ADVERTISEMENT

44 വർഷത്തെ സേവനത്തിനു ശേഷം എഴുപതാം വയസ്സിൽ എറണാകുളം പിഎസ്‌സി ഓഫിസിന്റെ പടിയിറങ്ങുമ്പോൾ ഫിലോമിനയ്ക്കൊപ്പം പടി ഇറങ്ങുന്നതു ചരിത്രം കൂടിയാണ്. 26– ാം വയസ്സിൽ പാർട്‌ ടൈം സ്വീപ്പർ തസ്തികയിൽ എറണാകുളം പിഎസ്‌സി ഓഫിസിൽ ജോലി തുടങ്ങിയ എം.എക്സ്. ഫിലോമിന എഴുപതാം വയസ്സിൽ വിരമിക്കുന്നതും അതേ തസ്തികയിൽ അതേ ഓഫിസിൽ നിന്ന്. സർക്കാർ സർവീസിൽ അപൂർവമാണിത്. പാർട്‌ ടൈം സ്വീപ്പർ തസ്തികയിലെ വിരമിക്കൽ പ്രായം 70 വയസ്സായതിനാൽ ഓഗസ്റ്റ് 26നു ഫിലോമിന ജോലിയോടു വിടപറയും. ഫുൾ ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അർഹതപ്പെട്ട സ്ഥാനക്കയറ്റം ഫിലോമിന വേണ്ടെന്നു വച്ചതാണ്.

‘സ്ഥാനക്കയറ്റം സ്വീകരിച്ചാൽ തിരുവനന്തപുരത്തേക്കു പോകണം. 4 ആൺമക്കളെയും ഭർത്താവിനെയും ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെയും വിട്ടുപോകാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം വേണ്ടെന്നു വച്ചു. മക്കൾ വലുതായ ശേഷം പോകാമായിരുന്നു, പക്ഷേ, അപ്പോഴും ഇവിടം വിട്ടുപോകാൻ മനസ്സനുവദിച്ചില്ല’– ഫിലോമിന പറയുന്നു.

വൈറ്റില കണിയാമ്പുഴ മാമൂട്ടിൽ സേവ്യർ –ത്രേസ്യ ദമ്പതികളുടെ മകളായ ഫിലോമിന സഹോദരങ്ങളെ നോക്കാൻ മൂന്നാം ക്ലാസിൽ പഠനം നിർത്തി. ആശുപത്രി സ്റ്റാഫ് കന്റീനിൽ സഹായിയായി തുടങ്ങിയതാണു ജോലി. സുഹൃത്തിനൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്കുള്ള യാത്ര വഴിത്തിരിവായി. സുഹൃത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു പുതുക്കിയപ്പോൾ ഫിലോമിന പേരു ചേർത്തു. 1972ൽ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ 19 വയസ്സിൽ ജോലിക്കു കയറി. കദളിക്കാട് ഹോമിയോ ആശുപത്രിയിലും പാർട്‌ ടൈം സ്വീപ്പർ/ പ്യൂൺ തസ്തികയിൽ ജോലി ചെയ്തു. ഇതിനിടെ മഠത്തിപ്പറമ്പിൽ പൈലി ഈശിയുമായി വിവാഹം. എറണാകുളം പിഎസ്‌സി ഓഫിസിൽ 1979 ഡിസംബർ 16നു ജോലിയിൽ പ്രവേശിച്ചു.

Read also: 101–ാം വയസ്സിലും ജോലി, സ്വന്തമായി കാറോടിച്ചു യാത്ര; ഇനിയും വിരമിക്കാനുള്ള പ്രായമായിട്ടില്ലെന്നു മുത്തശ്ശി 

കൊച്ചി കോർപറേഷനിലെ ജീവനക്കാരനായിരുന്ന ഭർത്താവ് പൈലി മരിച്ച ശേഷം ആൺമക്കളായ ലോണി തോമസ്, ആന്റണി ലോജി, ലോബിൻ സേവ്യർ, ലോട്ടസ് പൈലി എന്നിവർക്കു വേണ്ടിയായിരുന്നു ജീവിതം. വൈറ്റില ജനത പാരഡൈസ് റോഡിലെ മൂന്നു നിലകളുള്ള രണ്ട് അപ്പാർട്മെന്റിൽ നാലു മക്കൾക്കും അവരുടെ കുടുംബത്തിനും ഒപ്പമാണു ഫിലോമിനയിപ്പോൾ.

ഫിലോമിനയ്ക്കു സഹപ്രവർത്തകരെല്ലാം സ്വന്തം മക്കളെ പോലെയാണ്. 15 പേരിൽ നിന്നു 100 ജീവനക്കാരിലേക്ക് ഓഫിസ് വളർന്നപ്പോഴും ആ സ്നേഹവും കരുതലും കുറഞ്ഞില്ല. ഹോസ്റ്റലിൽ കഴിയുന്നവർക്ക് ഇഷ്ട ഭക്ഷണം സ്നേഹത്തോടെ ഉണ്ടാക്കിത്തരുന്ന അമ്മയുടെ കരുതലാണു തങ്ങൾക്കു നഷ്ടമാകുന്നതെന്നു ഫിലോമിനയെ ചേർത്തു പിടിച്ചു സഹപ്രവർത്തകർ പറയുന്നു. തങ്ങളുടെ ചേച്ചിക്കു ഗംഭീര യാത്രയയപ്പു നൽകാനുള്ള ഒരുക്കത്തിലാണിവർ. ഫിലോമിന ജോലിക്കു കയറുമ്പോൾ ഷേണായിസ് അമ്മൻകോവിൽ റോഡിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പിഎസ്‌സി ഓഫിസ് പിന്നീടു മൂന്നു സ്ഥലങ്ങളിലേക്കു മാറിയ ശേഷമാണു സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഇപ്പോഴത്തെ കെട്ടിടത്തിലെത്തുന്നത്. വർഷങ്ങളുടെ ഈ യാത്രയിൽ പിഎസ്‌സി ഓഫിസിന് ഒപ്പമുണ്ടായിരുന്ന ഏക വ്യക്തി ഫിലോമിന മാത്രമാണ്.

Read also: 'അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമാവുന്നത്': റാണി മുഖർജി

Content Summary: Philomena worked as a part-time sweeper in the same government office for 44 years, turning down a promotion to stay close to her family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com