ADVERTISEMENT

ഇപ്രാവശ്യം കിങ്ഫിഷർ തന്റെ പുതിയ കൂട്ടുകാരിയോടൊപ്പമാണ് ദുബായിലെ, അൽ ഖുദ്രയിലേക്കു വരുന്നത്. കഴിഞ്ഞ വർഷം വന്നുപോയതിന്റെ ആവേശത്തിലാണ് ഇത്തവണ കൂട്ടുകാരിയേയും കൂട്ടിയത്. മാത്രമല്ല പഴയ സംഭവങ്ങളെല്ലാം, പറന്നു വരുന്ന വഴിയൊക്കെ അവളോട് അഭിമാനത്തോടെ നല്ലതുപോലെ തള്ളി മറിച്ചിട്ടുമുണ്ട്.

Image Credit : Arun
Image Credit : Arun

ങ്ങിനെ തള്ളാതിരിക്കും. അന്ന് എന്തൊരു സ്വീകരണമായിരുന്നു.  ആദ്യദിവസം അത്രദൂരം പറന്നുവന്നതിന്റെ ക്ഷീണം തീർക്കാൻ, അധികം ആളും ബഹളവുമൊന്നുമില്ലാത്ത ഒരു ലേക്കിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് പുറകിൽ ഒരാൾ രണ്ടു ക്യാമറയും ട്രൈപോഡും ഒക്കെയായി പതുങ്ങി ഇരിക്കുന്നത് കാണുന്നത്. ഒരു ക്യാമറയിൽ വിഡിയോ വെർട്ടിക്കലായി സെറ്റ് ചെയ്യുന്നു, മറ്റേ ക്യാമറയിൽ മെയ്‌വഴക്കത്തോടെ ചറപറാ ഫോട്ടോ എടുക്കുന്നു. അതിനിടയിൽ തന്നെ ഫോൺ എടുത്തു ഏതോ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, പതിഞ്ഞ സ്വരത്തിൽ  "സ്പോട്ട് കണ്ടുപിടിച്ചു... ഇപ്പൊ വന്നാൽ പൊക്കാം"  എന്നൊക്കെ മെസേജും  അയക്കുന്നുണ്ട്. ഈ അഭ്യാസമൊന്നും ഞാൻ കാണുന്നില്ല എന്നാണ് ആ വിദ്വാന്റെ  വിചാരം.

Image Credit :Dr Naushad
Image Credit :Dr Naushad

സൂര്യൻ ഉദിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു. അന്ന് കുറെയേറെ പറന്നതിനാൽ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ശരീരം ചെറുതായതു കൊണ്ട്, വളരെ  ചെറിയ മീനുകൾ നോക്കി പിടിക്കണം. ഇപ്പോൾ ഞാൻ ഇരിക്കുന്ന ചെടികൾ, ലേക്കിന്റെ ഏകദേശം നടുഭാഗത്താണ്. വെള്ളം കൂടുതലായത് കൊണ്ട്, അഞ്ചോ ആറോ പ്രാവശ്യം ചാടിയാൽ, ഒരു പ്രാവശ്യം മീൻ കിട്ടിയാലായി.  ഇനി കരയോടും വെള്ളത്തിനോടും ചേർന്നു നിൽക്കുന്ന പറ്റിയ ഒരു ചെടിയോ കമ്പോ വല്ലതും കണ്ടു പിടിക്കണം.

Image Credit : Jobi Nadamel
Image Credit : Jobi Nadamel

അപ്പോഴേക്കും രണ്ടു മൂന്നു വണ്ടികൾ പാഞ്ഞു വന്നു, അതിൽ നിന്നും കുറെ എണ്ണം കൊമ്പും കുഴലുമൊക്കെയായി ചാടിയിറങ്ങി. ആകെ ബഹളം. കുറച്ചു പേർ പായ എടുത്തു വിരിച്ചു അതിൽ കമിഴ്ന്നു കിടപ്പായി. ബാക്കിയുള്ളവർ നിരന്നു കുത്തിയിരിക്കുന്നു. സ്വന്തം പിള്ളേരെ സ്കൂളിൽ അയയ്ക്കാൻ, ഭാര്യ രാവിലെ വെള്ളം തളിച്ച് വിളിച്ചാൽ പോലും  എഴുന്നേൽക്കാത്തവരാണ്. നേരം വെളുക്കുന്നതിനും മുൻപേ വന്ന് ഇവിടെ വായും പൊളിച്ചിരിക്കുന്നത്.

