18 മാസം പ്രായമുള്ളപ്പോൾ കാലുകൾ നഷ്ടപ്പെട്ടു; 9–ാം വയസ്സിൽ പാരീസ് ഫാഷൻ വീക്കിൽ തിളങ്ങി
Mail This Article
അഴകളവുകളുടെ വേദിയിൽ, അവയവസൗന്ദര്യത്തിന്റെ പൂർണത തെളിയിക്കുന്ന സ്റ്റേജിൽ, മുട്ടിനു താഴെ രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയും. കേട്ടാൽ വിശ്വസിക്കാത്ത ഈ വാർത്ത യാഥാർഥ്യമാണ്. ഫ്രാൻസിൽ ഈഫൽ ടവറിൽ കഴിഞ്ഞദിവസം നടന്ന ഫാഷൻ ഷോയിൽ 18 മാസം മാത്രം പ്രായമുള്ളപ്പോള്‍ രണ്ടുകാലുകളും നഷ്ടപ്പെട്ട പെൺകുട്ടി ആത്മവിശ്വാസത്തോടെ ക്യാറ്റ് വാക്ക് നടത്തി. ബർമിങ്‌ഹാമിൽനിന്നുള്ള 9 വയസ്സുകാരി ഡെയ്സി മേ ദിമിത്രിയാണ് ലോകത്തിനു തന്നെ അദ്ഭുതമായത്. കുട്ടികൾക്കുവേണ്ടിയുള്ള ഒരു ആഡംബര ബ്രാൻഡിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ശരീരത്തിലെ എല്ലുകളെ ബാധിക്കുന്ന അപൂർവ രോഗവുമായാണ് ഡെയ്‍സി ജനിക്കുന്നത്. കുട്ടിക്കാലത്തുതന്നെ കാലുകൾ നഷ്ടപ്പെട്ട കുട്ടി പിന്നീട് കൃത്രിമക്കാലുകളിൽ നടക്കാൻ പഠിച്ചു. ന്യൂയോർക്കിലും ലണ്ടനിലും മുൻപു നടന്ന ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള ഡെയ്‍സി, മോഡൽ എന്ന നിലയിൽ ഇത് മൂന്നാം തവണയാണ് റാംപിൽ എത്തുന്നത്. ഡെയ്സിയുടെ അച്ഛൻ പിതാൻ അലക്സ് ദിമിത്രി മകളുടെ നേട്ടത്തിൽ ആഹ്ലാദവാനാണ്. ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും ഡെയ്‍സിയുടെ നേട്ടം പ്രചോദനമേകുമെന്നാണ് അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷ.
ഡെയ്‍സി ഒരു സാധാരണ പെൺകുട്ടിയല്ല. ആഗ്രഹിക്കുന്നതെന്തായാലും അതു നേടാനുള്ള കരുത്തും ഇച്ഛാശക്തിയുമുള്ള, പ്രതിഭയുള്ള കുട്ടിയാണ്. അവളുടെ അച്ഛനായതിൽ ഞാൻ അഭിമാനിക്കുന്നു.
ഒരു പ്രതീക്ഷയുമില്ലാതെയാണ് ഡെയ്‍സിയെ തങ്ങൾ വളർത്തിയതെന്നും എന്നാൽ എല്ലാ പ്രതീക്ഷകൾക്കുമപ്പുറത്തേക്കു പോകാൻ കുട്ടിക്കു കഴിഞ്ഞുവെന്നും കൂടി അലക്സ് പറയുന്നു.