ADVERTISEMENT

തൊഴുത്തു നിറഞ്ഞു നിന്നിരുന്ന ആടുകളും പശുക്കളുമായിരുന്നു വയനാട് മാനന്തവാടി കുറുക്കൻമൂല തേങ്കുഴിയിൽ ജിൽസിന്റെയും കുടുംബത്തിന്റെയും പ്രധാന വരുമാന മാർഗം. എന്നാൽ 2021 ലെ ഒരു പ്രഭാതത്തിൽ പതിവുപോലെ തൊഴുത്തിനടുത്തെത്തിയപ്പോൾ ജിൽസ് കാണുന്നത് കഴുത്തുമുറിഞ്ഞു കിടക്കുന്ന പശുവിനെയാണ്. കെട്ടിയിട്ടിരുന്ന ആറ് ആടുകളിൽ മൂന്നെണ്ണത്തിനെ കാണാനുമില്ല. പശുവിന്റെ കഴുത്തിലെ മുറിവ് കണ്ടപ്പോൾത്തന്നെ, കടുവയോ പുലിയോ ആക്രമിച്ചതാണെന്നു മനസ്സിലായി. തിരച്ചിലിൽ ആടുകളുടെ അവശിഷ്ടം കുറച്ച് അകലെനിന്നു കിട്ടി. കടുവയാണ് ആക്രമിച്ചതെന്നു കണ്ടെത്തിയ വനംവകുപ്പുദ്യോഗസ്ഥർ 22 ദിവസമാണ് അതിനെ പിടികൂടാൻ കാട്ടിൽ തിരഞ്ഞത്. അപ്പോഴേക്കും കടുവ കർണാടക ഭാഗത്തേക്കു കടന്നതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് അവർ തിരിച്ചുപോന്നു. 

അതിന് ഏതാനും കിലോമീറ്റർ അപ്പുറത്താണ് കഴിഞ്ഞ ദിവസം ഒരു കടുവ പ്രത്യക്ഷപ്പെട്ടത്; മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭിക്കവലയിൽ ഫെബ്രുവരി 14ന്. പള്ളിയിൽ കുർബാന കൂടി മടങ്ങുകയായിരുന്ന ലിസി എന്ന വീട്ടമ്മ കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അതിനു നാലു ദിവസം മുൻപ്, ഫെബ്രുവരി പത്തിനാണ് കർണാടകയിൽ നിന്നെത്തിയ മോഴയാന ബേലൂർ മഖ്ന മാനന്തവാടിയിൽ അജീഷ് എന്ന കർഷകനെ വീട്ടുമുറ്റത്ത് ചവിട്ടിക്കൊലപ്പെടുത്തിയത്. ബേലൂർ മഖ്നയെ മയക്കുവെടി വച്ച് പിടികൂടാൻ അന്നു തുടങ്ങിയ ശ്രമം അഞ്ചുദിവസം കഴിഞ്ഞിട്ടും വിജയമായിട്ടില്ല. വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘർഷത്തിനു കടുപ്പമേറിയിട്ട് നാളേറെയായി. പക്ഷേ പരിഹാരം ഇനിയുമകലെയാണ്.

(1) അജീഷിനെ വീട്ടിലേക്കു പിന്തുടർന്നെത്തുന്ന മോഴയാന ബേലൂർ മഖ്ന (2) മുറ്റത്തു വീണു കിടക്കുന്ന അജീഷ് (ഫയൽ ചിത്രം)
(1) അജീഷിനെ വീട്ടിലേക്കു പിന്തുടർന്നെത്തുന്ന മോഴയാന ബേലൂർ മഖ്ന (2) മുറ്റത്തു വീണു കിടക്കുന്ന അജീഷ് (ഫയൽ ചിത്രം)

ആന, കടുവ, പുലി, കാട്ടുപോത്ത്, കുരങ്ങ്...

