നത്തോലി കിലോയ്ക്ക് പരമാവധി 5 രൂപ; ആവശ്യക്കാരന്റെ കയ്യിലെത്തുമ്പോൾ 170 രൂപ വരെ
Mail This Article
തിരൂർ ∙ കടലമ്മ കനിയുന്നുണ്ടെങ്കിലും കരയിലെ ഇടനിലക്കാർ അലിയാത്തത് കടലിൽ പോയി മീൻ പിടിച്ചെത്തുന്നവർക്ക് അധ്വാനത്തിന് തുല്യമായ കൂലി ലഭിക്കാത്ത സ്ഥിതിയുണ്ടാക്കുന്നു. റമസാൻ വ്രതവുമെടുത്ത് പൊള്ളുന്ന വെയിലിലാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്കു തിരിക്കുന്നത്. പെരുന്നാളിനുള്ള വകയുണ്ടാക്കാനാണ് തിരയോടു മല്ലടിച്ച് അവർ നടുക്കടലിലെത്തുന്നത്. എന്നാൽ കിട്ടുന്ന മീൻ കരയിലെത്തിച്ചാൽ വിപണിയിലതു വിറ്റു പോകുന്നതിന്റെ പത്തിലൊന്നു പോലും കിട്ടാത്ത സ്ഥിതിയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി കടലിൽ പോകുന്നവർക്ക് നത്തോലിയാണ് കിട്ടുന്നത്. ഇതുമായി കരയിലെത്തിയാലാകാട്ടെ കിട്ടുന്നത് നക്കാപ്പിച്ചയും. കിലോയ്ക്ക് പരമാവധി 5 രൂപ വരെയാണ് പലപ്പോഴും ഇവർക്കു കിട്ടിയത്. 2 രൂപയ്ക്കു വരെ വിൽക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ കരയിൽ നത്തോലിക്ക് വിലയുണ്ട്. ഇടനിലക്കാർ ഇതുവാങ്ങി കച്ചവടക്കാർ വഴി ആവശ്യക്കാരന്റെ കയ്യിലെത്തുമ്പോൾ കൊടുക്കേണ്ടത് കുറഞ്ഞത് 150 രൂപയാണ്. 170 രൂപ വരെ നത്തോലിക്ക് അങ്ങാടികളിൽ വില വന്നിരുന്നു.
ഒരു ബോട്ട് കടലിലേക്കു പോയി വരണമെങ്കിൽ ഡീസലിനും മറ്റുമായി കുറഞ്ഞത് 25,000 രൂപ ആവശ്യമാണ്. ഓരോ ബോട്ടിലും അൻപതോളം തൊഴിലാളികളും കാണും. എന്നാൽ പോയി വന്നാൽ കയ്യിൽ തടയുന്നത് കുറച്ചു പണം മാത്രം. ഇത് പലപ്പോഴും ഡീസലിനു പോലും തടയാറില്ല. ഇടയ്ക്കൊരിക്കൽ ചില ബോട്ടുകാർക്ക് കുറച്ചു ചെമ്മീൻ കിട്ടിയതു മാത്രമാണ് മെച്ചത്തിന്റെ കണക്കിലെഴുതാനുള്ളത്. കടലിൽ നിന്നെത്തിക്കുന്ന സമ്പത്ത് വിപണിയിലേക്കു നേരിട്ടെത്തിക്കാനുള്ള സംവിധാനമാണ് ഇവർക്കു വേണ്ടത്. അതിനുള്ള കാത്തിരിപ്പിലാണവർ.