ADVERTISEMENT

ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വലിയ സംഭവത്തിന്റെ 35ാം വാർഷികമാണ് വരാൻ പോകുന്നത്. ടിയാനൻമെൻ സ്ക്വയർ. 35 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മേയ് മാസത്തിലാണ് ടിയാനൻമെൻ സ്ക്വയർ ചൂടുപിടിച്ചത്. പിന്നീട് ജൂണിൽ അതാളിക്കത്തി. പ്രക്ഷോഭകാരികൾക്കിടയിലേക്കു സൈന്യത്തെ തുറന്നുവിട്ട ചൈന. തുടർന്നു നടന്ന ആക്രമണത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ, പരുക്കേറ്റത് ഏഴായിരത്തോളം പൗരൻമാർക്ക്.

ടിയാനന്‍മെന്‍ സ്ക്വയർ (2008ലെ ചിത്രം) (Photo: Arun Sreedhar)
ടിയാനന്‍മെന്‍ സ്ക്വയർ (2008ലെ ചിത്രം) (Photo: Arun Sreedhar)

ലോകത്തെ ഞെട്ടിച്ച ടിയാനൻമെൻ സ്ക്വയർ ഇങ്ങനെയാണുണ്ടായത്.‘സ്വർഗകൊട്ടാരത്തിലേക്കുള്ള കവാടം’ എന്നർഥം വരുന്ന ടിയാനൻമെൻ സ്ക്വയർ ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള ഒരു ചത്വരമാണ്. ചൈനയുടെ നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷിയായിട്ടുളള ചത്വരം. 1989ലെ വേനൽക്കാലം ചൈനീസ് രാഷ്ട്രീയരംഗത്തെയും ചൂടുപിടിപ്പിച്ചിരുന്നു. ഏഴുപതുകളുടെ അവസാനം മുതൽ തുടങ്ങിയ സാമ്പത്തിക വളർച്ചയും ഉദാരീകരണവും മാവോകാലത്തെ ചൈനയിൽ നിന്നു പുതിയൊരു പരിവേഷത്തിലേക്കു രാജ്യത്തെ ഉയർത്തി. 

ടിയാനന്‍മെൻ സ്ക്വയറിൽ പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ. ചിത്രം: Noel Celis / AFP
ടിയാനന്‍മെൻ സ്ക്വയറിൽ പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ. ചിത്രം: Noel Celis / AFP

പാശ്ചാത്യ ജീവിതശൈലികളും രാഷ്ട്രീയ നയങ്ങളുമൊക്കെ ചൈനക്കാരെ സ്വാധീനിക്കാൻ തുടങ്ങി. യുവാക്കളിൽ വലിയ അസംതൃപ്തി ഉടലെടുത്തു. ടിയാനൻമെൻ സ്ക്വയറിൽ തുടങ്ങിയ വിവിധ യോഗങ്ങളും കൂട്ടായ്മകളും ചൈനീസ് ഗവൺമെന്റിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പ്രക്ഷോഭമായി മാറുകയാണുണ്ടായത്. ടിയാനൻമെൻ സ്ക്വയറിൽ വർധിച്ചു വരുന്ന ജനപങ്കാളിത്തവും പ്രക്ഷോഭസാധ്യതയും ഉന്നത നേതാക്കളെ ജാഗരൂകരാക്കി. ഇതിനെ എങ്ങനെ നേരിടണമെന്ന ചർച്ച തുടങ്ങി. മിതവാദിയായിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഴാവോ സിയാങ്, പ്രക്ഷോഭകരോട് ചർച്ച, ഒത്തുതീർപ്പ് തുടങ്ങിയ ജനാധിപത്യ മാർഗങ്ങൾ സ്വീകരിക്കാമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ  പ്രബല നേതാക്കളായ പ്രസിഡന്റ് ലീ പെങ്ങും ഡെങ് സിയാവോയും ഇതിനത്ര അനുകൂലമായിരുന്നില്ല. ശക്തിയുടെ ഭാഷ ഉപയോഗിക്കാനായിരുന്നു അവരുടെ നിലപാട്.

മേയ് അവസാനത്തോടെ ബെയ്ജിങ്ങിൽ അടിയന്തരാവസ്ഥയും സൈനിക നിയമവും പ്രഖ്യാപിച്ചു. നഗരത്തിനു ചുറ്റും സൈനികവിഭാഗങ്ങൾ നിലയുറപ്പിച്ചു. ടിയാനൻമെൻ സ്കയറിലേക്കു കടക്കാൻ പലപ്പോഴും സൈനികവിഭാഗങ്ങൾ ശ്രമിച്ചപ്പോൾ വലിയ ജനക്കൂട്ടം അവരെ തടയാനായി മുന്നോട്ടു വന്നു. എന്നാൽ ജൂൺ തുടങ്ങിയതോടെ സർക്കാർ തങ്ങളുടെ പ്രതികരണങ്ങളിലേക്കു കടന്നു. ജൂൺ 3 രാത്രിയോടെ സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും ടിയാനൻമെൻ ചത്വരത്തിലേക്ക് ഇരച്ചുകയറി. തടയാൻ ശ്രമിച്ചവർക്കെതിരെ വെടിവയ്ക്കപ്പെട്ടു. ചിലർ ടാങ്കുകളുടെ അടിയിൽ അരഞ്ഞു. പ്രതിഷേധക്കാർ നാലുപാടും ചിതറിയോടി. ജൂൺ 5 ആയപ്പോഴേക്കും പ്രക്ഷോഭം പൂർണമായി അടിച്ചമർത്തപ്പെടുകയും ടിയാനൻമെൻ സ്ക്വയറിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്നു ചൈനയിൽ ടിയാനൻമെൻ സ്ക്വയർ സംഭവത്തെപ്പറ്റി സംസാരിക്കുന്നതും ചർച്ചചെയ്യുന്നതും വിലക്കിയിട്ടുണ്ട്. 

English Summary:

Revisiting Tiananmen Square: 35 Years After the Historic Massacre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com