ADVERTISEMENT

മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി (മലയാളമാസം കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദശി) പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്നു നേത്രങ്ങൾ ഉള്ളതിനാൽ ഭഗവാൻ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനും ഭസ്മാലംകൃതനുമായ ശിവൻ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗദ്ഗുരുവും ജഗത്പതിയുമാണ്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ഭാരതം മുഴുവൻ ‍ശിവരാത്രിയായി ആഘോഷിക്കുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുൾ. പാലാഴിമഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിലുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചിൽ പുരോഗമിച്ചപ്പോൾ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയിൽ പതിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നിൽക്കണ്ട് പരമശിവൻ ആ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങൾ രാത്രി മുഴുവൻ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവത്രേ. മാഘമാസത്തിലെ ചതുര്‍ദശി ദിവസം ആണ് ഇത് സംഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഞാനെന്ന അഹങ്കാരത്താൽ മനസ്സിനും ബുദ്ധിക്കും ജരാനരകൾ ബാധിച്ച മനുഷ്യനെ അതിൽനിന്ന് മോചിപ്പിക്കാനായി ഭഗവാനു നൽ‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയിൽ മനനം ചെയ്യുമ്പോൾ‍ ദുര്‍വികാരങ്ങൾ‍ക്ക് അടിപ്പെട്ട മനസ്സിൽനിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാൽ ഭയപ്പെടാതെ അത് ഈശ്വരനിൽ സമര്‍പ്പിച്ചാൽ ഈശ്വരൻ അതു സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയിൽ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സർവ ജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.ശിവഭക്തന്മാർ ദിവസം മുഴുവൻ ഉറങ്ങാതെ ഉപവസിച്ച് ഈ ദിവസം ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രി ദിനത്തിൽ ജപിക്കാൻ നിരവധി ശിവസ്തുതികളുണ്ട്. അതിൽ പ്രധാനമാണ് പശുപത്യഷ്ടകം. കാലത്ത് കുളിച്ച് ഭസ്മലേപനം നടത്തി ശിവഭജനം നടത്തുക.

പശുപത്യഷ്ടകം
പശുപതീന്ദുപതിം ധരണീപതിം
ഭുജഗലോകപതിം ച സതീപതിം
പ്രണതഭക്തജനാര്‍ത്തിഹരം പരം
ഭജത രേ മനുജാഃ ഗിരിജാപതിം

ന ജനകോ ജനനീ ന ച സോദരോ
ന തനയോ ന ച ഭൂരിബലം കുലം
അവതി കോപി ന കാലവശം ഗതം
ഭജതരേ മനുജാഃ ഗിരിജാപതിം

മുരജഡിണ്ഡിമവാദ്യവിചക്ഷണം
മധുരപഞ്ചമനാദവിശാരദം
പ്രമഥഭൂതഗണൈരപി സേവിതം
ഭജത രേ മനുജാഃ ഗിരിജാപതിം

ശരണദം സുഖദം ശരണാന്വിതം
ശിവശിവേതി ശിവേതി നതം നൃണാം
അഭയദം കരുണാവരുണാലയം
ഭജത രേ മനുജാഃ ഗിരിജാപതിം

നരശിരോരചിതം ഫണികുണ്ഡലം
ഭുജഗഹാരമുദം ഋഷഭധ്വജം
ചിതിരജോധവലീകൃതവിഗ്രഹം
ഭജത രേ മനുജാഃ ഗിരിജാപതിം

മഖവിനാശകരം ശശിശേഖരം
സതതമദ്ധ്വരഭാജിഫലപ്രദം
പ്രളയദഗ്ദ്ധസുരാസുരമാനുഷം
ഭജത രേ മനുജാഃ ഗിരിജാപതിം

മഖവിനാശകരം ശശിശേഖരം
സതതമദ്ധ്വരഭാജിഫലപ്രദം
പ്രളയദഗ്ദ്ധസുരാസുരമാനുഷം
ഭജത രേ മനുജാഃ ഗിരിജാപതിം

മദമപാസ്യ ചിരംഹൃദി സംസ്ഥിതം
മരണജന്മജരാഭയപീഡിതം
ജഗദുദീക്ഷ്യ സമീപഭയാകുലം
ഭജത രേ മനുജാഃ ഗിരിജാപതിം

ഹരിവിരിഞ്ചസുരാധിപപൂജിതം
യമജലേശധനേശനമസ്കൃതം
ത്രിനയനം ഭുവനത്രിതയാധിപം
ഭജത രേ മനുജാഃ ഗിരിജാപതിം

പശുപതേരിദമഷ്ടകമത്ഭുതം
വിരചിതം പൃഥിവീപതിസൂരിണാ
പഠതി സംശ്രുണുതേ മനുജസ്സദാ
ശിവപുരിം വസതേ ലഭതേ സുഖം.

English Summary:

Know the significance of Maha Shivratri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com