ഏതു ജീവിയാകും ഇനി ആക്രമിക്കുകയെന്ന ഭീതിയിലാണ് സംസ്ഥാനത്ത് വനമേഖലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിതം. ആകെ വിസ്തൃതിയുടെ 36.48 ശതമാനവും വനമേഖലയായ വയനാട്ടിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 41 പേർ. കടുവ ആക്രമിച്ച് ജീവൻ നഷ്ടമായത് ഏഴുപേർക്ക്. 36 വർഷത്തിനുള്ളിൽ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത് 118 പേർ. കഴിഞ്ഞ ഒരു വർഷത്തിനിടെ മരിച്ചത് 8 പേർ. വയനാട്ടിലെ മിക്ക പ്രദേശങ്ങളിലും വന്യമൃഗശല്യം പതിവാണ്. പുൽപ്പള്ളി, മേപ്പാടി, തിരുനെല്ലി, മാനന്തവാടി ഭാഗങ്ങളിൽ കാട്ടാനയാണ് പ്രധാന പ്രശ്നമെങ്കിൽ മുള്ളൻകൊല്ലി, ബത്തേരി ഭാഗങ്ങളിൽ കടുവയാണ് ഭീഷണി. കർണാടക അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കാട്ടാനയും കടുവയും പുലിയും മറ്റ് വന്യമൃഗങ്ങളുമെല്ലാം ഇറങ്ങും. കൽപറ്റ, മാനന്തവാടി ടൗൺ ഭാഗങ്ങളിൽപ്പോലും കാട്ടാനയും കാട്ടുപോത്തും നിരന്തരമെത്തി ഭീതി വിതയ്ക്കുന്നതായി നാട്ടുകാർ പറയുന്നു. 

കത്തുന്ന പ്രതിഷേധം... മാനന്തവാടി പടമലയിൽ ഇന്നലെ രാത്രി നാട്ടുകാർ നടത്തിയ പന്തം കെ‍ാളുത്തി പ്രതിഷേധ പ്രകടനം.
വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പടമലയിൽ നടന്ന നാട്ടുകാരുടെ പ്രതിഷേധം.

മുള്ളൻകൊല്ലി പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാംതിരീൽ പറയുന്നു. കാപ്പിയും കുരുമുളകും റബറും പ്രധാന കൃഷിയായ, കുടിയേറ്റക്കാർ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ വിളവെടുപ്പു പോലും നീട്ടിവെയ്ക്കേണ്ട അവസ്ഥ. കാപ്പിത്തോട്ടങ്ങളിൽ വിളവെടുക്കുന്നതിനിടെ കടുവയും ആനയും കർഷകർക്കു നേരെ പാഞ്ഞെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തൊഴിലുറപ്പു പണികൾ പോലും മുന്നോട്ടുകൊണ്ടു പോകാനാവുന്നില്ല. ബന്ദിപ്പൂരിൽനിന്നെത്തുന്ന ആനയും പുലിയുമാണ് ഇവിടുത്തെ പ്രധാന ഭീഷണി. ക്ഷീരകർഷകർ ഒട്ടേറെയുള്ള മുള്ളൻകൊല്ലിയിൽ രാവിലെയുള്ള പാലളക്കൽ ഭീതിയിലാണെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷോബി പറഞ്ഞു. കാട്ടാനയ്ക്കും കടുവയ്ക്കും പുറമേ മാൻ, കാട്ടുപന്നി, മയിൽ എന്നിവയും കർഷകർക്കു ഭീഷണിയാണ്. കപ്പയോ പച്ചക്കറിയോ പോലും നടാനാവുന്നില്ലെന്ന് ഷോബി പറയുന്നു.


മൂടക്കൊല്ലിയിൽ പന്നിക്കുഞ്ഞിനെ കടിച്ചു തൂക്കി ഫാമിന് പുറത്തെത്തിയ കടുവ. ഫാമിന് പുറത്തു സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ചിത്രം.
മൂടക്കൊല്ലിയിൽ പന്നിക്കുഞ്ഞിനെ കടിച്ചു തൂക്കി ഫാമിന് പുറത്തെത്തിയ കടുവ. ഫാമിന് പുറത്തു സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ചിത്രം.

