ഗർഭിണികളുടെ രക്തസാംപിളുകളുമായി സ്ത്രീകൾ, വിചിത്രപെരുമാറ്റംകൊണ്ട് പിടിയിൽ; പിന്നിൽ മാഫിയ?
Mail This Article
ചൈനയെയും ഹോങ്കോങ്ങിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയിലെ തുറമുഖങ്ങളില്‍ അടുത്തകാലത്ത് സംശയാസ്പദ സാഹചര്യത്തില്‍ പിടിയിലായത് ഒട്ടേറെ സ്ത്രീകള്‍. ഇവരുടെ കൈവശമുണ്ടായിരുന്നത് രക്തസാംപിളുകള്‍. ചിലര്‍ ബാഗുകളില്‍ രക്ത സാംപിളുകള്‍ കടത്തുമ്പോള്‍ മറ്റുചിലര്‍ അടിവസ്ത്രത്തിലും മറ്റും ഒളിപ്പിച്ചാണ് കടത്തു നടത്തുന്നത്. പലരുടെയും വിചിത്രമായ പെരുമാറ്റം കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് രക്ത സാംപിളുകള്‍ കടത്തുന്നരാണെന്ന് മനസ്സിലായതും പിടിയിലായതും.
ഗര്‍ഭിണികളായ സ്ത്രീകളുടെ രക്തസാംപിളുകളാണ് ചൈനീസ് യുവതികള്‍ ഹോങോങ്ങിലേക്കു കടത്തുന്നത്. രക്ത പരിശോധനയ്ക്കുവേണ്ടിയാണ് കടത്ത്. ജനിക്കാനിരിക്കുന്ന കുട്ടി ആണോ പെണ്ണോ എന്നറിയാനുള്ള പരിശോധനയാണ് ഹോങ്കോങ്ങില്‍ നടത്തുന്നത്. ചൈനയില്‍ ഈ പരിശോധനയ്ക്ക് നിരോധനമുണ്ട്. ഒറ്റക്കുട്ടിനയം എടുത്തുകളഞ്ഞെങ്കിലും ചൈനയിലെ മിക്ക ദമ്പതികളും ഇപ്പോഴും ഒരു കുട്ടി മാത്രം മതി എന്നു തീരുമാനിക്കുന്നവരാണ്. ആ കുട്ടി ആണാകണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പരിശോധന നടത്തി ഏതു കുട്ടിയാണെന്നു തിരിച്ചറിയാന്‍വേണ്ടിയാണ് വ്യാപകമായി രക്തസാംപികളുകള് കടത്തുന്നത്.
ഗര്‍ഭം 6-7 ആഴ്ചകളായ സ്ത്രീകളാണ് രക്തപരിശോധന ആഗ്രഹിക്കുന്നത്. സ്കാനിങ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം പരിശോധിച്ച് അറിയിക്കുന്ന ഏജന്‍സികളും ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സംഘം വലിയ മാഫിയയായി വളര്‍ന്നിരിക്കുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇത്തരം ഏജന്‍സികളെക്കുറിച്ചുള്ള പരസ്യങ്ങളുമുണ്ട്.
ആശുപത്രിയില്‍ എത്തിയോ നഴ്സിനെ വീട്ടിലേക്കോ വരുത്തിയോയാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ രക്തസാംപിള്‍ ശേഖരിക്കുന്നത്. ഇതു പിന്നീട് രഹസ്യമായി സാംപിള്‍ കടത്തുന്ന സംഘത്തിന്റെ പക്കല്‍ ഏല്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു. മൃഗരൂപത്തിലുള്ള കളിപ്പാട്ടങ്ങളിലോ പ്രത്യേക ബോക്സുകളിലോ ഒളിപ്പിച്ച് രക്തസാംപിള്‍ കടത്തുന്നതാണ് ഏറ്റവും പുതിയ രീതി. വ്യക്തികളുടെ കടത്ത് പിടിക്കപ്പെടുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോഴാണ് പുതിയ രീതി ചില സംഘങ്ങള്‍ കണ്ടെത്തിയത്. കൊറിയര്‍ വശം അയയ്ക്കുകയും ലാബിലേക്ക് മെയിൽ അയയ്ക്കുകയുമാണ് നിലവില്‍ പലരും അനുവര്‍ത്തിക്കുന്ന മാര്‍ഗ്ഗം.
2002 ലാണ് ചൈനയില്‍ ജനിക്കാനിരിക്കുന്ന കുട്ടികളുടെ ലിംഗപരിശോധന നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ എണ്ണം രാജ്യത്ത് വളരെ കൂടുതലുമാണ്. ഒന്നില്‍ക്കൂടുതല്‍ കുട്ടികളാകാമെങ്കിലും ജീവിതച്ചെലവു പേടിച്ച് പല ദമ്പതികളും ഇപ്പോഴും ഒറ്റക്കുട്ടി മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ്. ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ രക്തപരിശോധന നടത്താവൂ എന്നാണ് ഹോങ്കോങ്ങിലെ നിയമം. പക്ഷേ, പല സ്വകാര്യ ക്ലിനിക്കുകളും നിയമം ലംഘിച്ച് കാശു വാരുകയാണ്.