ADVERTISEMENT

2024 ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും ആവശ്യമാണ്. വ്യക്തമായ ആസൂത്രണവും ഉണ്ടാവണം. സിവിൽ സർവീസ് പരീക്ഷ എഴുതണോ എന്ന തീരുമാനമാണ് ഏറെ പ്രധാനം. വളരെ ആലോചിച്ച്, വസ്തുനിഷ്ഠമായി ചിന്തിച്ചു വേണം തീരുമാനിക്കാൻ. അതു കഴിഞ്ഞാൽ പിൻമാറരുത്. പരീക്ഷയ്ക്ക് തയാറെടുപ്പു തുടങ്ങി മാസങ്ങൾക്കുശേഷം പിൻവാങ്ങുന്ന വിദ്യാർഥികളുമുണ്ട്. അത് ഒഴിവാക്കേണ്ടതാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സര പരീക്ഷയാണിത്. അതുകൊണ്ട് വ്യക്തമായ തയാറെടുപ്പും പരിശീലനവും വിജയതന്ത്രങ്ങളും ആവിഷ്കരിച്ചു പഠനം തുടരണം. 

ആർക്കൊക്കെ എഴുതാം
വളരെ സമയബന്ധിതമായാണ് ഈ പരീക്ഷ നടത്തുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള 1056 തസ്തികകളിലേക്ക്, അതായത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തുടങ്ങി 24 ഓളം സർവീസുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷയെഴുതാം. പ്രായം 2024 ഓഗസ്റ്റ് ഒന്നിന് 21 വയസ്സിനും 32 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകർ 1992 ഓഗസ്റ്റ് രണ്ടിനു ശേഷമോ 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ ജനിച്ചവരായിരിക്കണം. എസ്‌സി, എസ്ടി വിഭാഗത്തിൽ പെട്ടവർക്കും വിമുക്തഭടന്മാർക്കും പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെയും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. 

പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളായാണ് പരീക്ഷ. ഒബ്ജക്റ്റീവ് മാതൃകയിലുള്ള മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പ്രിലിമിനറി/സിപിടി പരീക്ഷയ്ക്കുണ്ടാവുക. മേയ് 26 നാണു പരീക്ഷ. 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. ചോദ്യങ്ങൾക്ക് ഇംഗ്ലിഷിലോ ഹിന്ദിയിലോ ഉത്തരമെഴുതാം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ആറു തവണ പരീക്ഷ എഴുതാം. ഒബിസി, ജനറൽ ഇഡബ്ല്യൂഎസ്, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 9 തവണ എഴുതാം. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് പരിധി ബാധകമല്ല. മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കും പ്രിലിമിനറി പരീക്ഷ മേയ് 26 നാണ്. അപേക്ഷകർ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതണം. പെൺകുട്ടികൾക്കും എസ്‌സി , എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓൺലൈനായി www.upsconline.nic.in വഴി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. www.upsc.gov.in 

വിജയിക്കാൻ‌ ശ്രദ്ധിക്കേണ്ടത്
ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന മത്സര പരീക്ഷയാണിത്. പക്ഷേ ഒഴിവുകൾ ആയിരത്തോളം മാത്രം. ആത്മാർഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനർജി എന്നിവ നിലനിർത്തിക്കൊണ്ടുള്ള തയാറെടുപ്പുകൾ വിജയം കൈവരിക്കാൻ സഹായിക്കും. ശരാശരി വിദ്യാർഥികളാണ് പരീക്ഷയിൽ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല പരീക്ഷയ്ക്ക് തയാറെടുക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്കു മറ്റു പ്രവേശന പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കുന്നു. അതിനായി വിദ്യാർഥികൾക്ക് അനുവർത്തിക്കാവുന്ന ചില വിജയമന്ത്രങ്ങളാണ് ചുവടെ ചേർക്കുന്നത്.

സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് എപ്പോൾ തുടങ്ങണം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സംശയങ്ങളുണ്ട്. ഹൈസ്കൂൾസ്കൂൾ തലം തൊട്ട് തയാറെടുപ്പു തുടങ്ങുന്ന വിദ്യാർഥികളുണ്ട്. പതിവായി മലയാളം, ഇംഗ്ലിഷ് ദിനപത്രങ്ങൾ വായിച്ചു പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. താൽപര്യമുള്ള വിഷയങ്ങൾ പ്ലസ്‌ടു കോംബിനേഷനായി തിരഞ്ഞെടുക്കണം. ബിരുദമാണ് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. അതിനാൽ ഏറെ താൽപര്യമുള്ള വിഷയത്തിൽ ബിരുദം നേടാനാണ് ശ്രമിക്കേണ്ടത്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സോഷ്യൽ സയൻസ് പുസ്തകങ്ങൾ നന്നായി പഠിക്കണം. ഇന്ത്യ ചരിത്രം, ഇന്ത്യൻ ഭരണഘടന, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ മികച്ച അറിവ് വേണം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് വ്യക്തമായി മനസ്സിലാക്കി അതിന് അനുസരിച്ചുള്ള റഫറൻസ് പുസ്തകങ്ങൾ കണ്ടെത്തണം. മാതൃഭാഷയിലും ഇംഗ്ലിഷിലുമുള്ള പ്രാവീണ്യം, ആശയ വിനിമയശേഷി എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കണം. മികച്ച അറിവ്, മനോഭാവം, നൈപുണ്യം എന്നിവ വിജയ മന്ത്രങ്ങളാണ്.