തിരുനെല്ലി പഞ്ചായത്തിലും ഇതേ അവസ്ഥ തന്നെ. ഇവിടെ കാട്ടാനയും കാട്ടുപോത്തും കടുവയും ജനങ്ങൾക്കു ഭീഷണിയായിട്ട് വർഷങ്ങളായി. തിരുനെല്ലിയിലെ വന്യമൃഗ ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര പന്നിക്കൽ കോളനി നിവാസിയായ ലക്ഷ്മണൻ (55) ആണ്.   തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലെ കാവൽക്കാരനായിരുന്ന ലക്ഷ്മണനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട്ടാനശല്യം രൂക്ഷമായ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

പാലപ്പിള്ളിക്കാർ കണി കാണുന്നത് നാൽപതോളം ആനകളുടെ കൂട്ടത്തെ

മറ്റു ജില്ലകളിലുമുണ്ട് ഏറിയും കുറഞ്ഞും മനുഷ്യ–വന്യജീവി സംഘർഷം. ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളും രൂക്ഷമായ വന്യജീവി ആക്രമണം നേരിടുന്നു. കാട്ടാനകൾ കാരണം പുറത്തിറങ്ങാനോ പണിക്കു പോകാനോ കഴിയുന്നില്ല തൃശൂർ ആമ്പല്ലൂർ പാലപ്പിള്ളി ഭാഗത്തെ ജനങ്ങൾക്ക്. 2021 നു ശേഷം അഞ്ചു പേരെയാണ് ഇവിടെ കാട്ടാന കുത്തിക്കൊന്നതെന്ന് കർഷകസംരക്ഷണ സമിതി പ്രവർത്തക ഇ.ഇ.ഓമന പറയുന്നു. മുപ്പതും നാൽപതും ആനകളുടെ കൂട്ടമാണ് പാലപ്പിള്ളിയിലെ തോട്ടങ്ങളിൽ തമ്പടിക്കുന്നത്. ഇവയെപ്പേടിച്ച്, ടാപ്പിങ്ങിനു പോകാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. തോട്ടം മേഖലയായ പാലപ്പിള്ളിയിൽ ടാപ്പിങ് തൊഴിൽ ചെയ്താണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്.

thrissur-palapilly-elephant
പാലപ്പിള്ളിയിൽ റോഡിലേക്കിറങ്ങിയ കാട്ടാന

‘‘പാലപ്പിള്ളിയിൽ സ്വന്തമായുള്ള 50 റബർ വെട്ടി പാലെടുക്കാൻ രാവിലെ പോയതായിരുന്നു ഞാൻ. ടാപ്പിങ് കത്തി എടുക്കാൻ മറന്നതോടെ തിരിച്ച് വീട്ടിലെത്തി കത്തിയുമെടുത്ത് തോട്ടത്തിലെത്തി. അപ്പോഴേക്കും പുഴയ്ക്ക് അക്കരെനിന്ന് ആളുകളുടെ ബഹളവും പടക്കംപൊട്ടിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആന മുന്നിൽവന്നത്. ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും ആന തുമ്പിക്കൈ കൊണ്ട് ഷർട്ടിൽ പിടിച്ചു. എങ്ങനെയോ രക്ഷപ്പെട്ട് പുഴയിലേക്കോടിയപ്പോൾ അവിടെ വീണു. ആന പിന്നെയും എന്റെ നേരെ തിരിഞ്ഞെങ്കിലും നാട്ടുകാർ ബഹളം വച്ചപ്പോൾ പിന്തിരിഞ്ഞു. വീഴ്ചയിൽ നട്ടെല്ലിനു പരുക്കു പറ്റി. ആറാഴ്ചയാണ് ഡോക്ടർമാർ വിശ്രമം പറഞ്ഞിരിക്കുന്നത്’’ – പാലപ്പെട്ടിയിൽ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട അലവി പാലിശ്ശേരി പറയുന്നു. പാലപ്പിള്ളിയിൽ കാട്ടാനശല്യത്തിന് ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. ഇനിയും വൈകിയാൽ മാനന്തവാടിയിലേതു പോലെ പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ഇ.എ. ഓമന പറഞ്ഞു. അത്രത്തോളം വലയുന്നുണ്ട് നാട്ടുകാർ.

