ADVERTISEMENT

പക്ഷികളെ കൊല്ലാനായി നടത്തിയിരുന്ന ഒരു പരിപാടി പിന്നീട് പക്ഷികളുടെ എണ്ണമെടുക്കുന്നതിനും സംരക്ഷണത്തിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ പൗരാധിഷ്ഠിത ശാസ്ത്ര സർവേയായി മാറിയ കഥ നിങ്ങൾക്ക് അറിയാമോ? 

ഡിസംബറിൽ യുഎസിൽ ഹോബിയായി പക്ഷിവേട്ട നടത്തുന്നത് പതിവായിരുന്നു. എന്നാൽ1900 ഡിസംബറിൽ പക്ഷിനിരീക്ഷകനായ ഫ്രാങ്ക് ചാപ്മാൻ ഇതു നിർത്താനും പകരം പക്ഷികളുടെ കണക്കെടുക്കാനും തീരുമാനിച്ചു. ഓഡുബോൺ മാസികയാണ് ഇതു നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് ബേർഡ്കൗണ്ട് എന്നു പേരുള്ള ഈ പരിപാടിയുടെ 123ാം പതിപ്പാണ് ഈ വർഷം അവസാനിച്ചത്. യുഎസും കാനഡയും മെക്സിക്കോയുമടങ്ങിയ വടക്കൻമേഖലയിലാണ് ഇതു നടക്കുക. ഓരോ വർഷവും അരലക്ഷത്തിലേറെ പേർ ഇതിൽ പങ്കെടുക്കാറുണ്ട്. ഒറ്റ ദിവസത്തിൽ 250 സ്പീഷീസുകളെ കണ്ടെത്തിയ സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

birds-surveyy

ഉയർന്ന വംശനാശത്തോത്

ലോകത്തിലെ ഏകദേശം 12% പക്ഷി ഇനങ്ങളും മനുഷ്യന്റെ പ്രവർത്തനത്താൽ വംശനാശത്തിലേക്ക് നയിക്കപ്പെട്ടെന്ന് ഡിസംബറിൽ ഒരു ഞെട്ടിക്കുന്ന ഗവേഷണം പുറത്തിറങ്ങിയിരുന്നു. മുൻപ് കണക്കാക്കിയതിന്റെ ഇരട്ടിയാണ് ഈ തോത്. കഴിഞ്ഞമാസം നേച്ചർ കമ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ. ഏകദേശം 1,20,000 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിന് ശേഷം 1,430 സ്പീഷിസിലുള്ള പക്ഷികൾ നശിച്ചതായി ഇതു കണക്കാക്കുന്നു

അറിയപ്പെടുന്ന പക്ഷികളുടെ വംശനാശപട്ടികയിൽ ഏകദേശം 640 സ്പീഷീസുകളാണുള്ളത്. ഫോസിൽ അല്ലെങ്കിൽ മറ്റ് രേഖകൾ ഉപയോഗിച്ച് തിരിച്ചറിഞ്ഞവയാണ് ഇവ. എന്നാൽ പുതിയ കണക്കിൽ രേഖപ്പെടാതെ വംശനാശം സംഭവിച്ച പക്ഷികളും ഉൾപ്പെടുന്നു.

പ്രതീകാത്മക ചിത്രം. Image Credit: Aunt_Spray/ Istock
ഡോഡോ. (Representative Image. Credit: Aunt_Spray/ Istock...)

ഡോഡോ പോലുള്ള പ്രശസ്തമായ പക്ഷികൾ വംശനാശം സംഭവിച്ചത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിലല്ലാതെ അറിയാത്ത പക്ഷികളുടെ വംശനാശത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ഗവേഷകരുടെ ശ്രമമാണ് പുതിയ കണക്കുകളിലേക്ക് നയിച്ചത്. യുകെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ പരിസ്ഥിതി ഗവേഷകനായ ഡോ. റോബ് കുക്കാണ് പേപ്പറിന്റെ പ്രധാന രചയിതാവ്.

(Photo: X/ @WardsendCem)
(Photo: X/ @WardsendCem)

അജ്ഞാതമായ വംശനാശങ്ങളുടെ എണ്ണം കണക്കാക്കാൻ, കുക്കും സംഘവും ഒരു സ്റ്റാറ്റിസ്റ്റിക്കൽ മാതൃക വംശനാശം സംഭവിച്ച, അറിയപ്പെടുന്ന 640 സപീഷിസിലുള്ള പക്ഷികളിൽ നിന്ന് വേർതിരിച്ചെടുത്തു. ന്യൂസീലൻഡിനെ അടിസഥാനപ്പെടുത്തിയായിരുന്നു ഗവേഷണം. ന്യൂസീലൻഡിൽ അജ്ഞാതമായ വംശനാശങ്ങൾ സംഭവിച്ചിട്ടില്ല എന്ന അനുമാനത്തിലായിരുന്നു ഇവരുടെ ഗവേഷണം. ഏറ്റവും പൂർണ്ണമായ പക്ഷി റെക്കോർഡ് ന്യൂസീലൻഡിനുണ്ടെന്നാണു കരുതപ്പെടുന്നത്.

