റബർ വില വീണ്ടും താഴുന്നു; കർഷകർ ആശങ്കയിൽ
Mail This Article
കോട്ടയം ∙ കർഷകന്റെ നെഞ്ചിടിപ്പ് ഉയർത്തി റബർ വില വീണ്ടും താഴേക്ക്. കഴിഞ്ഞ സീസണിൽ 180 രൂപ വരെ വില ലഭിച്ചിരുന്ന ഷീറ്റ് വില ഇന്നലെ കിലോഗ്രാമിന് 134ൽ എത്തി. മൂന്നുവർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആർഎസ്എസ് 4 ഗ്രേഡിന് ഇന്നലെ റബർ ബോർഡ് വില 143 രൂപയായിരുന്നു. ആർഎസ്എസ് 5 വില 139 രൂപയും. ഇതിലും 5 രൂപയോളം കുറച്ചു മാത്രമേ കർഷകർക്കു ലഭിക്കുകയുള്ളൂ.
രാജ്യാന്തര വിപണിയിൽ റബറിന്റെ വില ക്രമാതീതമായി ഇടിഞ്ഞതാണു പ്രശ്നം. മലേഷ്യ, തായ്‌ലൻഡ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം വർധിച്ചതും രാജ്യാന്തര വില കുറയാൻ കാരണമായിട്ടുണ്ട്. ചൈനയിൽ സാമ്പത്തികമാന്ദ്യം തുടരുന്നതിനാൽ അവർ റബർ വാങ്ങുന്നതിലും വലിയ കുറവുണ്ടായി. ലാറ്റക്സിന് ഉൾപ്പെടെ ആവശ്യം കുറഞ്ഞിരിക്കുന്നതും വില കുറയാൻ കാരണമായി.
ഡിസംബറിനു ശേഷം വിപണിയിൽ അനുകൂലചലനങ്ങൾ ഉണ്ടാകുമെന്നാണു റബർ മേഖലയിലുള്ളവർ വിലയിരുത്തുന്നത്. കയറ്റുമതിക്കു കൂടുതൽ അന്വേഷണങ്ങളുണ്ടെന്നും രണ്ടാഴ്ചയ്ക്കു ശേഷം വില ഉയരാൻ സാധ്യത ഏറെയുണ്ടെന്നും റബർ ബോർഡുമായി ബന്ധപ്പെട്ടവരും വ്യക്തമാക്കുന്നു.