ADVERTISEMENT

ചെറുതും വലുതുമായ എന്തു പരിപാടിക്കും തലയെടുപ്പോടെ ആനകൾ നിരന്നുനിൽക്കുന്ന സമയമാണ്. വിശ്രമം അവസാനിപ്പിച്ച്, കൊടുംവേനൽ വകവയ്ക്കാതെ ആനകളെ ഉൽ‌സവങ്ങൾക്കും ആഘോഷപരിപാടികൾക്കും മറ്റും എത്തിക്കുകയാണ്. ചിലയിടങ്ങളിൽ ആനകൾ ഇടയുന്നുമുണ്ട്. നാട്ടാനകളുടെ എണ്ണത്തിലെ കുറവ്, നിലവിൽ ആനകളുടെ ജോലിഭാരം വർധിപ്പിച്ചിട്ടുണ്ടെന്ന് ആനചികിത്സകൻ പി.ബി. ഗിരിദാസ് പറഞ്ഞു. അത്യാഡംബര ആഘോഷങ്ങൾ ആനകളെ ബാധിക്കുന്നതെങ്ങനെ? ഗുരുവായൂരിൽ ആനകളെ മർദിച്ചത് ശരിയാണോ?– പി.ബി. ഗിരിദാസ് ‘മനോരമ ഓൺലൈനോ’ട് വിശദീകരിക്കുന്നു:

കോവിഡ് വന്നതോടെ രണ്ട് വർഷം ഉത്സവമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് ഉത്സവങ്ങളെല്ലാം അത്യാഡംബരമായി. ഒരാനയ്ക്കു പകരം നിരവധി ആനകളെ നിരത്തിയാണ് ആഘോഷം. കേരളത്തിൽ 420 ലധികം നാട്ടാനകളുണ്ടെങ്കിലും 200 ആനകൾ മാത്രമാണ് ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കുമായി ഇറങ്ങുന്നത്. അതിൽ ചിലതിന് ഉത്സവസമയത്തായിരിക്കും മദപ്പാട്. കുംഭം, മീനം, മേടം മാസങ്ങളിലാണ് മദപ്പാടെങ്കിൽ ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കില്ല. 

ആനകളുടെ എഴുന്നള്ളിപ്പ് (ഫയൽചിത്രം: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ)
ആനകളുടെ എഴുന്നള്ളിപ്പ് (ഫയൽചിത്രം: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ)

നേരത്തെ 700ലധികം ആനകളാണ് ഉണ്ടായിരുന്നത്. അതിൽ 40 ശതമാനം ആനകളെ തടിപിടിക്കാൻ കൊണ്ടുപോകുകയും ബാക്കിയുള്ളവയെ എഴുന്നള്ളിപ്പിന് പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ എഴുന്നള്ളിപ്പിനിറങ്ങുന്ന ആനകൾക്കു മാത്രമാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരിക. എന്നിലിപ്പോൾ, കിട്ടുന്ന ആനകളെവച്ച് ഉത്സവം നടത്തുക എന്ന നിലയിലേക്ക് ആളുകളെത്തി. വിശ്രമമില്ലാതെ പണിയെടുക്കുന്ന ആനകൾ അക്രമാസക്തരാവുകയും ചെയ്യുന്നു.

ബിഹാർ, അസം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്. 2008ന് ശേഷം ആനകളെ കൊണ്ടുവരുന്നത് നിലച്ചു. ഉത്സവങ്ങളുടെ എണ്ണം കൂടിയതോടെ, നിലവിലുള്ള ആനകളുടെ മാനസിക സമ്മർദവും കൂടി.