(Photo: Twitter/ @LDV_NNR)
(Photo: Twitter/ @LDV_NNR)

ന്യൂസിലൻഡിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച്, ഒരു ദ്വീപിൽ എത്ര ജീവജാലങ്ങൾ ജീവിച്ചിരിക്കാം എന്നതിന്റെ  കണക്ക് ഗവേഷണ സംഘം സൃഷ്ടിച്ചു. പിന്നീട് അവർ അറിയപ്പെടുന്ന വംശനാശങ്ങളുടെ എണ്ണവും ശേഷിക്കുന്ന ജീവനുള്ള പക്ഷികളും കുറച്ചു. കണ്ടെത്താത്ത വംശനാശങ്ങളുടെ എണ്ണം അങ്ങനെ ലഭിച്ചു. ദ്വീപ് പക്ഷികളുടെ ജനസംഖ്യയെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 'വംശനാശത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് ദ്വീപുകൾ: 90% വംശനാശവും ദ്വീപുകളിലാണ്, കാരണം ദ്വീപ് പക്ഷികൾക്ക് പോകാൻ മറ്റിടമില്ലാത്തതാണെന്ന് ഗവേഷകർ പറയുന്നു.

(Photo: Twitter/ @ShorehamBirds)
(Photo: Twitter/ @ShorehamBirds)

വനനശീകരണം, വേട്ടയാടൽ, തീപിടുത്തം, അധിനിവേശ ജീവിവർഗങ്ങൾ എന്നിവയാണ് പക്ഷികളുടെ വംശനാശത്തിന്റെ പ്രധാന കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ചിലപ്പോൾ തങ്ങളുടെ കണക്കിനേക്കാൾ കൂടുതലാകാം നഷ്ടമെന്നും ഗവേഷകർ പറയുന്നു. ഒരുപക്ഷേ 2,000 വരെ സ്പീഷീസുകളാകാം ഇത്. ഇന്നുണ്ടായിരുന്നെങ്കിൽ ഈ പക്ഷികൾ വഹിക്കുമായിരുന്ന പാരിസ്ഥിതികമായ പങ്ക് വലുതായിരുന്നേനെയെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയിൽ വിത്ത് പരത്തുന്നതിലും, ചെടികളിൽ പരാഗണം നടത്തുന്നതിലും മറ്റും ഇവ സംഭാവന നൽകിയേനെ. അറിയപ്പെടുന്ന പക്ഷി വർഗങ്ങളുടെ വംശനാശങ്ങളിൽ,  മഡഗാസ്‌കറിലെ ആനപ്പക്ഷികൾ (എപിയോർണിതിഡേ), ഹിയറേറ്റസ് മൂറെ പോലുള്ള വലിയ പക്ഷികളും ഉൾപ്പെടുന്നു.

'പക്ഷികളുടെ വംശനാശ പ്രതിസന്ധിയെ നമ്മൾ തെറ്റായി കണക്കാക്കിയെന്ന് പഠനം ബോധ്യപ്പെടുത്തുന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് മറ്റുചില ഗവേഷകരുടെ അഭിപ്രായം. മിക്ക പക്ഷികൾക്കും വളരെ ചെറിയ അസ്ഥികളുണ്ട്, അവ എളുപ്പത്തിൽ ഫോസിലാകില്ല; പല ദ്വീപുകളും ഫോസിൽ രൂപീകരണത്തിന് അനുയോജ്യമല്ല; പല സ്ഥലങ്ങളിലും ആരും ഫോസിലുകൾക്കായി തിരഞ്ഞിട്ടില്ല.

ലോകം ഈ നിലയിൽ തന്നെ തുടർന്നാൽ വംശനാശങ്ങൾ തുടരുമെന്ന് കുക്ക് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി, കുറഞ്ഞുവരുന്ന ഭക്ഷ്യ സ്രോതസ്സുകൾ, വനനശീകരണം എന്നിവയിൽ നിന്ന് വർധിച്ചുവരുന്ന സമ്മർദ്ദം മൂലം, അടുത്ത ഏതാനും നൂറു വർഷത്തിനുള്ളിൽ 669 മുതൽ 738 വരെ പക്ഷികളെ ലോകത്തിന് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇതേ ശാസ്ത്രജ്ഞരുടെ മുൻ ഗവേഷണം സൂചിപ്പിക്കുന്നു.

ദിനോസറിൽനിന്നും

പക്ഷികൾ ദിനോസറുകളിൽ നിന്നുദ്ഭവിച്ചെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ലോകത്തിലെ ആദ്യ പക്ഷിയെന്നായിരുന്നു ആർക്കയോപ്‌ടെറിക്‌സ് അറിയപ്പെട്ടിരുന്നത്. ദിനോസറുകളും ഇന്നത്തെ കാലത്തെ പക്ഷികളും തമ്മിലുള്ള കണ്ണിയായാണ് ആർക്കയോപ്‌ടെറിക്‌സ് അറിയപ്പെട്ടിരുന്നത്. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷതകൾ ഇതിൽ ഒത്തുചേർന്നിരുന്നു. ദിനോസറുകളിൽ നിന്നാണ് പക്ഷികൾ പരിണമിച്ചതെന്ന വാദത്തിന് ശക്തി പകരുന്ന കണ്ടെത്തലായിരുന്നു ആർക്കയോപ്‌ടെറിക്‌സ് ഫോസിലുകൾ. 

1860ൽ ജർമനിയിൽ കണ്ടെത്തപ്പെട്ട ഈ പക്ഷികൾ ഊർവോജെൽ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാർഥ പക്ഷി, ആദ്യ പക്ഷി എന്നൊക്കെയാണ് ആ വാക്കിന്റെ അർഥം. എന്നാൽ ഇന്നത്തെ കാലത്തെ ശാസ്ത്രജ്ഞർ ഈ വിശേഷണത്തോട് യോജിക്കുന്നില്ല. ആർക്കയോപ്‌ടെറിക്‌സിനു മുൻപും പക്ഷികൾ ഉണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

English Summary:

Over 1,400 Bird Species Vanished Due to Human Impact, Says Latest Nature Communications Research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com