പരീക്ഷയെക്കുറിച്ചു വ്യക്തമായ ധാരണ വേണം. പരീക്ഷയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഇതിനാവശ്യമായ സ്കില്ലും വ്യത്യസ്തമാണ്. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയ്ക്ക് തയാറെടുക്കണം. പഠനക്രമവും തയാറെടുപ്പു രീതികളും തന്ത്രങ്ങളും ഇടയ്ക്കിടെ മാറ്റരുത്. പൊതുവിജ്ഞാനത്തിലുള്ള അറിവ്, വിശകലന ശേഷി എന്നിവ മെച്ചപ്പെടുത്തണം. വായനാശീലം മെച്ചപ്പെടുത്തുന്നതോടൊപ്പം പതിവായി കുറിപ്പുകൾ തയാറാക്കണം. ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പ്രിലിമിനറി പരീക്ഷയിലെ സിപിടിക്ക് തയാറെടുക്കണം. ദിവസേന എട്ടു മണിക്കൂറെങ്കിലും പഠിക്കണം. ആഴ്ചതോറും സിലബസ്, ചോദ്യപേപ്പർ എന്നിവയ്ക്കനുസരിച്ച് പഠിച്ച ഭാഗങ്ങൾ പുനരവലോകനം ചെയ്യണം. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃകാ ചോദ്യങ്ങൾ എന്നിവ വിലയിരുത്തണം. മുൻവർഷങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. 

വിദ്യാർഥികളുടെ അറിവ്, മനോഭാവം,മാനസിക ശക്തി എന്നിവയാണ് പരീക്ഷയിൽ വിലയിരുത്തുന്നത്. പഠന കാലയളവിലുടനീളം പോസിറ്റീവ് മനോഭാവം പുലർത്തണം. പതിവായി വ്യായാമം ചെയ്യാനും ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനും ശ്രമിക്കണം. കോച്ചിങ് ഇല്ലാതെ സ്വന്തമായി തയാറെടുത്തും വിജയിക്കാം. 2023 ൽ ആറാം റാങ്ക് നേടിയ ഉദ്യോഗാർഥിയടക്കം എത്രയോ സിവിൽ സർ‌വീസ് വിജയികൾ ഇതിന് ഉദാഹരണമാണ്. റഫറൻസ് പുസ്തകങ്ങൾക്കായി ലൈബ്രറിയെ ആശ്രയിക്കാം. 

Representative Image. Photo Credit : Billion Photos/Shutterstock
Representative Image. Photo Credit : Billion Photos/Shutterstock

പരിശീലനത്തിനു സഹായം വേണമെങ്കിൽ ഓൺലൈൻ, ഓഫ്‌ലൈൻ കോച്ചിങ് കേന്ദ്രങ്ങളുണ്ട്. ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അന്ത്രപ്പോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളാണ് വിദ്യാർഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. 

civil-service-exam-2024
Representative Image. Photo Credit : Deepak Sethi / iStockPhoto.com


പേപ്പറുകൾ
2024 ലെ യുപിഎസ്‌സി പരീക്ഷ സിലബസ് ഫെബ്രുവരിയിൽ പുറത്തിറങ്ങി. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ട്. ജനറൽ സ്റ്റഡീസ് പേപ്പർ ഒന്നും രണ്ടും. പേപ്പർ ഒന്നിൽ ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, പാരിസ്ഥിതിക ശാസ്ത്രം, സയൻസ്, ടെക്നോളജി, ജനറൽ സയൻസ്, പൊതു വിജ്ഞാനം എന്നിവയിൽനിന്ന് ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറിൽ അഭിരുചി, അനാലിറ്റിക്കൽ സ്‌കിൽസ്, റീസണിങ്, ന്യൂമെറിക്കൽ സ്കിൽ, മെന്റൽ എബിലിറ്റി, കമ്യൂണിക്കേഷൻ സ്കിൽ എന്നിവ വിലയിരുത്തും. മെയിൻ പരീക്ഷയിൽ നാലു ജനറൽ സ്റ്റഡീസ് പേപ്പറുകൾ, ഭാഷ, ഇംഗ്ലിഷ് പേപ്പറുകൾ, വിഷയവുമായി ബന്ധപ്പെട്ടു രണ്ടു പേപ്പറുകൾ, ഉപന്യാസം എന്നിങ്ങനെ ഒൻപതു പേപ്പറുകളുണ്ട്. ഓപ്ഷണൽ വിഷയത്തിന് പകരം 2024 ലെ സിലബസിൽ ‘എടുക്കുന്ന വിഷയങ്ങൾ’ എന്നാക്കി മാറ്റിയിട്ടുണ്ട്.

Content Summary:

UPSC Civil Services Exam 2024: Start Preparing Now for Your Chance at India's Prestigious Government Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com