വന്യജീവി ആക്രമണങ്ങൾ കൂടുന്നതെന്തുകൊണ്ട്?
∙ വനത്തിലേക്കുള്ള കൃഷിവ്യാപനം, കാർഷികവിളകളിലെ മാറ്റം

വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറി കൃഷി വ്യാപിപ്പിക്കുന്നതും കാർഷിക വിളകളിൽ വന്ന മാറ്റവും മനുഷ്യ–വന്യജീവി സംഘർഷം കൂടാൻ കാരണമായിട്ടുണ്ട്. പാരമ്പര്യ വിളകളിൽനിന്നു മാറി കർഷകർ കരിമ്പ്, വാഴ, റബർ തുടങ്ങിയവ കൃഷി ചെയ്യാൻ തുടങ്ങിയതോടെ വന്യജീവികൾക്ക് ഇഷ്ടഭക്ഷണം കിട്ടുമെന്നു മാത്രമല്ല അവയ്ക്ക് ഒളിഞ്ഞുനിൽക്കാൻ മറയുമായി. ഇതോടൊപ്പം അക്കേഷ്യ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം തുടങ്ങിയവയുടെ കൃഷിയും വലിയ തോതിൽ വനനശീകരണത്തിനും തുടർന്ന് വന്യജീവികൾ കാടുവിട്ട് നാട്ടിലേക്ക് കടക്കുന്നതിനും കാരണമായിട്ടുണ്ട്.

∙  മൃഗങ്ങളുടെ എണ്ണത്തിലെ വർധന

വന്യമൃഗങ്ങളുടെ എണ്ണത്തിലെ വർധനവാണ് വന്യജീവി ആക്രമണങ്ങൾ കൂടാൻ കാരണമെന്നും എണ്ണം നിയന്ത്രിക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് നിലവിൽ ആന, കടുവ എന്നിവയുടെ സെൻസസ് മാത്രമാണ് പതിവായി എടുക്കുന്നത്. ഇതുപ്രകാരം കേരളത്തിൽ കാട്ടാനകളുടെ എണ്ണത്തിൽ കുറവാണുണ്ടായിട്ടുള്ളത്. 2017 ൽ 5706 കാട്ടാനകളുണ്ടായിരുന്നത് 2023 ആയപ്പോൾ വെറും 2,386 ആയി. 58 ശതമാനം കുറവ്. എന്നാൽ കടുവകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. 2022 ലെ കണക്കെടുപ്പനുസരിച്ച് കേരളത്തിൽ 213 കടുവകളാണുള്ളത്. 2018 ൽ ഇത് 190 ആയിരുന്നു. വയനാട്ടിലാണ് കൂടുതൽ കടുവകളുള്ളത് –84 എണ്ണം. അതേസമയം വയനാട്ടിലെ കടുവകളുടെ എണ്ണത്തിൽ 2018 ലേതിനേക്കാൾ കുറവുണ്ടായിട്ടുണ്ട്. 2018 ൽ 125 കടുവകളാണുണ്ടായിരുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽ 43 ഉം പറമ്പിക്കുളത്ത് 42 ഉം നെയ്യാർ, പേപ്പാറ, ശെന്തുരുണി, തെന്മല, ശംഖിലി, റാന്നി എന്നിവിടങ്ങളിലായി 44 ഉം കടുവകളാണ് ഉള്ളത്. 2011ൽ കേരളത്തിൽ 48,000 ഓളം കാട്ടുപന്നികളുണ്ടായിരുന്നുവെന്ന് വനംവകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നു. അതിനുശേഷം കണക്കെടുപ്പുണ്ടായിട്ടില്ല. 

മലപ്പുറം അരിക്കണ്ടംപാക്ക് ടൗണിലൂടെ ഓടുന്ന കാട്ടുപന്നിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യം.
മലപ്പുറം അരിക്കണ്ടംപാക്ക് ടൗണിലൂടെ ഓടുന്ന കാട്ടുപന്നിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യം.

