ADVERTISEMENT

ആവശ്യ’മാണ് ഏറ്റവും വലിയ പ്രചോദനം. 12 വർഷത്തോളം ആശുപത്രിക്കും വീടിനുമപ്പുറം ഒരു ലോകമില്ലാതിരുന്ന, ഒന്നെഴുന്നേറ്റിരിക്കാൻ പോലുമാകാതിരുന്ന ഞമനേങ്ങാട് സ്വദേശി കവിത പി. കേശവനെ പരിമിതികളെ തോൽപിച്ച് സ്വന്തമായി വരുമാനമുള്ള ഒരു സ്ത്രീയായി വളർത്തിയത് ആവശ്യങ്ങളാണ്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിതയുടെ നെഞ്ചിനു താഴേക്ക് തളർന്നുപോകുന്നത്. അസ്വസ്ഥതകൾ കണ്ടു തുടങ്ങിയപ്പോഴേ ഡോക്ടർമാരെ സമീപിച്ചിരുന്നു. നീരിറക്കം, വ്യായാമം ഇല്ലായ്മ കൊണ്ടുള്ള പ്രശ്നങ്ങൾ എന്നൊക്കെയാണ് ആദ്യകാലത്ത് ഡോക്ടർമാർ പറഞ്ഞിരുന്നത്. രണ്ടുമൂന്നു മാസമെടുത്താണ് കവിതയുടെ രോഗം സ്ഥിരീകരിച്ചത്. നടക്കുന്നതിനിടെ നെഞ്ചിന് താഴേക്ക് തളർന്നുവീഴുകയായിരുന്നു കവിത. ഇരിക്കുമ്പോൾ ഭൂമിയിൽ സ്പർശിക്കുന്നതു പോലും തിരിച്ചറിയാനാകുന്നില്ല.അത്രയും ഭാഗത്തെ സ്പർശനശേഷിയും നഷ്ടപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിൽ ടിബിയാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ആ ശസ്ത്രക്രിയയിലെ പാളിച്ചയാണ് കവിതയെ വീൽചെയറിലേക്ക് തള്ളിവിട്ടതെന്നു ചില ഡോക്ടർമാർ പറയുകയും ചെയ്തു.

Read also: 'പുറത്തു പറയുന്നില്ലെങ്കിലും ബുദ്ധിമുട്ടുകളുണ്ട്', അത്യാവശ്യമായി ഒരു ജോലി വേണമെന്ന് കൊല്ലം സുധിയുടെ ഭാര്യ

പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് ടിബി അണുക്കൾ നട്ടെല്ലിനകത്തിരുന്നു എല്ലുകൾ ദ്രവിച്ചെന്ന കാര്യം അറിയുന്നത്.അന്നു ദ്രവിച്ച ഭാഗങ്ങൾ മുറിച്ചുനീക്കി നട്ടെല്ലിൽ സ്റ്റീലിട്ടു. പതിമൂന്നര വയസ്സിലാണ് ഈ സംഭവം. നട്ടെല്ലിൽ ബ്രേസിട്ടു ഇരിക്കാൻ പാകത്തിന് ക്രമീകരിച്ചു. വിൽചെയറിലേക്കു മാറി. അവൾ വലുതാകുന്നതിനനുസരിച്ച് എല്ലുകൾ ചേരുമെന്നൊരു പ്രതീക്ഷയും അന്നു ഡോക്ടർമാർ നൽകിയിരുന്നു. ഫിസിയോതെറപ്പി മാത്രമേ ഇനി ചെയ്യാനൊള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. മൂന്നുമാസം കഴിഞ്ഞ് ഇതേ ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്താനും അന്നു ഡോക്ടർമാർ പറഞ്ഞിരുന്നിങ്കിലും സാമ്പത്തികമടക്കമുള്ള പ്രശ്നങ്ങൾ കാരണം പോകാനായില്ല. ഫിസിയോതെറപ്പിയും കാര്യമായി ചെയ്തില്ല. അന്നുമുതൽ പന്ത്രണ്ട് വർഷത്തോളം തിരിച്ചും മറിച്ചും കിടത്തുന്നതടക്കം എന്തിനും ഏതിനും അമ്മയുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിയായിരുന്നു. 

