ആലുവയിൽ ബലിതർപ്പണം നടത്തിയത് പതിനായിരങ്ങൾ
Mail This Article
കർക്കടക അമാവാസി നാളിൽ ശിവരാത്രി മണപ്പുറത്തും അദ്വൈതാശ്രമത്തിലും പതിനായിരങ്ങൾ പിതൃക്കൾക്കു ബലിയിട്ടു. കർക്കടകം ഒന്നും കറുത്ത വാവും ഒറ്റ ദിവസം വന്നതിനാലും മഴ മാറിനിന്നതു കൊണ്ടും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 4 മുതൽ ഉച്ചവരെ ജനം മണപ്പുറത്തേക്ക് അണമുറിയാതെ ഒഴുകി. പുഴയോരത്തു ദേവസ്വം ബോർഡിന്റെ 50 ബലിത്തറകൾ ഉണ്ടായിരുന്നു. മഹാദേവ ക്ഷേത്രത്തിൽ പൂജയ്ക്കും പിതൃനമസ്കാരത്തിനും മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. അപ്പം, അരവണ, കൂട്ടുപായസം, പാൽപായസം എന്നിവ പ്രസാദമായി നൽകി.
മണപ്പുറത്ത് ഒരു ലക്ഷം പേർ ബലിതർപ്പണം നടത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ. അജിത്കുമാർ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, അംഗങ്ങളായ ജി. സുന്ദരേശൻ, എസ്.എസ്. ജീവൻ, കമ്മിഷണർ ബി.എസ്. പ്രകാശ്, ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ മുഴുവൻ സമയവും മണപ്പുറത്ത് ഉണ്ടായിരുന്നു. സേവാഭാരതി വൊളന്റിയർമാരുടെ സേവനവും ആംബുലൻസ് സർവീസും ഭക്തർക്കു സഹായമായി. കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തി. സുരക്ഷാ ക്രമീകരണങ്ങൾക്കു ഡിവൈഎസ്പി എ. പ്രസാദ്, ഫയർ സ്റ്റേഷൻ ഹെഡ് ജോസ് ജയിംസ് എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിയിട്ടു. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ കാർമികത്വം വഹിച്ചു.
Content Summary: Thousands perform Karkidaka Vavu bali in Aluva