ADVERTISEMENT

കൂട്ടുകാരെ, നമ്മുടെ നാട്ടിൽ വേനൽ കടുക്കുകയാണ്. ദിവസം നല്ലരീതിയിൽ വെള്ളം നമ്മൾ കുടിക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ കുടിക്കാത്തവരുണ്ടെങ്കിൽ നിർബന്ധമായും കുടിക്കണം കേട്ടോ. കാരണം വെള്ളം കുടിക്കാതെയിരുന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിക്കും. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ്. ഈ ജീവജാലങ്ങളും വെള്ളംകുടിക്കേണ്ടതുണ്ട്. അതിനായി നമുക്കെന്തെങ്കിലും ചെയ്യാം. 

പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേണം. വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ ഇവയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ പക്ഷികൾക്ക് സസ്തനികളെപ്പോലെ എളുപ്പം വെള്ളം നഷ്ടപ്പെടില്ല. എന്നാൽ ശ്വാസോച്ഛ്വാസത്തിന്റെയും വിസർജ്യത്തിന്റെയും ഭാഗമായി വെള്ളം നഷ്ടപ്പെടാം. ചെറിയ പക്ഷികൾക്ക് ദിവസവും 2 തവണയെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

കുളിക്കുന്നതും പക്ഷികൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൂവലുകൾ നല്ലനിലയിൽ നിർത്താനായാണു പക്ഷികൾ കുളിക്കുന്നത്. അഴുക്കില്ലാത്ത തൂവലുകൾ മാടിയൊതുക്കാനും അതിലേക്ക് പ്രീൻ ഗ്രന്ഥിയിൽ നിന്നുള്ള ശ്രവങ്ങൾ തേച്ചുപിടിപ്പിക്കാനും പക്ഷികൾക്കെളുപ്പമാണ്.

കുളങ്ങള്‍, മറ്റു തുറസ്സായ ജലസംഭരണികൾ, ഇലകളിലും മറ്റുമുള്ള വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നൊക്കെയാണ് പക്ഷികൾ വെള്ളം കുടിക്കുന്നത്. പല രീതിയിൽ പക്ഷികൾക്ക് വെള്ളം നൽകാൻ സാധിക്കും. ഇതിലൊന്ന് ബേഡ് ബാത്ത് ഉപയോഗിച്ചാണ്. ഒരു ഉയർന്ന സ്റ്റാൻഡിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു ട്രേ വച്ചതുപോലെയുള്ള ഘടനയാണ് ബേഡ് ബാത്തുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. അലങ്കാരങ്ങളോടുകൂടിയ ബേഡ് ബാത്തുകൾ വാങ്ങാൻ സാധിക്കും. ഉദ്യാനങ്ങൾക്ക് ഒരു അലങ്കാരം കൂടിയാണ് ഇത്.

ഇതല്ലെങ്കിൽ തുറന്ന മൺപാത്രങ്ങളിൽ വെള്ളം തണലുള്ള സ്ഥലത്തുവച്ചുകൊടുക്കാം. ഇവയിൽ വെള്ളം നിറയ്ക്കുമ്പോൾ, കുടിക്കാനും കുളിക്കാനും വരുന്ന ചെറിയ പക്ഷികൾ മുങ്ങിപ്പോകുകയില്ലെന്ന് ഉറപ്പുവരുത്താം. മുറികളുടെ ബാൽക്കണിയിലും മറ്റും കെട്ടിത്തൂക്കിയിടാവുന്ന നിലയിൽ ബേഡ് ഫീഡറുകളിലും വെള്ളം നിറയ്ക്കാവുന്നതാണ്. വളരെ നിറപ്പകിട്ടുള്ള ചെറിയ പാത്രങ്ങളിൽ വെള്ളം വച്ചാൽ ശലഭങ്ങളും വിരുന്നെത്തും.

നിങ്ങളുടെ ഉദ്യാനത്തിലോ ബാൽക്കണിയിലോ പക്ഷികൾ വിരുന്നെത്തി വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കലപില കൂട്ടുന്നതുമായ കാഴ്ചകൾ സുന്ദരമാണ്. പക്ഷികളുടെ ശബ്ദവും അവയുടെ ചലനങ്ങളും പറക്കലുകളുമൊക്കെ മനുഷ്യർക്ക് സന്തോഷം നൽകുന്ന കാര്യങ്ങളുമാണ്.

ലോകജലദിനം മാർച്ച് 22നാണ്. കഴിഞ്ഞ തവണത്തെ ജലദിന ക്യാംപെയ്നിൽ ലോകമെമ്പാടും വിവിധരാജ്യങ്ങളിലെ കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഒറിഗാമി രീതിയിൽ തയാർ ചെയ്ത ഒട്ടേറെ പേപ്പർ മൂളക്കുരുവികൾ എത്തിയിരുന്നു. ഇതിനു പിന്നിൽ ഒരു നാടോടിക്കഥയുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നാണ് ഇത്. തീയണയ്ക്കുന്ന മൂളക്കുരുവി അഥവാ ഹമ്മിങ്ബേഡിനെക്കുറിച്ചുള്ളതാണു കഥ.

പണ്ടുപണ്ടുകാലത്ത് പെറുവിലെ ഒരു വനത്തിൽ വലിയ കാട്ടുതീ ഉടലെടുത്തത്രേ. മറ്റെല്ലാ മൃഗങ്ങളും പക്ഷികളും തീ ആളിപ്പടരുന്നത് കണ്ട് പേടിച്ചരണ്ട് അവിടെ നിന്നു. എന്നാൽ ചെറിയ ഒരു മൂളക്കുരുവി തന്റെ കുഞ്ഞൻ കൊക്കിൽ ഓരോ തുള്ളി വെള്ളവുമായി വന്ന് തീയിലേക്കൊഴിച്ചു, അതു കെടുത്താനായി. കൂടിനിന്ന മൃഗങ്ങളും പക്ഷികളും അവളെ കളിയാക്കാൻ തുടങ്ങി. ഏയ്, എന്താണ് നീയീ ചെയ്യുന്നത്, ഇങ്ങനെ ഒഴിച്ചാലൊന്നും തീ കെടുകയില്ല. വെറുതെ മിനക്കെടാതെ പറന്നു രക്ഷപ്പെടാൻ നോക്കൂ. എന്നാൽ ആ ചെറിയ പക്ഷി കുലുങ്ങിയില്ല, അവർ മൃഗങ്ങളെ നോക്കിപ്പറഞ്ഞു– എനിക്ക് ആവുന്നത് ഞാൻ ചെയ്യുന്നു. നമുക്കാവുന്നത് നമുക്കും ചെയ്യാം.

English Summary:

How to offer lifesaving water to birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com