ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്തമായ ഗൂഢവാദങ്ങളിലൊന്നാണ് അനുനാകികളെക്കുറിച്ചുള്ളത്. സക്കറിയ സിച്ചിൻ എന്ന ഗൂഢവാദക്കാരുടെ ആചാര്യനാണ് ഈ സിദ്ധാന്തത്തിന്റെ പിന്നിൽ. നിബിരു എന്നൊരു ഗ്രഹത്തിൽ നിന്നു പേടകങ്ങളിലെത്തിയവരാണത്രേ അനുനാകികൾ. ആദിമകാല മെസപ്പൊട്ടേമിയയിൽ എത്തിയ ഇവർ മനുഷ്യരെ തങ്ങളുടെ അടിമകളാക്കി. ഇതിനു പിന്നിൽ ഒരേയൊരു ലക്ഷ്യമാണത്രേ ഉണ്ടായിരുന്നത്. സ്വർണം..

അതെ അനുനാകികൾക്ക് സ്വർണം വേണമായിരുന്നു. അവരുടെ ഗ്രഹമായ നിബിരു വികിരണങ്ങളാലും മറ്റും താറുമാറായ സ്ഥിതിയിലായിരുന്നു. ഇതിൽ നിന്നു രക്ഷനേടാനായി അവർക്ക് സ്വർണം ഉപയോഗിച്ചുള്ള സംവിധാനങ്ങൾ വേണം. ഇതിനായാണ് അവർ ഭൂമിയിൽ സ്വർണം തേടിയെത്തിയത്രേ. പ്രപഞ്ചത്തിൽ മറ്റു പലയിടങ്ങളിലും സ്വർണമുണ്ടെങ്കിലും ഭൂമിയിലെപ്പോലെ ഖനനം ചെയ്‌തെടുക്കുക അസാധ്യമാണ്.

ഇതെല്ലാം മനസ്സിലാക്കിയ അനുനാകികൾ ആഫ്രിക്കയിലും ഏഷ്യയിലും പ്രാചീനമായ സ്വർണഖനികൾ സ്ഥാപിക്കുകയും സ്വർണഖനനം തുടങ്ങുകയും ചെയ്തു. പ്രാചീനകാല മെസപ്പൊട്ടേമിയക്കാർ ഇവരെ ദൈവങ്ങളെപ്പോലെ കരുതി. എൻലിൽ, എൻകി തുടങ്ങിയവരൊക്കെ പ്രശ്‌സതരായ അനുനാകികളാണ്. അനുനാകികളെ സംബന്ധിച്ചുള്ള ഗൂഢവാദവും സ്വർണഖനന കഥകളുമൊക്കെ ഭാവനയാകാനാണ് സാധ്യത. എന്നാൽ സ്വർണം? 

അനുദിനം വിലകൂടുന്ന ഈ മഞ്ഞലോഹം എന്നാണ് നാം കണ്ടെത്തിയത്. കൃത്യമായ ഉത്തരമില്ല. ലോകത്ത് പലയിടങ്ങളിലുമായാണ് സ്വർണ ഖനികൾ വ്യാപിച്ചു കിടന്നത്. അതിനാൽ തന്നെ പല സമൂഹങ്ങളിലും പലരാകും കണ്ടെത്തിയത്. ഏതായാലും 2450 ബിസി കാലഘട്ടത്തിൽ സ്വർണം കണ്ടെത്തിയിരുന്നു. പുരാതന ഈജിപ്തിൽ ജീവിച്ചിരുന്ന സോസിമോസ് എന്ന വ്യക്തി ശുദ്ധമായ സ്വർണം കണ്ടെത്തിയിരുന്നതായും തെളിവുകളുണ്ട്. ഈജിപ്തുകാർ സ്വർണം ഉപയോഗിച്ച് ആഭരണങ്ങളുണ്ടാക്കി.

ഇന്ത്യയിൽ ആദിമ ജനസമൂഹമായ സിന്ധുനദീതട സംസ്‌കാരക്കാർ മുതലുള്ളവർ സ്വർണം ഉപയോഗിച്ചിരുന്നെന്നു കരുതപ്പെടുന്നു. സ്വർണനാണയങ്ങൾ ആദ്യമായി ഉപയോഗിച്ചതും ഇന്ത്യയിലാണെന്ന് ചില വിദഗ്ധർ പറയുന്നു. യുഎസിലെ കലിഫോർണിയയിലും മറ്റും ഇടയ്ക്ക് സ്വർണം കണ്ടെത്തിയത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ്. യുഎസിനെ ഇന്നു കാണുന്ന നിലയിലേക്ക് വളർത്തുന്നതിൽ ആ ഖനനം ഒരു പങ്കുവഹിച്ചു.

English Summary:

Unveiling the Cosmic Quest: Anunnaki's Ancient Search for Earth's Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com