തൃശൂർ ജില്ലാ പാലിയേറ്റീവ് സംഘടിപ്പിച്ച ക്യാംപിൽ പങ്കെടുക്കുന്നതോടെയാണ് കവിതയുടെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നത്.അത്തരമൊരു യാത്ര കവിതയുടെ ജീവിതത്തിൽ അതാദ്യമായായിരുന്നു. അവിടെ നിന്നാണ് കുടനിർമാണം പഠിച്ചത്.സൗജന്യമായി ഫിസിയോതെറപ്പി ചെയ്തു നൽകുന്ന കേന്ദ്രങ്ങളെക്കുറിച്ചു അവിടെ നിന്നാണ് അറിയുന്നത്. അങ്ങനെയാണ് ആൽഫ പാലിയേറ്റീവ് കെയറിലേക്കെത്തുന്നത്. 

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

അത്രയും കാലം വാരിയെല്ലിനോടു ചേർന്നുള്ള ഒരു ബെൽറ്റിന്റെ സഹായത്തോടെയാണ് കവിത ഇരുന്നിരുന്നത്.അതുപയോഗിക്കുമ്പോൾ കടുത്തവേദനയുണ്ടാകുമായിരുന്നു.നട്ടെല്ലിലെ കമ്പി ഉറയ്ക്കുന്നതുവരെ മാത്രം ഉപയോഗിക്കേണ്ടിയിരുന്ന ബെൽറ്റാണ് കവിത ഇത്രയും കാലം ഉപയോഗിച്ചതെന്നും അന്നാണ് തിരിച്ചറിയുന്നത്.

തനിയെ എഴുന്നേറ്റിരിക്കാൻ സാധിച്ചു തുടങ്ങിയതോടെ ജീവിതം മാറി. ആത്മവിശ്വാസം കൂടി. ഇരുന്നു ചെയ്യാവുന്നതെല്ലാം ഇപ്പോൾ കവിത ചെയ്യും. ആൽഫയിലെ ചികിത്സയ്ക്കിടെയാണ് കടലാസു പൂക്കൾ നിർമിക്കാൻ പഠിക്കുന്നത്.അതു വിറ്റ് 1500 രൂപയോളം സമ്പാദിക്കാനായതോടെയാണ് ജോലി, വരുമാനം തുടങ്ങിയ ചിന്തകളുണ്ടാകുന്നത്. ഇതിനിടെ അച്ഛൻ മരിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങൾ മുന്നിൽ വന്നു നിന്നു. പിന്നീടങ്ങോട്ട് വെറുതേയിരുന്നില്ല. കുടനർമാണം ആരംഭിച്ചു. വരയ്ക്കും, പേപ്പർ പേന നിർമാണം, ആഭരണനിർമാണം. ഡ്രീംക്യാപ്ചർ നിർമാണം, ചന്ദനത്തിരി, സോപ്പുപൗഡർ നിർമാണം തുടങ്ങി തയ്യൽ വരെ ഇന്നു കവിത ചെയ്യും. യുട്യൂബ് വഴിയാണ് തയ്യൽ പഠിച്ചത്. പത്തിൽ അവസാനിച്ചു പോയ പഠനവും ഇതിനിടയ്ക്ക് പൊടിതട്ടിയെടുത്തു. ഇപ്പോൾ പിജിക്ക് പഠിക്കുകയാണ്. ഇരിക്കാൻ ആരെങ്കിലും ഒന്നു സഹായിച്ചാൽ മതി സ്കൂട്ടറോടിക്കും. സഹയാത്ര പാലിയേറ്റീവ് കെയറിലെ ഡേകെയറുകളും തന്നെ പോലെ അവിടെ എത്തുന്ന മനുഷ്യരും അവർക്കൊപ്പമുള്ള സമയവും കവിതയ്ക്ക് കരുത്താകുന്നുണ്ട്. സ്വന്തമായ ബുട്ടീക് ആരംഭിക്കണമെന്നതാണ് ഇന്നു കവിതയുടെ സ്വപ്നം.

Read also: 'ഭർത്താവിനെ വേണം', പ്ലക്കാർഡുമായി റോഡിലിറങ്ങി യുവതി, ആളെ കിട്ടിയാൽ അറിയിക്കണമെന്നു കമന്റുകൾ

Content Summary: Inspirational Story of Kavitha who fought with life  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com