∙ അധിനിവേശ, വിദേശ സസ്യങ്ങളുടെ വ്യാപനം

വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം വനങ്ങളിലെ നാടൻ സസ്യങ്ങൾ കുറയുകയും അധിനിവേശ സസ്യങ്ങൾ വ്യാപകമാകുകയും ചെയ്തത് മനുഷ്യ–വന്യജീവി സംഘർഷം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇന്ത്യയിലെ സ്വാഭാവിക വനങ്ങളുടെ 66 ശതമാനവും അധിനിവേശ സസ്യ ഭീഷണി നേരിടുന്നുവെന്ന് ജേണൽ ഓഫ് അപ്ലൈഡ് ഇക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇതുപ്രകാരം പഠനവിധേയമാക്കിയ 3,58.000 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ 1,58,000 ച.കി.മീയിലും അധിനിവേശ സസ്യങ്ങൾ വ്യാപിച്ചിട്ടുണ്ട്. കൊങ്ങിണിച്ചെടി, ധൃതരാഷ്ട്രപ്പച്ച, മഞ്ഞക്കൊന്ന എന്നിവയാണ് പശ്ചിമഘട്ടത്തിലെ അധിനിവേശ സസ്യങ്ങളിൽ പ്രധാനം. ബന്ദിപ്പൂർ നാഷനൽ പാർക്കിൽ 863.62 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് കൊങ്ങിണിച്ചെടികൾ വ്യാപിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ വന്ന കണക്ക്. ബന്ദിപ്പൂരിന്റെ ഏതാണ്ട് 75 ശതമാനം പ്രദേശം വരുമിത്. അധിനിവേശ സസ്യങ്ങൾ വ്യാപിച്ചതോടെ വന്യമൃഗങ്ങളുടെ പ്രധാന ഭക്ഷണമായ  കാട്ടുമാവ്, പ്ലാവ്, കാട്ടുവാഴ, ചെറുപഴങ്ങൾ തുടങ്ങിയ നാടൻ സസ്യ സ്പീഷീസുകൾ കുറയാൻ തുടങ്ങി. ഇതോടെ ഭക്ഷ്യക്ഷാമം നേരിട്ട മൃഗങ്ങൾ ഭക്ഷണം തിരഞ്ഞ് ജനവാസമേഖലകളിലേക്കോ മറ്റിടങ്ങളിലേക്കോ പോകുന്നു.

കൊങ്ങിണി പൂച്ച (Photo: Twitter/@neerukam)
കൊങ്ങിണിപച്ച (Photo: X/ Neerukam)

∙ വികസന പദ്ധതികൾ

വനങ്ങളിലും മൃഗങ്ങളുടെ സഞ്ചാരപാതയിലും വികസന പദ്ധതികളെത്തുന്നതോടെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങാനും മനുഷ്യ–വന്യജീവി സംഘർഷം കൂടാനുമുള്ള സാധ്യതയുണ്ട്. ദേശീയ, സംസ്ഥാന പാതകളുൾപ്പെടെയുള്ള റോഡുകളുടെ നിർമാണമാണ് പ്രധാനമായും വനമേഖലകളിൽ നടക്കുന്നത്. പാലക്കാട്–തൃശൂർ അതിർത്തിയിൽ കുതിരാൻ തുരങ്കം വന്നതോടെ തൃശൂർ വാഴാനി മേഖലയിൽ കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു. തുടർന്ന് ഈ ഭാഗത്ത് സൗരതൂക്കുവേലി നിർമിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.

പടമലയിൽ ഇറങ്ങിയ  കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട്  നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
പടമലയിൽ ഇറങ്ങിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

വനത്തിലെ പുഴകളിൽ നടപ്പാക്കുന്ന ജലസേചന പദ്ധതികൾ, പുൽമേടുകൾ തോട്ടങ്ങളാക്കി മാറ്റുന്നത്, പുനരധിവാസ പദ്ധതികളുടെ ഭാഗമായി  വീടുവയ്ക്കാൻ വനമേഖല നൽകുന്നത്, ഹൈവോൾട്ടേജ് ലൈൻ പദ്ധതികൾ, ഖനനം, തീർഥാടന പദ്ധതികൾ തുടങ്ങിയവയും മൃഗങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളുടെ നാശത്തിനും അതേത്തുടർന്ന് മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനും കാരണമാകുന്നുവെന്ന് 2018ലെ സംസ്ഥാന വനം–വന്യജീവി വകുപ്പിന്റെ ‘മനുഷ്യ–വന്യജീവി സംഘർഷം നിയന്ത്രിക്കൽ ശുപാർശകളി’ൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com