ADVERTISEMENT

സിനിമാ ലോകത്തെ പതിവാണു പാര്‍ട്ടികള്‍. വിജയത്തിന്റെ പേരില്‍ മാത്രമല്ല, പരാജയത്തിന്റെ പേരിലും പാര്‍ട്ടികള്‍ നടത്തി ആഘോഷിക്കുകയും തോല്‍വി മറക്കുകയും ചെയ്യുന്നതും പതിവ്. ഹോളിവുഡ് സിനിമയുടെയും ഭാഗമായി പാര്‍ട്ടികളുണ്ടായിരുന്നെന്നും അവയില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെ മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും വെളിപ്പെടുത്തി പ്രശസ്ത അമേരിക്കന്‍ നടി ജൂലി ആന്‍ഡ്രൂസ് രംഗത്തെത്തിയിരിക്കുന്നു. ആത്മകഥയായ 'ഹോം വര്‍ക്ക്: മൈ ഹോളിവുഡ് ഇയേഴ്സ്' എന്ന പുസ്തകത്തിലാണ് ജൂലിയുടെ വെളിപ്പെടുത്തലുകള്‍ വിവാദം സൃഷ്ടിക്കുന്നത്. അക്കാലത്തെ ഒരു പാര്‍ട്ടിയില്‍ തനിക്കും ഭര്‍ത്താവിനും കൊക്കെയ്ന്‍ വാഗ്ദാനം ചെയ്യപ്പെട്ടെന്നും ജൂലി പുസ്തകത്തില്‍ പറയുന്നു. 

ഇപ്പോള്‍ 84 വയസ്സുള്ള ജൂലി 1971 കാലത്തെ സംഭവമാണ് ആരോപണത്തിനു തെളിവായി ചൂണ്ടിക്കാണിക്കുന്നത്. ‘ഞാനും ഭര്‍ത്താവ് ബ്ലാക്ക് എഡ്‍വേര്‍ഡ്സും കൂടിയാണ് പാര്‍ട്ടിക്കു പോയത്. അവിടെ ഒരു വീട്ടിലായിരുന്നു സിനിമാ സംബന്ധമായ പാ‍ര്‍ട്ടി നടന്നിരുന്നത്. അവിടെയെത്തിയപ്പോഴേ ഞങ്ങളെ സ്വാഗതം ചെയ്തത് മയക്കുമരുന്നുകളുടെ ഉന്മാദ ഗന്ധം. അന്നത് പതിവായിരുന്നു. മിക്ക പാര്‍ട്ടികളിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കാറുണ്ടായിരുന്നത്. 

പക്ഷേ, അതുവരെ ഞാന്‍ അത്തരമൊരു രംഗം നേരില്‍ക്കണ്ടിട്ടില്ലായിരുന്നു. അത്താഴവിരുന്നിന്റെ സമയമായപ്പോഴേക്കും കൊക്കെയ്ന്‍ ഓരോരുത്തരും മറ്റുള്ളവരിലേക്ക് കൈമാറിക്കൊണ്ടിരുന്നു. എനിക്കും മയക്കുമരുന്ന് വാഗ്ദാനം ചെയ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ആതിഥേയര്‍ നിര്‍ബന്ധം ചെലുത്തി. മയക്കുമരുന്ന് വലിച്ചാല്‍ മേരി പോപ്പിന്‍സ് എങ്ങനെയിരിക്കും എന്നു കാണട്ടെ എന്നു പറഞ്ഞാണ് നിര്‍ബന്ധം തുടര്‍ന്നത്. ഒടുവില്‍ ഭര്‍ത്താവ് എന്റെ സഹായത്തിനെത്തി. 

ജീവിതം തന്നെയാണ് എനിക്കു ലഹരിയൊന്നും മറ്റൊരു ലഹരിയും ഉപയോഗിക്കില്ലെന്നും അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. വിരുന്നിനു ശേഷം തിരിച്ചുപോകുമ്പോള്‍ മുറിയുടെ പല ഭാഗത്തും പലരും വീണു കിടപ്പുണ്ടായിരുന്നു. ബോധം നഷ്ടപ്പെട്ട്, മരിച്ചതുപോലെ, ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു പലരും’. 

1964 ല്‍ റിലീസ് ചെയ്ത ജൂലിയുടെ പ്രശസ്ത സിനിമയാണ് മേരി പോപ്പിന്‍സ്. സംഗീതത്തിനു പ്രാധാന്യമുണ്ടാ യിരുന്ന ആ സിനിമയാണ് ജൂലിയെ വിശ്വപ്രസിദ്ധയാക്കിയതും. സിനിമയിലെ കഥാപാത്രത്തിന്റെ പേര് -മേരി പോപ്പിന്‍സ്- പറഞ്ഞാണ് ആതിഥേയര്‍ ജൂലിയെ മയക്കുമരുന്ന് വലിക്കാന്‍ പ്രേരിപ്പിച്ചത്. 

അന്നു രാത്രി വീട്ടില്‍ തിരിച്ചെത്തിയ ജൂലി അടുക്കളയിലെ വലിയ ജനാലയിലൂടെ പുറത്തേക്കു നോക്കി. വിശാലമായ ഗോള്‍ഫ് കോഴ്സായിരുന്നു കാഴ്ചയില്‍. ആ കാഴ്ച കണ്ട് ജീവിതത്തിലേക്കു മടങ്ങിവരാന്‍ ശ്രമിക്കുകയാണ് അന്നു ജൂലി ചെയ്തത്. പൂന്തോട്ടത്തില്‍ അന്നൊരു ചെറിയ മഴ പെയ്തു. ആ മഴ തന്നെ ജീവിതത്തിലേക്കും ബോധത്തിലേക്കും തിരിച്ചുകൊണ്ടുവന്നുവെന്നും ജൂലി ഓര്‍മക്കുറിപ്പില്‍ എഴുതുന്നു. 

English Summary : Julie Andrews has revealed how she was once offered cocaine at a party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com