ADVERTISEMENT

കരസേന അഗ്നിവീർ റിക്രൂട്മെന്റിലെ ആദ്യ ബാച്ചിൽതന്നെ ഉൾപ്പെട്ട ഈ ഇരട്ട സഹോദരൻമാർ കൊല്ലം കടയ്ക്കലിന്റെ വിജയാഭിമാനങ്ങളാണിന്ന്. പ്ലസ് ടു കഴിഞ്ഞ് ഐടിഐയിൽ ചേരാനുള്ള തയാറെടുപ്പിനിടെയാണ് നിഥിൻ കൃഷ്ണനും നിഖിൽ കൃഷ്ണനും കരസേനയിലേക്കു വഴിതുറന്നത്.

സിലക്ഷൻ കിട്ടിയിട്ടും ഔട്ട്!
എന്തു ചെയ്യുമ്പോഴും ഒരുമിച്ച്, മത്സരിച്ച്, ആദ്യം ഞാനെന്നു പരസ്പരം വാശി പിടിച്ചാണ് നിഥിനും നിഖിലും വളർന്നത്. ആ വാശിയും മത്സരബോധവും ഗോവയിലെ ആർമി ക്യാംപ് വരെ അവരെ എത്തിച്ചതിന്റെ സന്തോഷത്തിലാണ് അമ്മ ബിന്ദുവും അച്ഛൻ രാധാകൃഷ്ണപിള്ളയും. മോഹൻലാലിന്റ ‘കീർത്തിചക്ര’ ഉൾപ്പെടെയുള്ള സിനിമകൾ

ഇരുവരെയും പ്രചോദിപ്പിച്ചിരുന്നു. എങ്കിലും സൈന്യത്തിൽ ചേരുന്ന വഴികളെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. ആർമി ജനറൽ ഡ്യൂട്ടി തസ്തികയുടെ റിക്രൂട്മെന്റിൽ പങ്കെടുത്ത് സിലക്ഷൻ ലഭിച്ചെങ്കിലും കോവിഡിന്റെ വരവോടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഈ പരീക്ഷതന്നെ റദ്ദാക്കിയതു മോഹ ഭംഗമായി. പക്ഷേ, അഗ്നിവീറിന്റെ രൂപത്തിൽ സൈന്യത്തിലേക്കുള്ള അവസരം വീണ്ടും വന്നു. ഹയർ സെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കിയശേഷം യോഗ്യതയുള്ളവരെയാണ് എഴുത്തുപരീക്ഷയ്ക്കു വിളിച്ചത്.

പ്ലസ് ടുവിനു നല്ല മാർക്കുണ്ടായിരുന്നതു കൊണ്ട് ആദ്യ കടമ്പ പ്രയാസമില്ലായിരുന്നു. അതു കഴിഞ്ഞുള്ള എഴുത്തുപരീക്ഷയുടെ ഒരുക്കങ്ങൾക്കു സഹായമായത് തൊഴിൽവീഥിയിലെ പരിശീലനങ്ങളായിരുന്നു. കടയ്ക്കൽ ഇൻസ്പയർ കോച്ചിങ് സെന്ററിലെ പഠനം പരീക്ഷയ്ക്കുള്ള അടിത്തറ പാകി. ദിവസവും മാതൃകാപരീക്ഷകൾ എഴുതി പരിശീലിച്ചത് ടൈം മാനേജ്മെന്റിനു സഹായമായി. ദിവസേന മാതൃകാ പരീക്ഷകൾക്ക് ഒഎംആർ ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്തി പരിശീലിച്ചതാണ് പരീക്ഷാപ്പേടി മാറാൻ കാരണമെന്ന് നിഥിനും നിഖിലും ഒരേ സ്വരത്തിൽ പറയുന്നു.

കഠിനകടമ്പയല്ലകായികപരീക്ഷ
കരസേനയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന വിഭാഗമാണു ജനറൽ ഡ്യൂട്ടി ചെയ്യുന്ന സൈനികർ. ശാരീരിക ക്ഷമതയിൽ അണുവിട വിട്ടുവീഴ്ച അനുവദിക്കാത്ത സേനയിലേക്കുള്ള ഫിസിക്കൽ ടെസ്റ്റ് എന്ന കടമ്പ പരിശീലനം വഴി അനായാസം മറികടക്കാവുന്നതേയുള്ളൂവെന്നു നിഥിനും നിഖിലും പറയുന്നു. 6 മിനിറ്റ് 30 സെക്കൻഡിൽ 1600 മീറ്റർ ഓടിയെത്തുക എന്നതായിരുന്നു ഏറ്റവും പ്രധാന കടമ്പ. കായികമത്സര പരിചയമില്ലെങ്കിലും ഏതാനും മാസത്തെ പ്രയത്നംകൊണ്ട് ഇരുവരും ഫിസിക്കലിനു സജ്ജരായി. ഫിസിക്കൽ ട്രെയിനറുടെയൊന്നും സഹായമില്ലാതെയായിരുന്നു തയാറെടുപ്പ്. അതിരാവിലെ പരിശീലനത്തിനായി മൈതാനത്തെത്തുന്ന ശീലത്തിനു മുടക്കം വരാതെ നോക്കി. പരുക്കിന്റെയും മറ്റും സാഹചര്യം ഒഴിവാക്കാൻ റിക്രൂട്മെന്റിനു രണ്ടു ദിവസം മുൻപേ പരിശീലനത്തിന് അവധി നൽകി. കോവിഡിനു മുൻപു നടന്ന ആർമി റാലിയിലെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്തതും ഏറെ ആത്മവിശ്വാസം നൽകി. കായികക്ഷമതാ പരീക്ഷയ്ക്കുശേഷം വൈദ്യപരിശോധന കൂടി പൂർത്തിയാക്കിയതോടെയാണ് സഹോദരങ്ങൾക്ക് ആർമിയിലേക്കുള്ള ഗ്രീൻ സിഗ്നൽ ലഭിച്ചത്. 

‘‘കൃത്യമായ ഒരു ലക്ഷ്യവും ആ ലക്ഷ്യത്തിലെത്തുമെന്ന തീരുമാനവുമാണ് ഏറ്റവും പ്രധാനം. ഒരിക്കൽ പരാജയപ്പെട്ടെന്നു കരുതി പിന്മാറരുത്. പഠിക്കാനുള്ള മിടുക്കു മാത്രമല്ല, പരിശ്രമിക്കാനുള്ള മിടുക്കു കൂടിയാണ് നമ്മുടെ വിജയം നിർണയിക്കുന്നത്. തൊഴിൽ വീഥിയിലെ അഗ്നിവീർ പരിശീലനം ഞങ്ങൾക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു’’.

ഗോവയിൽ ഏഴു മാസത്തെ പരിശീലനത്തിനൊടുവിൽ ഇപ്പോൾ ഒരു മാസത്തെ അവധിക്കു നാട്ടിൽ എത്തിയിരിക്കുകയാണ് രണ്ടു പേരും. തിരിച്ചുപോകുന്നതു രണ്ടിടങ്ങളിലേക്കായിരിക്കും–നിഥിൻ പഞ്ചാബിലേക്കും നിഖിൽ ഉത്തർപ്രദേശിലേക്കും. നാലു വർഷം പൂർത്തിയാക്കി അഗ്നിവീർ സ്കിൽ സർട്ടിഫിക്കറ്റ് നേടിയശേഷം സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനമാണ് ഇരുവരുടെയും പ്രതീക്ഷ.

Content Summary:

From ITI Dreams to Army Greens: The Success Story of Nithin and Nikhil Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com