്ക് എത്തികൊണ്ടിരുന്നു. അപ്പോഴും അവന്റെ ആരോഗ്യ നിലയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു. മനസില്ലാമനസ്സോടെ ഞങ്ങളെ അവിടെ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് പരീക്ഷയും.

രാത്രി അവന്റെ കാര്യം ആലോചിച്ചു ഒരുപോള കണ്ണടക്കാൻ പറ്റിയില്ല. ഒരുപാട് തവണ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. പിറ്റേന്ന് രാവിലെ പോയി പരീക്ഷ എഴുതി ഞാനും അരുണും ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ പോയി അവനെ അന്വേഷിച്ചപ്പോൾ അവൻ ഡിസ്ചാർജ് ആയിപോയി പരീക്ഷ എഴുതി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകേട്ടപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു മനസ്സിൽ.

സംഭവത്തെക്കുറിച്ച് നാട്ടിൽ ഇല്ലാ കഥകൾ നിമിഷം നേരം കൊണ്ട് പാറിപറന്നിരുന്നു. സത്യമറിയുന്നവരെല്ലാം ഞങ്ങളുടെ കൂടെ നിന്നു. പക്ഷേ ആ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ലഹരി ഇന്നേവരെ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ഞങ്ങൾ അത് മൈൻഡ് ചെയ്യാനോ ആ വാക്കുകൾക്ക് ചെവി കൊടുക്കാനോ നിന്നില്ല. പറയുന്നവർ പറയട്ടെ എന്ന് കരുതി. എന്നാലും കാര്യങ്ങൾ അറിയുന്ന ഒരുപാട് പേർ കൂടെയുണ്ടായിരുന്നു. അവന്റെ ജീവൻ രക്ഷിച്ചതിൽ ഒരുപാട് പേർ അഭിനന്ദിച്ചു.

ആദ്യം ദൈവത്തിനാണ് നന്ദി പറയേണ്ടത്.

പിന്നെ ഫസ്റ്റ് എയ്ഡിനെ കുറിച്ചു പറഞ്ഞു തന്ന എന്റെ അച്ഛന് 

പിന്നെ 15 മിനിറ്റ് കൊണ്ട് എടപ്പാൾ എത്തിച്ച ആ ചേട്ടന്

മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ ഈ സംഭവം ഓർത്തു പോയി. അന്ന് അവനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു ഞങ്ങൾ അവനെയും കെട്ടിപ്പിച്ചു അവിടെ ഇരുന്ന് കരഞ്ഞിരുന്നെങ്കിൽ ഇന്ന് അവൻ ഉണ്ടാകുമായിരുന്നില്ല. കൃത്യസമയത്ത് ഫസ്റ്റ് എയ്ഡ് കൊടുത്തത് കൊണ്ട് മാത്രമാണ് അവന്റെ ജീവൻ നില നിർത്താൻ കഴിഞ്ഞത് എന്നാണ് ഡോക്ടർ പറഞ്ഞത്. എന്തോ ഒരു ധൈര്യത്തിൽ അന്ന് അതെല്ലാം ചെയ്തു. അവന്റെ ജീവനില്ലാത്ത ശരീരവുമായി ഒരിക്കലും അവന്റ വീട്ടിലേക്ക് ഞങ്ങൾക്ക് പോകാൻ പറ്റുമായിരുന്നില്ല. ഇന്ന് അവൻ ഞങ്ങളെ പോലെ പൂർണ ആരോഗ്യത്തോടെ നടക്കുമ്പോൾ സന്തോഷവും അതിൽ കൂടുതൽ അഭിമാനവുമുണ്ട്. സകല ദൈവങ്ങളും കൂടെ നിന്ന ദിവസമായിരുന്നുവത്.

അവനു ഫസ്റ്റ് എയ്ഡ് കൊടുത്ത് ജീവൻ രക്ഷിച്ചതിനു റിലയൻസ് ക്ലബ്ബിന്റെ വകയും കോഴിക്കോട് ഒരു കുടുംബ കൂട്ടായ്മയുടെ വകയും ചെറിയ അനുമോദനം ലഭിക്കുകയുണ്ടായി. എനിക്ക് ജീവിതത്തിൽ കിട്ടിയ വലിയ അംഗീകരമായിരുന്നു അത്.

ഇതിൽ നിന്നും പഠിച്ച 3 പാഠം

  • എല്ലാവരും നീന്തൽ പഠിച്ചിരിക്കണം
  • ഫസ്റ്റ് എയ്ഡിനെക്കുറിച്ച് അറിഞ്ഞിരിക്കണം
  • പരീക്ഷയുടെ തലേന്ന് ഇതുപോലെ തമാശ കളിക്കാൻ നിൽക്കരുത്.
travel-promo
English Summary:

Remarkable Tale of Survival: How a Movie Scene Sparked Memories of a Real Near-Drowning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com