ആനയുടെ ചിത്രമെടുക്കുന്നവർ (ഫയൽചിത്രം: റിജോ ജോസഫ് ∙ മനോരമ)
ആനയുടെ ചിത്രമെടുക്കുന്നവർ (ഫയൽചിത്രം: റിജോ ജോസഫ് ∙ മനോരമ)

പരിപാടി കൊഴിപ്പിക്കൽ

ആളുകളുടെ ആസ്വാദന രീതിയിലെ മാറ്റവും ആനയുടെ പെരുമാറ്റത്തെ ബാധിക്കുന്നുണ്ട്. ഉത്സവപ്പറമ്പുകളിലെ ഡിജെ, ഫ്ലാഷ് ലൈറ്റ് എന്നിവയും പെട്ടെന്നുള്ള ശബ്ദങ്ങളും ആനകളെ അലോസരപ്പെടുത്തുന്നു. ആളുകളുടെ പ്രകോപനപരമായ പെരുമാറ്റങ്ങൾ ആന ഇടയാൻ കാരണമാകുന്നുണ്ട്. പാപ്പാനില്ലാതെ ആനയെ തൊടാനും ഫോട്ടോയെടുക്കാനും ആളുകൾ ശ്രമിക്കുന്നുണ്ട്. ഒന്നാം പാപ്പാനില്ലാതെ ആര് അടുത്തുവന്നാലും ആന ആക്രമിച്ചേക്കും.

(ഫയൽചിത്രം: അഭിജിത്ത് രവി∙ മനോരമ)
(ഫയൽചിത്രം: അഭിജിത്ത് രവി∙ മനോരമ)

മയക്കുവെടി കുറഞ്ഞു

1994 മുതൽ 2010 വരെ 750 ഓളം മയക്കുവെടി ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. പുതിയ ആനകൾ വരുമ്പോഴാണ് മയക്കുവെടി വേണ്ടിവരുന്നത്. 100 ആനകൾ എത്തിയാൽ അതിൽ 25 ആനകളും ഇടയും. ആന കൈവിട്ടാൽ പിന്നെ മയക്കുവെടിയല്ലാതെ രക്ഷയില്ല. അല്ലെങ്കിൽ എല്ലാം നശിപ്പിക്കും. ഇപ്പോഴത്തെ ആനകളെല്ലാം കാലങ്ങളായി ഉത്സവപ്പറമ്പുകളിൽ എത്തുന്നവരാണ്. ഇടഞ്ഞാലും പണ്ടത്തെ പോലെ മാരകമായ നഷ്ടങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പേടിച്ച് ഓടി എവിടെയെങ്കിലും ചെന്നുനിൽക്കും. പാപ്പാനുതന്നെ ആനയെ എളുപ്പം മെരുക്കാനുമാകും. അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമേ മയക്കുവെടി വയ്ക്കേണ്ടി വരുന്നുള്ളൂ. 2010–2024 കാലഘട്ടത്തിൽ 48 തവണ മാത്രമേ മയക്കുവെടി വേണ്ടി വന്നിട്ടുള്ളൂ. 

ആനയുടെ കാലിൽ ചങ്ങലയിടുന്ന പാപ്പാൻ (REUTERS/Sivaram V)
ആനയുടെ കാലിൽ ചങ്ങലയിടുന്ന പാപ്പാൻ (REUTERS/Sivaram V)

ഉത്തരേന്ത്യയിൽനിന്ന് ആനകൾ

ഉത്തരേന്ത്യയിലെ കാടുകളിൽനിന്നു പിടിച്ച ആനകൾക്കു ചെറിയ തോതിൽ പരിശീലനം നൽകും. ശേഷം ചങ്ങലപോലും ഇല്ലാതെയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇവിടത്തെ പരിശീലകർ ചങ്ങലയിട്ട് ശീലിപ്പിക്കുകയും ആനയെ ചട്ടങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവരെ പിടിച്ചാൽ കിട്ടില്ല. അപ്പോൾ മയക്കുവെടി വയ്ക്കേണ്ടി വരും.

ചൂട് പ്രശ്നമല്ല, പക്ഷേ വെള്ളം....

