ADVERTISEMENT

രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ന്യൂഡൽഹിയിൽ പാർലമെന്റിനുള്ളിൽ കടന്നുകയറ്റവും അനിഷ്ടസംഭവങ്ങളും നടന്നത്. കടന്നുകയറ്റക്കാർ വർണ പുകക്കുറ്റികൾ (സ്‌മോക് കാനിസ്റ്ററുകൾ) പാർലമെന്റിൽ പൊട്ടിച്ചത് വാർത്തകളിൽ ശ്രദ്ധേയമായിരുന്നു. എന്താണ് സ്‌മോക് കാനിസ്റ്ററുകൾ അല്ലെങ്കിൽ ഈ വർണ പുകക്കുറ്റികൾ? കടകളിൽ ലഭ്യമായവയാണ് ഈ പുകക്കുറ്റികൾ. സൈനിക ആവശ്യങ്ങൾ മുതൽ ആഘോഷങ്ങളിലും ഷൂട്ടിങ്ങിലുമൊക്കെ ഇവ ഉപയോഗിക്കാറുണ്ട്. 

സ്‌മോക് കാനിസ്റ്ററുകൾ പല രീതിയിൽ ഉപയോഗിക്കപ്പെടാറുണ്ട്. സൈനിക ആവശ്യങ്ങൾക്കായുള്ള സ്‌മോക് ബോംബുകളും ഗ്രനേഡുകളുമൊക്കെ ഇതിന്റെ വകഭേദമാണ്. പൊട്ടിക്കഴിയുമ്പോൾ നിബിഡമായ പുകനിറഞ്ഞ അന്തരീക്ഷം ഇവയൊരുക്കും. ഇതു സൈനികർക്ക് മുന്നോട്ടുനീങ്ങാനും ശത്രുക്കൾ അവരെ കാണാതിരിക്കാനുമുള്ള അവസരമൊരുക്കും. അതുപോലെ തന്നെ ആക്രണത്തിന്റെ ലക്ഷ്യസ്ഥലം എയർഫോഴ്‌സ് യൂണിറ്റുകളെ അറിയിക്കാനും, സുരക്ഷിത സ്ഥലങ്ങൾ മാർക്ക് ചെയ്യാനുമൊക്കെ ലോകമെമ്പാടുമുള്ള സൈന്യങ്ങൾ സ്‌മോക് ബോംബുകൾ ഉപയോഗിക്കുന്നുണ്ട്.

ഇംഗ്ലിഷ് പ്രീമിയർ ലീഗിലും മറ്റു വർണ പുകക്കുറ്റികൾ ഗാലറികളിൽ ആരാധകർ ഉപയോഗിക്കുന്നതായി പലരും കണ്ടിട്ടുണ്ടാകും. ഇതും സ്‌മോക് കാനിസ്റ്ററുകളുടെ ഒരുപയോഗമാണ്. സംഗീത കൺസേർട്ടുകളിലും ഷോകളിലുമൊക്കെ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന മംഗോൾ പടയോട്ടങ്ങളിലാണ് സ്‌മോക് ബോംബുകളുടെ ആദ്യകാലരൂപങ്ങൾ പടക്കളത്തിൽ ഉപയോഗിച്ചുവന്നത്. ആധുനിക കാലത്തെ സ്‌മോക് ബോംബുകൾ ആദ്യമായി ഉണ്ടാക്കിയത് ബ്രിട്ടിഷുകാരനായ റോബർട് യേലാണ്. 17ാം നൂറ്റാണ്ടിലെ ചൈനീസ് പടക്കനിർമാണ കല നിരീക്ഷിച്ചാണ് യേൽ ഈ വിദ്യ വികസിപ്പിച്ചെടുത്തത്.

വർണപുകക്കുറ്റികളിൽ പൊട്ടാസ്യം നൈട്രേറ്റ് പോലുള്ള ഒരു ഓക്‌സിഡൈസർ, പഞ്ചസാരപോലെയുള്ള രാസവസ്തുക്കൾ അടങ്ങിയ ഇന്ധനം, സോഡിയം ബൈക്കാർബണേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഡൈ എന്ന ശ്രേണിയിലുള്ള രാസവസ്തുവും ഇതിലുണ്ട്. പുകക്കുറ്റികളിൽ രാസപ്രവർത്തനം നടക്കുമ്പോൾ ചൂട് ഉടലെടുക്കുകയും ഈ ഡൈ പുറത്തെത്തി വർണപ്പുക സൃഷ്ടിക്കുകയും ചെയ്യും.

English Summary:

Unraveling the Use of Smoke Sticks in Parliament Break-In

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com