‘ജോഷിയേട്ടന്റെ’ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ; ഓർമകളിരമ്പിയ വേദിയിൽ അമൃതയുടെ കൈപിടിച്ച് മുകേഷ്
Mail This Article
കാഞ്ഞങ്ങാട്∙ തന്റെ പ്രിയപ്പെട്ട ‘ജോഷിയേട്ടന്റെ’ സ്ഥാനത്തുനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മുകേഷിനെ കൈപിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോൾ അമൃത മനസ്സിൽ വിതുമ്പിയിരിക്കണം. പ്രാണനെപ്പോലെ സ്നേഹിച്ച ഏട്ടൻ വിട്ടുപോയിട്ട് 5 വർഷമായെങ്കിലും അമൃതയ്ക്ക് ഏട്ടന്റെ സ്ഥാനത്ത് ഇപ്പോൾ ഒന്നല്ല,
ആയിരക്കണക്കിന് ഏട്ടൻമാരുണ്ട്. പ്രിയ സഹോദരിയുടെ വിവാഹത്തിനു സാക്ഷികളാകാൻ തിരുവനന്തപുരത്തുനിന്ന് കെ.എസ്.ശബരീനാഥൻ മുതൽ കണ്ണൂരിൽനിന്നു റിജിൽ മാക്കുറ്റി വരെ എത്തി. പെരിയ കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലിന്റെ (ജോഷി) സഹോദരി അമൃതയുടെ വിവാഹവേദി നൊമ്പരപ്പെടുത്തുന്ന ഓർമകളുടേതുകൂടിയായി.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ഒട്ടേറെ നേതാക്കളും പ്രവർത്തകരുമെത്തി. കല്യോട്ടെ പി.കെ.സത്യനാരായണന്റെയും പി.ലതയുടെയും മകളായ അമൃതയ്ക്ക് ബന്തടുക്കയിലെ കെ.നാരായണൻ മണിയാണിയുടെയും നാരായണിയുടെയും മകനായ മുകേഷാണു താലിചാർത്തിയത്.
കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയപ്പോൾ അമൃതയുടെ സഹോദരസ്ഥാനത്തു നിന്നു രാഹുൽ മാങ്കൂട്ടത്തിൽ ചടങ്ങുകൾ നിയന്ത്രിച്ചു. രക്ഷിതാക്കൾക്കൊപ്പം വധൂവരന്മാരുടെ കൈപിടിച്ചു നൽകിയതും സുധീരനും രാഹുലും ചേർന്നാണ്.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, കെപിസിസി സെക്രട്ടറിമാരായ സൈമൺ അലക്സ്, ബാലകൃഷ്ണൻ പെരിയ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെ.എം.അഭിജിത്, റിയാസ് മുക്കോളി, മുസ്‌ലിം ലീഗ് നേതാവ് എം.സി.കമറുദീൻ തുടങ്ങിയവരും ജില്ലയിലെ കോൺഗ്രസ്, പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.
അമൃതയുടെ വിവാഹനിശ്ചയച്ചടങ്ങിന് ആദ്യാവസാനം നേതൃത്വം നൽകിയ ഷാഫി പറമ്പിലിന് വടകരയിലെ തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ വിവാഹത്തിന് എത്താനായില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞദിവസം അമൃതയുടെ വീട്ടിലെത്തി ആശംസ നേർന്നിരുന്നു.