വേനൽക്കാലത്താണ് ഉത്സവങ്ങൾ പലതും നടക്കുന്നത്. ചൂട് പ്രശ്നം ആണെങ്കിൽ പത്താനകളെ എഴുന്നള്ളിക്കുമ്പോൾ അതില്‍ അഞ്ച് ആനകളെങ്കിലും ഇടഞ്ഞിരിക്കും. എത്ര കഠിനമായ ചൂടും സഹിക്കാൻ ആനയുടെ ശരീരത്തിനാകും. പക്ഷേ കുടിക്കാൻ ആവശ്യത്തിന് വെള്ളം കിട്ടിയിരിക്കണം. മനുഷ്യനാണെങ്കിലും അങ്ങനെയല്ലേ? കനത്ത ചൂടിൽ വെള്ളം കുടിക്കാതിരുന്നാൽ നിർജലീകരണവും തളർച്ചയും വെപ്രാളവുമുണ്ടാകുന്നു. ഇതെല്ലാം ആനകൾക്കും ഉണ്ട്. പാമ്പാടി രാജൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നിവർക്ക് കൃത്യമായ വിശ്രമം നൽകിയാണ് എഴുന്നള്ളിപ്പിന് ഇറക്കുന്നത്. രാമചന്ദ്രന് ആഴ്ചയിൽ രണ്ട് പരിപാടികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂ. 

elephant-thidamp

ആനപ്പണി ഒരു കല

ഒരാനയ്ക്ക് മൂന്ന് പാപ്പാന്മാരെങ്കിലും ഉണ്ടാകും. കഴിവനുസരിച്ച് ഇവരുടെ ശമ്പളം കൂടുന്നു. ഗുരുവായൂരിൽ മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന പാപ്പാന്മാർ ഉണ്ട്. ആനപ്പണി ഒരു കലയാണ്. അത് എല്ലാവർക്കും ചെയ്യാനാകില്ല. ഇതിനായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയെടുക്കണം.

ഗുരുവായൂർ ദേവസ്വത്തിൽ പാപ്പാന്മാരുടെ ഇന്റർവ്യൂവിന്റെ ഭാഗമായി ഉദ്യോഗാർഥി ആനപ്പുറത്തു കയറുന്നു
ഗുരുവായൂർ ദേവസ്വത്തിൽ പാപ്പാന്മാരുടെ ഇന്റർവ്യൂവിന്റെ ഭാഗമായി ഉദ്യോഗാർഥി ആനപ്പുറത്തു കയറുന്നു

ഗുരുവായൂർ വിവാദം

ഒരു ആനയെ കൊണ്ടുനടക്കാൻ പാപ്പാന്മാർക്ക് കുറച്ച് ആയുധങ്ങൾ അനുവദിച്ചു നൽകുന്നുണ്ട്. തോട്ടി, വലിയകോൽ, കാരക്കോൽ എന്നിവയാണവ. ഇതിൽ വലിയ കോൽ തൽക്കാലം ഉപയോഗിക്കുന്നില്ല. അതിലെ കൂര് വച്ച് അടിക്കുമ്പോൾ ആനയ്ക്ക് വേദന കൂടുതലാകുമെന്നു പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. ആന കുറുമ്പ് കാണിച്ചാൽ അതിന് അടി കൊടുത്താലേ ശരിയാകൂ. സമരത്തിൽ പൊലീസ് ലാത്തിവീശുന്നത് എങ്ങനെയാണ്? 

