ADVERTISEMENT

തിരുവനന്തപുരം ∙ വീട്ടിൽ പ്രസവം നടക്കുന്നത് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെങ്കിലും അതിനു തിരിച്ചടിയാകുന്ന വിധം നേമത്തേതു പോലെയുള്ള സംഭവങ്ങൾ തുടരുന്നുണ്ടെന്നു കണക്ക്. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർവരെ സംസ്ഥാനത്തു 403 പേർ വീടുകളിൽ പ്രസവിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ: 189 പ്രസവങ്ങൾ. രണ്ടാമതു വയനാടും (28) മൂന്നാമതു തിരുവനന്തപുരവും (25) ആണ്. കേരളത്തിൽ ഒരു വർഷം 500 മുതൽ 700 വരെ പ്രസവങ്ങൾ വീടുകളിൽ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

2018–19ൽ 720 ഉം 2015–16ൽ 729 ഉം പ്രസവങ്ങൾ വീടുകളിൽ നടന്നത് 2022– 23 ൽ 573 ആയി കുറഞ്ഞു. എന്നാൽ 2023– 24 ഡിസംബർ വരെ 403 പ്രസവങ്ങൾ ഇങ്ങനെ നടന്നു കഴിഞ്ഞെന്നാണ് ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. യഥാർഥ കണക്ക് ഇതിലും ഉയരുമെന്നാണു വിലയിരുത്തൽ. ഗർഭിണികളുള്ള വീടുകളിൽ ആശാ പ്രവർത്തകരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സന്ദർശനം നടത്താറുണ്ട്. എന്നാൽ ചിലർ ഗർഭിണി ഉള്ള വിവരം മറച്ചുവയ്ക്കും. ഗർഭിണിയാണെന്നു സംശയമുള്ളപ്പോൾ പ്രഗ്നൻസി കിറ്റ് ഉപയോഗിച്ചു സ്ഥിരീകരിക്കുന്ന ഇവർ വീട്ടിൽ പ്രസവം എടുക്കുന്ന സംഘത്തിന്റെ നിർദേശങ്ങൾ മാത്രമേ അനുസരിക്കാറുള്ളൂ. 

വീട്ടിൽ പ്രസവം നടത്തുന്നതു പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമായിക്കൊണ്ടിരിക്കുന്നുവെന്ന് മുതിർന്ന ഗൈനക്കോളജിസ്റ്റുകൾ പറഞ്ഞു. വീട്ടിൽ പ്രസവം എടുക്കാൻ ശ്രമിക്കുമ്പോൾ ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുന്ന സംഭവങ്ങൾ കൂടിവരുന്നുണ്ട്. നേമത്തെ സംഭവം ഒഴികെ മറ്റേതെങ്കിലും സംഭവത്തിൽ മരണം ഉള്ളതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. 

വീട്ടിൽ പ്രസവം നടത്തുന്നതിനു കുടുംബാംഗങ്ങൾ കൂട്ടുനിൽക്കുന്നതിനാൽ മരണം നടന്നാലും അതു പ്രസവത്തിനിടെയുണ്ടായ മരണമായി റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല. പകരം മറ്റെന്തെങ്കിലും കാരണം തദ്ദേശസ്ഥാപനങ്ങളെ അറിയിച്ചു മരണ സർട്ടിഫിക്കറ്റ് വാങ്ങും. അതിനാൽ വീട്ടിലെ പ്രസവത്തിനിടെ മുൻപ് ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനും ആരോഗ്യപ്രവർത്തകർക്കു സാധിക്കുന്നില്ല. ഈ രീതിയിലുള്ള പ്രസവത്തെ നിരുത്സാഹപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിരന്തരം ബോധവൽക്കരണം നടത്തുമ്പോഴാണു മറുവശത്ത് അശാസ്ത്രീയമായ പ്രസവരീതി സംഘടിതമായി പ്രചരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com