ADVERTISEMENT

‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...’ നിരഞ്ജൻ അവന്റെ കുഞ്ഞു ശബ്ദത്തിൽ ഈ പാട്ടു പാടാൻ ശ്രമിച്ചത് രണ്ടു വയസ്സുള്ളപ്പോഴായിരുന്നു. നിരന്തരം പാട്ടുകേൾക്കുക, പാടാൻ ശ്രമിക്കുക. ഇതായിരുന്നു അവന്റെ കുട്ടിക്കാലത്തെ ഇഷ്ടവിനോദങ്ങളിലൊന്ന്. പാട്ടു കേൾക്കുന്നതിന് അവനൊരു ചിട്ടയുണ്ട്. ഒരേക്രമത്തിൽ മാത്രമേ കേൾക്കുകയുള്ളൂ. ഇടയ്ക്കൊരു പാട്ട് ഫോർഡ്‌വേഡ് ചെയ്യാനോ ക്രമം തെറ്റാനോ പാടില്ല. വരികളും ട്യൂണുമൊക്കെ വളരെ പെട്ടെന്നു ഹൃദിസ്ഥമാക്കുകയും പാടുകയും ചെയ്യും. പക്ഷേ, സംഗീതത്തോടുള്ള അവന്റെ പ്രത്യേക താൽപര്യം ഞങ്ങൾ ഗൗരവമായി എടുത്തതും പ്രോത്സാഹിപ്പിച്ചതും അവന് ഓട്ടിസം ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ്. 

ജനിച്ച് മൂന്നു വർഷത്തോളം നിരഞ്ജന് ഒരു കുഴപ്പവും ഇല്ലായിരുന്നു. മറ്റുള്ള കുട്ടികളിൽ നിന്നും അവൻ വ്യത്യസ്തനാണെന്നു മനസ്സിലായത് മൂന്നര വയസ്സു മുതലാണ്. അവന്റെ പ്ലേസ്കൂളിലെ ടീച്ചര്‍ ഒരിക്കൽ എന്നെ വിളിച്ചു പറഞ്ഞു, നിരഞ്ജൻ മറ്റു കുട്ടികളുടെ കൂടെ ഇരിക്കുന്നില്ല, ഒറ്റയ്ക്കു കളിക്കാനും ഒറ്റയ്ക്ക് ഇരിക്കാനുമാണ് കുട്ടിക്ക് ഇഷ്ടമെന്ന്. ഇതൊരു പ്രശ്നമാണെന്ന് അന്നു ഞങ്ങൾ തിരിച്ചറിഞ്ഞില്ല. ഒന്നാം ക്ലാസിൽ ചേർത്തപ്പോഴും ക്ലാസിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കാനായിരുന്നു മോനിഷ്ടം. എന്തോ അസാധാരണത്വം അവന് ഉണ്ടെന്നു മനസ്സിലായപ്പോഴാണ് തെറപ്പികൾക്ക് കൊണ്ടു പോയത്. അന്നൊന്നും ഓട്ടിസമാണെന്നു കണ്ടെത്തിയിരുന്നില്ല. സോഷ്യൽ കമ്യൂണിക്കേഷൻ ഡിസോർഡർ ആണെന്നായിരുന്നു ഡോക്ടർമാരും തെറപ്പിസ്റ്റുകളും പറഞ്ഞത്. പിന്നീട് തിരുവനന്തപുരം ശ്രീചിത്തിരയിലെ ന്യൂറോളജിസ്റ്റ് ഡോ. കേശവദാസാണ് നിരഞ്ജന് ഓട്ടിസത്തിന്റെ വകഭേദമായ ‘ആസ്പർജേഴ്സ് സിൻഡ്രോം’ ആണെന്ന് പറഞ്ഞത്. ഏതെങ്കിലും പ്രത്യേക മേഖലയിൽ താൽപര്യമുണ്ടെങ്കിൽ അതു കണ്ടെത്തി പരിശീലിപ്പിച്ചാൽ നല്ല ഉയർച്ചയുണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു. 

Read also: ഒരുപാട് ഇഷ്ടമെന്നു മെസേജ് അയച്ചു, പെൺകുട്ടിയുടെ മറുപടി 'നോ'; ഇനിയാണ് ട്വിസ്റ്റ്, ഇത് വൈറൽ പ്രേമകഥ