ഓരോ ആനയ്ക്കും ഓരോ സ്വഭാവമാണ്. ചില ആനകളെ സ്നേഹം കൊണ്ടു കീഴടക്കാനാകും. പാപ്പാനോട് ദേഷ്യമുള്ള ആനകൾക്ക് ചിലപ്പോൾ ഉടമസ്ഥനോട് വലിയ സ്നേഹമായിരിക്കും. ആവശ്യമായ സാഹചര്യത്തിൽ അനുവദനീയമായ രീതിയിലാണ് പാപ്പാന്മാർ ആനകളെ അടിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ അത് നാളെ ആരെയെങ്കിലും ഉപദ്രവിക്കും. അല്ലെങ്കിൽ പാപ്പാനെത്തന്നെ കൊല്ലാൻ സാധ്യതയുണ്ട്. ഗുരുവായൂരിലെ ആനയെ അടിക്കുന്ന സംഭവം ഇത്രയും വിവാദമാക്കേണ്ടതില്ല. സാധാരണ വിഡിയോയിൽ പശ്ചാത്തല സംഗീതമിട്ട് ഭീകരത സൃഷ്ടിക്കുകയാണുണ്ടായത്. സ്കൂളിൽ അനുസരിക്കാത്ത പിള്ളേരെ അധ്യാപകർ അടിക്കുന്നതുപോലെയാണ് ഇതും. പശു, ആട്, പോത്ത്, കോഴി, നായ, പന്നി എന്നിവയെ കൊല്ലുന്നത് ചോദ്യം ചെയ്യാൻ ആരുമില്ല. മൃഗസ്നേഹം എന്നത് എല്ലാ മൃഗങ്ങളോടും ഉണ്ടായിരിക്കണം. ആനയ്ക്ക് മാത്രം ബാധകമല്ല. ആനയെ ഉപദ്രവിക്കുന്നത് ന്യായീകരിക്കുകയല്ല. പക്ഷേ ആവശ്യമുള്ളിടത്ത് അത് ചെയ്തേ മതിയാകൂ. 

ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്ന പാപ്പാൻ (ഫയൽചിത്രം: സമീർ.എ. ഹമീദ് ∙ മനോരമ)
ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്ന പാപ്പാൻ (ഫയൽചിത്രം: സമീർ.എ. ഹമീദ് ∙ മനോരമ)

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കൽ

കാട്ടിൽ സ്വതന്ത്രമായി നടക്കേണ്ട ആനകളെ പിടിച്ചുകൊണ്ടുവരുന്നത് എന്തിനാണെന്ന് ഒരു വിഭാഗം ചോദിക്കാറുണ്ട്. കാട്ടാനകളേക്കാൾ ആയുസ്സ് നാട്ടാനകൾക്കുണ്ട്. മനുഷ്യനാണ് എല്ലാത്തിനെയും കൊന്നൊടുക്കുന്നതെന്ന് പറയാറുണ്ട്. ആനക്കൊമ്പിനുവേണ്ടി മനുഷ്യരാണ് ആനയെ കൊല്ലുന്നത്. അതേ മനുഷ്യർക്ക് ആനയെ വളർത്താൻ കൊടുത്താൽ ആ ആനയുടെ കൊമ്പ് ആരും എടുക്കില്ല. കേരളത്തിലെ 450ഓളം ആനകളുടെയും മുഖത്ത് ആനക്കൊമ്പ് നിലനിൽക്കുന്നുണ്ടെങ്കിൽ അത് മനുഷ്യൻ പരിപാലിക്കുന്നതുകൊണ്ടാണ്. അവയുടെ ആയുസ്സ് ദീർഘിപ്പിക്കുകയും ചെയ്യുന്നു. മികച്ച ഭക്ഷണവും പരിചരണവും നൽകിയാണ് ആനകളെ ഉടമസ്ഥർ നോക്കുന്നത്. പാപ്പാന്റെ ശമ്പളം, ആനയ്ക്കാവശ്യമായ ഭക്ഷണം ഉൾപ്പെടെ ഒരാനയെ ഒരുദിവസം നോക്കാൻ പതിനായിരം രൂപ വരെ ചെലവാകും. 365 ദിവസവും ആനയെ തീറ്റിപ്പോറ്റുകയെന്നത് ചില്ലറക്കാര്യമല്ല. വരുമാനം വരുന്നത് ഉത്സവകാലമായ 100 ദിവസമായിരിക്കും. ആ സമയത്താണ് ഉടമകൾ ആനകളെ ഇറക്കി സാമ്പത്തിക നേട്ടം കൊയ്യുന്നത്. 

കോട്ടയം തിരുനക്കര പൂരക്കാഴ്ചകളിൽ നിന്ന്.  ചിത്രം : ഗിബി സാം ∙ മനോരമ
കോട്ടയം തിരുനക്കര പൂരക്കാഴ്ചകളിൽ നിന്ന്. ചിത്രം : ഗിബി സാം ∙ മനോരമ
English Summary:

Giridas Raises Concerns Over Increased Workload for Elephants During Kerala's Festival Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com