Image Credit : Jomon-Xaviour
Image Credit : Jomon-Xaviour

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവർ ഇരിക്കുന്നതിന് മുൻപിലായി വെള്ളത്തിൽ ഉയർന്നു നിക്കുന്ന ഒരു മരക്കമ്പ്, അതിനു ചുറ്റും  "ഇഷ്ടം പോലെ" ചെറിയ മീനുകളും. വിശപ്പിന്റെ വിളിയിൽ ഒന്നും ആലോചിച്ചില്ല. നേരെ പറന്നു ആ കമ്പിൽ പോയി ഇരുന്നു. ആദ്യത്തെ ചാട്ടത്തിൽ തന്നെ മീൻ കിട്ടി. കിട്ടിയ മീനിനെ ഇരിക്കുന്ന കമ്പിൽ തിരിച്ചും മറിച്ചും തല്ലുന്ന ഒരു പരിപാടിയുമുണ്ട്. എല്ലാം കൊണ്ടും പറ്റിയ മരക്കമ്പും സ്ഥലവും. അത്ഭുതം തന്നെ.

Image Credit : Joshi Varghese
Image Credit : Joshi Varghese

ഞാൻ ടോസ് ചെയ്തു വിഴുങ്ങിയപ്പോൾ, അവന്മാരുടെ ഒരു സന്തോഷം കാണണം. ഒരുത്തൻ പറയുന്നു, അവൻ ജീവിതത്തിൽ കണ്ട ഏറ്റവും ഭംഗിയുള്ള പക്ഷിയാണ്‌ കോമൺ കിങ് ഫിഷർ എന്ന്. എന്റെ പുറത്തുള്ള നീല നിറം കണ്ടിട്ട് അവനു മതിയാകുന്നില്ലത്രേ. 

Image Credit : Kishor
Image Credit : Kishor

വിശപ്പ് കാരണം ഞാൻ മൂന്നു നാല് പ്രാവശ്യം മീൻ പിടിച്ചു അകത്താക്കി. ഓരോ പ്രാവശ്യവും എനിക്ക് മീൻ കിട്ടുമ്പോൾ, എന്നെക്കാളും ആഘോഷമാണ് അവർക്ക്. ഓരോ പ്രാവശ്യവും നിനക്ക് കിട്ടിയോ, നിനക്ക് കിട്ടിയോ എന്ന് പരസ്പരം ചോദിക്കുന്നുണ്ട്. ഞാൻ ഡൈവ് ചെയ്യുബോൾ എന്റെ ചിറകു കാണാൻ നല്ല ഭംഗിയാണ്. വെള്ളത്തിൽ നിന്നും മീനുമായി ഉയർന്നു വരുന്ന നീലം മുക്കിയ മാലാഖയാണ്. ആ കണ്ണിന്റെ  ഡീറ്റെയിൽസ് കണ്ടോ, കണ്ണിന്റെ സൈഡിലുള്ള വെള്ള തൂവൽ കണ്ടോ എന്നൊക്കെ പറഞ്ഞു എന്നെ മത്സരിച്ചു പുകഴ്ത്തുകയാണ്. രാവിലെ മുതൽ വൈകിട്ട് വരെ അവർ എന്നെ തന്നെ നോക്കിയിരിപ്പായിരുന്നു. സൺ റൈസ്, ബാക്ക്-ലിറ്റ്, സ്പ്ലാഷ് എന്നൊക്കെ എന്തൊക്കെയോ പറയും. എന്റെ ദേഹത്തുള്ള വെള്ളത്തുള്ളിയുടെ തിളക്കം വരെ കണ്ടുപിടിക്കും. ഇത്രയും നല്ല മനുഷ്യരെ ഞാനിതുവരെ കണ്ടിട്ടേയില്ലായിരുന്നു.

Image Credit : Krishna
Image Credit : Krishna

ഒരുത്തൻ എല്ലാ ദിവസവും മുടങ്ങാതെ, മഴയായാലും വെയിലായാലും എന്നെ നോക്കി അവിടെവന്ന്  കിടപ്പായിരുന്നു. പിന്നെ ശനിയും ഞായറും, അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടാവും. അവരുടെ വിളി കേട്ടാണ് ഞാൻ പലപ്പോഴും ഉറക്കത്തിൽനിന്നും എഴുന്നേൽക്കുന്നത് തന്നെ.

Image Credit : Manjesh
Image Credit : Manjesh

എല്ലാവരും എന്നെക്കുറിച്ചു മാത്രമാണ് പറയുക. ഞാൻ ഇരിക്കുന്ന മരക്കമ്പിനു ഭംഗി കൂട്ടാൻ അതിൽ പൂക്കൾ വേണം എന്ന് ഒരുവൻ, അപ്പൊൾ  വേറൊരുവന്  അതിൽ താമരപ്പൂവും റോസാപൂവും ഒരുമിച്ചു വേണമെന്ന്. ഇവിടെ പറയാൻ പറ്റാത്ത പലപല ആഗ്രഹങ്ങളും അവൻന്മാർക്ക് ഉണ്ടായിരുന്നു.  