അങ്ങനെയാണ് സംഗീതത്തോടുള്ള നിരഞ്ജന്റെ താൽപര്യം വളർത്തിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ പാട്ടു പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അന്നതു നടന്നില്ല. പിന്നീട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ശിവരാമൻ നാഗിലശ്ശേരിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിക്കാൻ തുടങ്ങി. 2017 സെപ്റ്റംബറിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അരങ്ങേറ്റം. വർണവും കീർത്തനവും ഭജനുമടക്കം 17 ഇനങ്ങൾ അന്ന് അവതരിപ്പിച്ചു. നിരഞ്ജന്റെ വളർച്ചയിൽ കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രിസ്റ്റ് ഡോ. കൃഷ്ണകുമാർ, മ്യൂസിക് തെറപ്പിസ്റ്റ് കൂടിയായ ഡോ. മെഹറൂഫ് രാജ് എന്നിവരുടെ മാർഗനിർദേശങ്ങളും തെറപ്പിയും വളരെയേറെ ഗുണം ചെയ്തു. വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ ഹിന്ദുസ്ഥാനി കൂടി പഠിപ്പിച്ചാൽ നല്ലതായിരിക്കും എന്നു നിര്‍ദേശിച്ചത് ഡോ. മെഹറൂഫ് ആയിരുന്നു. അങ്ങനെ അഭിലാഷ് ഭൂമി എന്ന അധ്യാപകന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങി. ആറു വർഷമായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ഗസലുകൾ, ഭജൻസ്, ഖയാൽ എന്നിവയൊക്കെ വളരെ നന്നായി പാടും. ഒരു പാട്ടു കേട്ടാൽ അതിന്റെ സ്വരങ്ങളും രാഗങ്ങളുമൊക്കെ നിരഞ്ജനു മനസ്സിലാകും. നാട്ട, ജോഗ് തുടങ്ങിയ രാഗങ്ങൾ, പ്രത്യേകിച്ച് സങ്കടമുള്ള രാഗങ്ങൾ കേട്ടാൽ ബസിൽ യാത്ര ചെയ്യുകയാണെങ്കിലും ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിലും നിരഞ്ജൻ ഇറങ്ങിപ്പോകും. 

‘ടീം നിരഞ്ജൻ’ എന്ന പേരിലാണ് പരിപാടികൾ ചെയ്യുന്നത്. ഇപ്പോൾ 80 വേദികൾ കഴിഞ്ഞു. പാലക്കാട് സ്വരലയ, മെഹഫിൽ, ഗസൽ മത്സരം, എംഎസ് ബാബുരാജ് അക്കാദമിയുടെ ഗസൽ മത്സരം തുടങ്ങിയവയിലെല്ലാം നിരഞ്ജൻ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ഇപ്പോൾ മ്യൂസിക് കംപോസ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉഷ നെല്ലൂര്‍ ടീച്ചറുടെ കീഴിൽ കർണാടക സംഗീതവും പഠിക്കുന്നുണ്ട്. 

Read also: അനുജത്തിയുടെ വിവാഹത്തിനു വരാത്ത ചേച്ചിയോ?; പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യൽമീഡിയയിൽ വിമർശനം

ഓട്ടിസമുള്ള കുട്ടികൾക്കു സാധാരണ സംസാരം ബുദ്ധിമുട്ടാകാറുണ്ട്. പക്ഷേ, നിരഞ്ജൻ കാര്യങ്ങൾ വ്യക്തമായി പറയും. പറയുന്ന രീതി കുറച്ചു വ്യത്യസ്തമാണെന്നു മാത്രം. ചെറുപ്പത്തിൽ കിട്ടിയ തെറപ്പികൾ നല്ല ഗുണം ചെയ്തിട്ടുണ്ട്. അവന്റെ സംഗീത പരിപാടികളുടെ തീയതി, സമയം, സ്ഥലം എന്നിവയെല്ലാം കൃത്യമായി ഓർത്തു വയ്ക്കാൻ കഴിയുന്ന സവിശേഷകഴിവുമുണ്ട്. ഓട്ടിസമുള്ള കുട്ടികൾക്കു സോഷ്യൽ കമ്യൂണിക്കേഷൻ ആണ് പ്രയാസം. അതുകൊണ്ട്, സമൂഹവുമായി ഇടപഴകാനുള്ള എല്ലാ അവസരങ്ങളും ഞങ്ങൾ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. മോനിപ്പോൾ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്കു പഠിക്കുന്നു. പട്ടാമ്പി തൃത്താലയ്ക്കടുത്ത് മേഴത്തൂരാണ് ഞങ്ങളുടെ വീട്. ഞാനും ഭർത്താവ് രാംദാസും അധ്യാപകരാണ്. ഞങ്ങളുടെ ഏക മകനാണ് നിരഞ്ജൻ. മോന്റെ എല്ലാ കാര്യങ്ങളിലും ഒരു അമ്മയുടെ അതേ മനസ്സോടെ കൂടെ നിൽക്കുന്ന ഒരച്ഛനെ കിട്ടിയതും നിരഞ്ജന്റെ ഭാഗ്യമാണ്. സംഗീതത്തിൽ, പ്രത്യേകിച്ച് ഹിന്ദുസ്ഥാനിയിൽ, നിരഞ്ജൻ ഉയരങ്ങൾ കീഴടക്കുന്ന ഒരു കാലമാണ് ഞങ്ങളുടെ സ്വപ്നത്തിലുള്ളത്. 

Read also: 'ഭർത്താവ് എന്റെ ആരാധകൻ, ബോറടി മാറ്റാൻ പുതിയ ഹോബി'; 71–ാം വയസ്സിൽ അമ്മൂമ്മ നിൻജ ചാംപ്യൻ

Content Summary: Prajitha shares about her autistic son who is a Singer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com