Image Credit : Suleef Haneefa
Image Credit : Suleef Haneefa

തണുപ്പുകാലം കഴിഞ്ഞിട്ടും തിരിച്ചു പോകാൻ തീരെ മനസ്സില്ലായിരുന്നു.  എല്ലാവർക്കും എന്തൊരു സങ്കടമായിരുന്നു. ഞാൻ പോയിക്കഴിഞ്ഞിട്ടും  അവർ എല്ലാ ലേക്കിലും എന്നെ നോക്കി പാടിപ്പാടി നടന്നിട്ടുണ്ടാകും. ഈ കഴിഞ്ഞ ഒരു വർഷം മുഴുവൻ അവർ എനിക്കായി കാത്തിരിക്കുകയായിരുന്നിരിക്കും. പടം പിടുത്തക്കാരുടെ ഇടയിൽ ഒരു വർഷം ഒന്നും ഒരു കാത്തിരിപ്പേ അല്ല.. എന്നാലും...അവരെക്കുറിച്ചു ആലോചിച്ചിട്ട് എനിക്ക് കരച്ചിൽ വന്നു തുടങ്ങി.

ഈ കഥകളും പുകഴ്ത്തലുകളും എല്ലാം വരുന്നവഴി മുഴുവനും അവളോട് വീണ്ടും വീണ്ടും പറയുകയായിരുന്നു. പക്ഷേ എന്താണെന്നറിയില്ല, വന്നിട്ട് രണ്ടു ദിവമായിട്ടും ആരെയും കാണുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ആ കമ്പും ഇല്ല. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നെങ്കിലും അവരൊക്കെ വരുമ്പോൾ എന്നെ കണ്ടില്ലെങ്കിലോ എന്ന് വിചാരിച്ചു ഞാൻ അവിടെത്തന്നെ കുത്തിയിരുപ്പാണ്.

  വിശപ്പ് മൂത്തപ്പോൾ വേറെ ഏതോ ലേക്കിലേക്കു പോയ എന്റെ കൂട്ടുകാരി, ഫുഡ് ഒക്കെ അടിച്ച് തിരിച്ചെത്തി. ആരെയും കാണ്മാനില്ലാതെ, അവർക്കെല്ലാം എന്തോ സംഭവിച്ചിട്ടുണ്ടാവും എന്ന് വിചാരിച്ച്‌, ഏങ്ങി ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്ന എന്നെ നോക്കി അവൾ നിസ്സംഗതയോടെ പറഞ്ഞു. "അപ്പുറത്തെ ലേക്കിൽ, വല്യ മീനെയൊക്കെ പിടിക്കുന്ന ഒരു പുതിയ പക്ഷി വന്നിട്ടുണ്ട്. എല്ലാംകൂടി  അവിടെ കുത്തിയിരിപ്പുണ്ട്".

അതുകേട്ടു ഞെട്ടിയ ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ട് പറന്നു, ഒന്നുരണ്ടു പ്രാവശ്യം അവർ കാണാൻ വേണ്ടി അവരുടെ മുൻപിലൂടെ തലങ്ങും വിലങ്ങും പറന്നു നോക്കി. 

കഴിഞ്ഞ പ്രാവശ്യം എന്നെ ഏറ്റവും പുകഴ്ത്തിയ ഒരുത്തൻ ഒരു പരിചയവുമില്ലാത്തത് പോലെ എന്നെ നോക്കി പുച്ഛത്തോടെ പറയുകയാണ്. " ഞങ്ങളുടെ ഓസ്‌പ്രെ വരാൻ സമയമായി, വെറുതെ സമയം മെനക്കെടുത്താതെ ഫ്രെമിൽ നിന്നും മാറിപ്പോ ശല്യമേ!" എന്ന്. 

അത് കേട്ട് ചങ്ക് തകർന്ന എന്റെ പ്രിയതമ, എന്നെ നോക്കി ചിറകുകൊണ്ട് എന്തോ ഒരു ആക്ഷനും കാണിച്ചിട്ട്, മരുഭൂമിയിലേക്കെങ്ങോ പറന്നുപോയി!

എന്റെ ഡൈവ് കാണാൻ നോക്കി നിൽക്കുന്ന ആ ‘ദുഷ്ടൻമാർ’ : ഓസ്‌പ്രെ. ചിത്രം : Created With Bing AI
എന്റെ ഡൈവ് കാണാൻ നോക്കി നിൽക്കുന്ന ആ ‘ദുഷ്ടൻമാർ’ : ഓസ്‌പ്രെ. ചിത്രം : Created With Bing AI
English Summary:

Kingfisher birds personal journal from al qudra lake in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com